മാരുതിയുടെ കന്നി ഇലക്ട്രിക് കാര്‍ ആദ്യം കുറച്ചുപേര്‍ക്കേ കിട്ടൂ... ചൈനയുടെ 'പണി' നല്ലപോലെ ഏല്‍ക്കുന്നുണ്ട്
ഇന്ത്യക്കാര്‍ ഏറെ മാസങ്ങളായി കാത്തിരിക്കുന്ന ഇലക്ട്രിക് കാര്‍ ആണ് മാരുതി ഇവിറ്റാര. ഈ വര്‍ഷം ജനുവരിയില്‍ 2025 ഓട്ടോ എക്സ്പോയിലൂടെ അരങ്ങേറിയ കാറിന്റെ വില പ്രഖ്യാപനം ഏപ്രിലിലോ മെയിലോ നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്‍ സെപ്റ്റംബറോടെ മാത്രമേ പുറത്തിറങ്ങൂവെന്നാണ് കമ്പനി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അറിയിച്ചത്. മാരുതിയുടെ ആദ്യ ഇവി പുറത്തിറങ്ങിയിട്ട് ഇലക്ട്രിക് കാറിലേക്ക് മാറാം എന്ന് കരുതിയിരിക്കുന്നവരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍ണായക ഘടകമായ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ക്ഷാമം മൂലം വരാനിരിക്കുന്ന വിറ്റാരയുടെ ഉത്പാദനം പുനക്രമീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലേക്കുള്ള ആസൂത്രിത ഉത്പാദനം 65 ശതമാനത്തിലധികം കുറച്ചു. ഈ സമയപരിധിക്കുള്ളില്‍ 26500 യൂണിറ്റ് നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇത് 8200 യൂണിറ്റായാണ് കുറയ്ക്കുന്നത്. അമേരിക്കയുടെ താരീഫ് 'യുദ്ധത്തിന്' മറുപടിയുമായി അപൂര്‍വ എര്‍ത്ത് മൂലകങ്ങളുടെയും കാന്തങ്ങളുടെയും കയറ്റുമതിയില്‍ ചൈന അടുത്തിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയെ മൊത്തം ഉലച്ചിരിക്കുന്നത്.

ഇത് ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. 7 റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മൂലകങ്ങളുടെ ഉല്‍പാദനത്തിന്റെ 70% കയ്യാളുന്ന ചൈന തന്നെയാണ് അവയുടെ സംസ്‌കരണത്തിന്റെ 92% കൈകാര്യം ചെയ്യുന്നതും. വാഹന നിര്‍മാണം, ഇലക്ട്രോണിക്‌സ്, പ്രതിരോധ മേഖല, ആണവ റിയാക്ടറുകള്‍ മുതല്‍ സ്മാര്‍ട് ഫോണ്‍ ഘടകങ്ങള്‍ വരെ നിര്‍മിക്കുന്നതിന് അത്യാവശ്യമാണ് ഈ മൂലകങ്ങള്‍.
കാലതാമസമുണ്ടാകുമെങ്കിലും, 2026 മാര്‍ച്ചോടെ 67,000 യൂണിറ്റ് ഇ-വിറ്റാരകള്‍ നിര്‍മിക്കുകയെന്ന വാര്‍ഷിക ലക്ഷ്യം കൈവരിക്കാനാകുമെന്ന് മാരുതി സുസുക്കി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ വാഹന നിര്‍മ്മാതാവ് പദ്ധതിയിടുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 58,000 യൂണിറ്റുകളിലധികം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.
പുതിയ പദ്ധതി പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന സമയം പ്രതിദിനം 440 ഇ-വിറ്റാരകള്‍ നിര്‍മ്മിക്കാന്‍ മാരുതി പദ്ധതിയിടുന്നു. ഇത് പ്രാരംഭ മാന്ദ്യത്തിന് പരിഹാരം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും റെയര്‍ എര്‍ത്ത് മുലകങ്ങളിലുള്ള ചൈനയുടെ നിയന്ത്രണങ്ങളില്‍ അയവ് വരണം. മാരുതി ഇ വിറ്റാര സ്റ്റാന്‍ഡേര്‍ഡ്-റേഞ്ച് FWD, ലോംഗ് റേഞ്ച് FWD വേരിയന്റുകളില്‍ ലഭ്യമാകും.
സ്റ്റാന്‍ഡേര്‍ഡ്-റേഞ്ച് FWD വേരിയന്റിന് 105.8 kW/192.5 Nm മോട്ടോര്‍ ഉണ്ടായിരിക്കും. ബിവൈഡിയില്‍ നിന്നുള്ള 49 kWh LFP ബാറ്ററി പായ്ക്കാണ് ഇവിക്ക് പവര്‍ നല്‍കുക. ലോംഗ് റേഞ്ച് FWD വേരിയന്റിന് 128 kW/192.5 Nm മോട്ടോര്‍ ഉണ്ടായിരിക്കും. ഇത് ബിവൈഡിയില്‍ നിന്ന് തന്നെയുള്ള 61 kWh LFP ബാറ്ററി പാക്കില്‍ നിന്ന് ഊര്‍ജ്ജമെടുക്കും.

ഇവിയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലെവല്‍ 2 ADAS, ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവര്‍ കാല്‍മുട്ട് എയര്‍ബാഗ് ഉള്‍പ്പെടെ ഏഴ് എയര്‍ബാഗുകള്‍ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന ഇവി കമ്പനിയുടെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായിരിക്കും.
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ഫിക്സഡ് ഗ്ലാസ് സണ്‍റൂഫ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേഷന്‍ ഫംഗ്ഷനോടുകൂടിയ 10-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് മാരുതി സുസുക്കി ഇവിറ്റാര വാഗ്ദാനം ചെയ്യുന്നത്.
ടാറ്റ കര്‍വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി എന്നിവയുമായി എതിരിടാന്‍ വരുന്ന ഇവിറ്റാരയ്ക്ക് ഏകദേശം 16 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ആഗോള വിപണിക്കുള്ള ഇവിറ്റാരകളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. ആഗോള വിപണികളില്‍ 10 വര്‍ഷത്തെ ബാറ്ററി വാറണ്ടിയോടെയാണ് സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുകയെന്നതാണ് വിവരം.


Click it and Unblock the Notifications








