30 ദിവസം കൊണ്ട് 300 കാർ പോലും വിറ്റുപോയില്ല! 4 ലോകോത്തര എസ്‌യുവികളുണ്ടായിട്ടും കമ്പനിക്ക് കഷ്ടകാലം
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. പ്രതിമാസം ലക്ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡുകളും നാലക്കം തികയ്ക്കാന്‍ പാടുപെടുന്ന കമ്പനികളുമുണ്ട്. വിപണിയില്‍ തപ്പിത്തടയുന്ന ബ്രാന്‍ഡുകളില്‍ ഭൂരിഭാഗവും ഫോറിന്‍ ബ്രാന്‍ഡുകള്‍ ആണ്. ലോകത്തിലെ ഏറ്റവും മികച്ച എസ്‌യുവി നിര്‍മാതാക്കളില്‍ ഒന്നായ ജീപ്പിന്റെ വില്‍പ്പനയും അടുത്തകാലത്തായി മന്ദഗതിയിലാണ്. 2025 നവംബര്‍ മാസവും ജീപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായിരുന്നില്ല. ശക്തമായ എസ്യുവി മോഡലുകള്‍ അണിനിരക്കുന്ന പോര്‍ട്‌ഫോളിയോ ഉണ്ടെങ്കിലും വില്‍പ്പനയില്‍ അതൊന്നും പ്രതിഫലിക്കുന്നില്ല. 2025 നവംബറില്‍ അമേരിക്കന്‍ ബ്രാന്‍ഡിന്റെ വില്‍പ്പന എത്രയാണെന്ന് വിശമായി നമുക്ക് പരിശോധിക്കാം.
V3 കാര്‍സ് പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം 2025 നവംബറില്‍ ജീപ്പ് ഇന്ത്യയുടെ വില്‍പ്പന 253 യൂണിറ്റ് മാത്രമായിരുന്നു. അതേസമയം 2024 നവംബറില്‍ വില്‍പ്പന 361 യൂണിറ്റായിരുന്നു. വാര്‍ഷിക വില്‍പ്പന ഇടിവ് 29.9 ശതമാനമാണ്. 329 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന 2025 ഒക്‌ടോബറുമായി തട്ടിച്ച് നോക്കുമ്പോഴും 23.1 ശതമാനം ഇടിവാണ്.

ലക്ഷ്വറി ബ്രാന്‍ഡുകള്‍ മാറ്റിനിര്‍ത്തിയാല്‍ പോയ മാസം ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍പ്പന നേടിയ കമ്പനിയാണ് ജീപ്പ്. വില്‍പ്പന നാലക്കം പോലും തികക്കാന്‍ സാധിക്കാതെ വന്ന ജീപ്പ് കാര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ ഏറ്റവും അവസാനം 14-ാം സ്ഥാനത്താണ്. ജീപ്പിന്റെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന പരിശോധിക്കുമ്പോള്‍ 157 യൂണിറ്റ് വില്‍പ്പനയുമായി കോമ്പസ് ബെസ്റ്റ് സെല്ലറായി.
ജീപ്പ് മെറിഡിയന്‍ 63 യൂണിറ്റും ജീപ്പ് റാംഗ്ലര്‍ 19 യൂണിറ്റും ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി 14 യൂണിറ്റും മാത്രമാണ് വിറ്റഴിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ കോമ്പസിനെയാണ് ജീപ്പ് വലിയ രീതിയില്‍ ആശ്രയിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് മോഡലുകള്‍ക്ക് ഡിമാന്‍ഡ് നന്നേ കുറവാണ്. നാല് എസ്യുവി മോഡലുകള്‍ ഓഫര്‍ ചെയ്തിട്ടും മൊത്തം വില്‍പ്പന 300 യൂണിറ്റിന് താഴെ തുടരുന്നത് കമ്പനിക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നം ഉയര്‍ത്തുന്നു.

ദ്രുതഗതിയില്‍ വളരുന്ന എസ്‌യുവി വിഭാഗത്തില്‍ പ്രതിമാസം ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിച്ച് ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, മാരുതി, കിയ തുടങ്ങിയ ബ്രാന്‍ഡുകള്‍ നേട്ടം കൊയ്യുമ്പോള്‍ ആണ് ജീപ്പ് കിതയ്ക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ ജീപ്പിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാലും നിരാശയാണ് ഫലം. ഓരോ മാസവും വില്‍പ്പനയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ ഒരു തവണ പോലും വില്‍പ്പന 500 യൂണിറ്റ് കടന്നിട്ടില്ല.
ജൂണില്‍ 262 യൂണിറ്റും ജൂലൈയില്‍ 251 യൂണിറ്റും ഓഗസ്റ്റില്‍ 210 യൂണിറ്റുമായിരുന്നു വില്‍പ്പന. സെപ്റ്റംബറില്‍ 300 യൂണിറ്റും ഒക്‌ടോബറില്‍ 329 യൂണിറ്റുമായി നേരിയ വളര്‍ച്ച കാണിച്ചു. എന്നാല്‍ ഉത്സവ സീസണ്‍ കഴിഞ്ഞതോടെ നവംബറില്‍ വില്‍പ്പന വീണ്ടും 300 യൂണിറ്റില്‍ താഴെ പോയി. കോമ്പസിന്റെ വില്‍പ്പനയില്‍ ചെറിയ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടെങ്കിലും കാര്യമായ മുന്നേറ്റം നടത്താനാകുന്നില്ല.

മെറിഡിയന്‍, ഗ്രാന്‍ഡ് ചെറോക്കി തുടങ്ങിയ പ്രീമിയം എസ്‌യുവികള്‍ക്ക് സ്ഥിരമായ കുറഞ്ഞ വില്‍പ്പനയാണ് നേടാനാകുന്നത്. റാംഗ്ലര്‍ പോലുള്ള ലൈഫ്സ്റ്റൈല്‍ എസ്‌യുവികള്‍ക്കും ആവശ്യക്കാര്‍ കുറവാണ്. ലോകോത്തര മോഡലുകള്‍ കൊണ്ടുവന്നിട്ടും ഇന്ത്യയില്‍ ജീപ്പിന്റെ വില്‍പ്പന കുറയാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ഉയര്‍ന്ന വിലയും പരിമിതമായ മോഡല്‍ നിരയുമാണ് രണ്ടെണ്ണം.
മാത്രമല്ല പ്രീമിയം എസ്‌യുവികളുടെ പരിപാലന ചെലവ് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതും ജീപ്പിലേക്ക് അടുക്കാന്‍ ഇന്ത്യക്കാര്‍ മടിക്കുന്നു. ഇതോടൊപ്പം വിപുലമായ സര്‍വീസ് ശൃംഖല ഇല്ലെന്ന കാര്യവും പലരും എടുത്തുപറയുന്നു. മേല്‍പ്പറഞ്ഞ കുറവുകളൊന്നും ഇല്ലാത്ത കുറഞ്ഞ വില മാത്രമുള്ള നിരവധി എസ്‌യുവികള്‍ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോള്‍ ജനങ്ങള്‍ അങ്ങോട്ട് മാത്രമല്ലേ പോകൂ.


Click it and Unblock the Notifications








