മാരുതിയെ കാത്തിരുന്നതാണോ ഇവരെല്ലാം! ഇരുട്ടടിയുമായി കിയയും, മുഴുവന്‍ കാറുകളുടെയും വില കൂട്ടി
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സമയത്ത് പുതുതായി വാഹനം വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടിയേകിക്കൊണ്ട് ബ്രാന്‍ഡുകള്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യം രാജ്യത്തെ ഏറ്റവും വലിയ കാര്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കിയാണ് ഇതിന് തുടക്കമിട്ടത്. ഏപ്രില്‍ 1 മുതല്‍ തങ്ങളുടെ കാറുകള്‍ക്ക് 4 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് തിങ്കളാഴ്ചയാണ് മാരുതി പ്രഖ്യാപിച്ചത്. ഇന്ന് പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും തങ്ങളുടെ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ മാരുതിയുടെയും ടാറ്റയുടെയും കൂടെ കൂടിയിരിക്കുകയാണ് പ്രമുഖ കൊറിയന്‍ ബ്രാന്‍ഡ് ആയി കിയ.
അടുത്ത മാസം മുതല്‍ കിയ കാറുകള്‍ക്ക് 3 ശതമാനം വരെയാണ് വില കൂടുന്നത്. തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയിലും വില വര്‍ധനവ് നടപ്പാക്കുകയാണ് കിയ. 2025 ഏപ്രില്‍ 1 മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. പ്രധാനമായും ഇന്‍പുട് കോസ്റ്റ് കൂടിയതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ചെലവ് കൂടിയതാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ഇതേ കാരണങ്ങളാല്‍ കിയ 2025 ജനുവരിയില്‍ വില 2 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

വാഹന ഗുണനിലവാരം നിലനിര്‍ത്തുന്നതിനൊപ്പം ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുകയും ചെയ്യാനാണ് കമ്പനി ഈ തീരുമാനം വഴി ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്. വരും ആഴ്ചകളില്‍ മറ്റ് നിര്‍മ്മാതാക്കളും ഇത് പിന്തുടര്‍ന്നേക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. പുതിയ വില വര്‍ധനവോടെ ഏപ്രില്‍ 1 മുതല്‍ കിയ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ കൈയ്യില്‍ അല്‍പ്പം കൂടുതല്‍ പണം കരുതണം.
അതിനാല്‍ കിയ കാര്‍ വാങ്ങാന്‍ പ്ലാന്‍ ഉള്ളവര്‍ മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പേ അത് ചെയ്യുന്നതാകും നല്ലത്. ഇതുവരെ കിയ ഏഴ് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. സെല്‍റ്റോസ്, സിറോസ്, സോനെറ്റ്, കാരെന്‍സ്, കാര്‍ണിവല്‍, EV6, EV9 എന്നിവയാണവ. ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ച ശേഷം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് ശക്തമായ സാന്നിധ്യമാകാന്‍ കിയക്ക് സാധിച്ചിട്ടുണ്ട്.

ആഭ്യന്തര, വിദേശ വിപണികളിലായി ഇതുവരെ 1.45 ദശലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ കിയ ഇന്ത്യക്ക് സാധിച്ചു.കിയയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കോംപാക്ട് എസ്‌യുവിയായ സെല്‍റ്റോസ് ആണ്. കിയ ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കാര്‍ മോഡലായ സെല്‍റ്റോസിന്റെ 690,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്. സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി 500,000 യൂണിറ്റിലധികം വില്‍പ്പനയുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നു. കാരന്‍സും (232,000 യൂണിറ്റ്) കാര്‍ണിവലുമാണ് (15,000 യൂണിറ്റ്) പിന്നില്‍.
കേന്ദ്ര സര്‍ക്കാറിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവുമായി ചേര്‍ന്ന് 2017 ഏപ്രിലിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് കമ്പനി വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചത്. 2019 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 300,000 യൂണിറ്റായിരുന്നു. ബ്രാന്‍ഡിന് രാജ്യത്ത് 725 ടച്ച് പോയിന്റുകളുടെ വിപുലമായ ശൃംഖലയുണ്ട്.

2025 ഫെബ്രുവരിയില്‍ കിയ 25026 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. പുതുതായി വിപണിയിലെത്തിയ സിറോസ് 5425 യൂണിറ്റ് വില്‍പ്പന നേടി. വിപണി വിഹിതം ഇനിയും ഉയര്‍ത്താനായി ഒന്നിലേറെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പോകുകയാണ് കമ്പനി. ഈ വര്‍ഷം രാജ്യത്ത് കാരെന്‍സ് ഫെയ്സ്ലിഫ്റ്റും ഒരു പുതിയ ഇലക്ട്രിക് എംപിവിയും അവതരിപ്പിക്കാന്‍ കൊറിയന്‍ ബ്രാന്‍ഡ് തയാറെടുക്കുകയാണ്. പുതിയ കിയ കാരെന്‍സ് ഏപ്രിലില്‍ എത്തും. അതേസമയം കാരെന്‍സ് ഇവി 2025 ജൂണില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








