ടാറ്റക്ക് എന്ത് പറ്റി! 3-ാം സ്ഥാനം മഹീന്ദ്ര കൊണ്ടുപോയി, ഹ്യുണ്ടായിയുടെ 2-ാം സ്ഥാനം കിട്ടിയതുമില്ല
ഇന്ത്യന്‍ കാര്‍ വിപണിയിലെ വില്‍പ്പന ഡേറ്റ പരിശോധിച്ചാല്‍ പതിറ്റാണ്ടുകളായി ഒരു കമ്പനിയാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഓരോ മാസവും സെയില്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ രണ്ട്, മൂന്ന് തുടങ്ങിയ സ്ഥാനങ്ങള്‍ക്ക് മാറ്റമുണ്ടോ എന്ന് മാത്രം പരിശോധിച്ചാല്‍ മതി. കാരണം മാരുതി സുസുക്കിയുടെ ഒന്നാം സ്ഥാനത്തിന് അടുത്ത കാലത്തൊന്നും ഇളക്കം തട്ടാന്‍ സാധ്യതയില്ല. 2025 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോഴും 2.12 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കാണ് കടിപിടി നടക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ ഹ്യുണ്ടായിയാണ് മാരുതി സുസുക്കിക്ക് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാവായി മാറാറുള്ളത്. അടുത്തിടെ കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സ് ഹ്യുണ്ടായിക്ക് വെല്ലുവിളി സൃഷ്ടിക്കുകയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം സ്ഥാനം കൈയ്യടക്കുകയും ചെയ്തു. 2024 ഡിസംബര്‍ മാസത്തില്‍ പോലും ടാറ്റ മോട്ടോര്‍സ് ഹ്യുണ്ടായിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

എന്നാല്‍, 2025 ജനുവരിയില്‍ കാര്‍ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ട ടാറ്റക്ക് രണ്ടാം സ്ഥാനം കിട്ടിയില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനവും നഷ്ടമായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ടാറ്റയെ തോല്‍പിച്ച് ജനുവരിയില്‍ മൂന്നാം സ്ഥാനം നേടിയത്. ജനുവരിയില്‍ മഹീന്ദ്ര ആകെ 50,659 കാറുകള്‍ വിറ്റു. ഇക്കഴിഞ്ഞ ഉത്സവകാലത്താണ് ഇതിന് മുമ്പ് മഹീന്ദ്ര ഒരു മാസം 50,000 കാറുകള്‍ വിറ്റത്.
2024 ഡിസംബര്‍ അവസാന മാസത്തില്‍ 41,424 കാറുകളും 2024 ജനുവരിയില്‍ 43,068 കാറുകളും മാത്രമാണ് മഹീന്ദ്ര വിറ്റത്. 2024 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 18 ശതമാനമാണ്. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര BE 6, XEV 9e ഇലക്ട്രിക് കാറുകളുടെ ഡെലിവറികള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഈ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പാണ്. 2024 ഡിസംബറില്‍ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ മാസം ടാറ്റ 48,316 കാറുകള്‍ വിറ്റു. 2024 ജനുവരിയെ അപേക്ഷിച്ച് വില്‍പ്പനയില്‍ 11 ശതമാനം ഇടിവ് നേരിട്ടു. 2600 കാറുകളുടെ മാര്‍ജിനിലാണ് മഹീന്ദ്ര ടാറ്റയെ പിന്നിലാക്കിയത്. ആഭ്യന്തര വിപണിയില്‍ 48076 കാറുകളാണ് ടാറ്റ വിറ്റത്. കയറ്റുമതി മുന്‍വര്‍ഷത്തെ 400 യൂണിറ്റില്‍ നിന്ന് 240 യൂണിറ്റായി കുറഞ്ഞു. അതേസമയം ഹ്യുണ്ടായി ജനുവരിയില്‍ വില്‍പ്പന വളര്‍ച്ച നേടി.
പോയ മാസം മൊത്തം 65603 യൂണിറ്റ് വില്‍പ്പന നടത്തിയ ഹ്യുണ്ടായിക്ക് ഇന്ത്യയില്‍ 54003 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 11600 കാറുകള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. 18522 യൂണിറ്റ് വില്‍പ്പനയുമായി ക്രെറ്റ മിഡ്‌സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയത്. ഇലക്ട്രിക് പതിപ്പ് കൂടി വരുന്നതോടെ ക്രെറ്റ ബ്രാന്‍ഡിന്റെ ജനപ്രീതി ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.

മുകളില്‍ പറഞ്ഞ നാല് കാര്‍ കമ്പനികള്‍ക്കും കഴിഞ്ഞ 2025 ജനുവരി മാസത്തില്‍ മികച്ച വില്‍പ്പന ഉണ്ടായിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ മഹീന്ദ്രയാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ എന്നീ ബ്രാന്‍ഡുകളുടെയെല്ലാം ഇലക്ട്രിക് കാര്‍ മോഡലുകള്‍ വരും മാസങ്ങളില്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. ഈ കാറുകള്‍ ബ്രാന്‍ഡുകള്‍ക്ക് മാത്രമല്ല ഇവി സെഗ്‌മെന്റിന് തന്നെ മൊത്തത്തില്‍ കരുത്ത് പകരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








