മല പോലെ വന്ന 'ജിംനി' എലിയായി പോയോ! ഓഫ്റോഡറിൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്
ജിപ്സി എന്ന ഇതിഹാസ വാഹനത്തിൻ്റെ പിൻഗാമിയായി മാരുതി പുറത്തിറക്കിയ ജിംനി ഇപ്പോൾ മാർക്കറ്റിൽ വലിയ തരംഗം ഒന്നും സൃഷ്ടിക്കാതെ കൂടുതലും കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എതിരാളികളെ നിലം പരിശാക്കാൻ ഫൈവ് ഡോർ ഓഫ്റോഡറായി എത്തിയെങ്കിലും ഇപ്പോൾ നിലനിൽക്കാൻ കഷ്ടപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. കേരളത്തിൽ ഒരിടത്തും വാഹനം സ്റ്റോക്ക് ഇല്ല, അതിനർത്ഥം ഉയർന്ന ഡിമാൻ്റല്ല കേട്ടോ. ബുക്കിങ്ങ് കിട്ടിയതിന് ശേഷം മാത്രമേ വാഹനം അവിടുന്ന കയറ്റി അയക്കുകയുളളു. ജിംനി ആൽഫ സിംഗിൾ ടോൺ മാനുവൽ ഗിയർ മോഡലിന് 15.31 ലക്ഷം രൂപയാണ് ഓൺറോഡ് വില.
പ്രധാന കാരണം എന്താണെന്ന് നോക്കിയാൽ വിലയാണ് എന്നതാണ്. 12.7 ലക്ഷം മുതൽ ആരംഭിക്കുന്ന ഈ എസ്‌യുവി, ചിലർക്ക് ആ ചെറിയ വാഹനത്തിന് വേണ്ടി ലഭിക്കുമെന്നതാണ് ഉപഭോക്താക്കൾ പരിഗണിക്കുന്നത്. സ്വാഭാവികമായും വിൽപ്പന കുറയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പെർഫോമൻസിൻ്റേയും എഞ്ചിൻ്റേയും കാര്യത്തിലേക്ക് വന്നാൽ 1.5 ലിറ്റർ K15B എഞ്ചിൻ മാരുതി സുസുക്കിയുടെ മറ്റു കാറുകളിലും കണ്ടുവരുന്നതാണ്.

ഓഫ്-റോഡിംഗിന് ആവശ്യമായ ടോർക്ക്, പവർ ഡെലിവറി എന്നിവയ്ക്ക് ഇത് പ്രാപ്തമാണോ എന്നതും ഉപഭോക്താക്കളുടെ ആശങ്കയാണ്. ഇതിനൊപ്പം തന്നെ കുറഞ്ഞ റോഡ് പ്രസൻസും വാഹനത്തിൻ്റെ വിൽപ്പനയെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഓഫ്റോഡ് പ്രേമികളെ സംബന്ധിച്ച് വളരെ താൽപ്പര്യമുളള രീതിയിൽ തന്നെയാണ് ജിംനി നിർമിച്ചിരിക്കുന്നത്.
ജിംനിയുടെ വിൽപ്പനയെ ബാധിക്കുന്ന മറ്റൊരു ഘടകം എന്ന് പറയുന്നത് മാർക്കറ്റിങ്ങ് കുറവാണ്, കരുത്തരായ എതിരാളികളുമായി മത്സരിക്കുമ്പോൾ വേണ്ട തയ്യാറെടുപ്പുകളും മാർക്കറ്റിങ്ങ് തന്ത്രങ്ങളും ഇല്ലെങ്കിൽ ഇത് പോലെ തിരിച്ചടികൾ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.ജിംനിയുടെ മിനിമലിസ്റ്റിക്കായ ഡിസൈൻ എല്ലാ ഉപഭോക്താക്കൾക്കും ദഹിക്കണമെന്നില്ല.

ജിപ്സിയുടെ പിൻഗാമിയായി എത്തിയ ഐക്കണിക്ക് മോഡലായ ജിംനിയുടെ വിൽപ്പനയിൽ ഇനി എന്തെങ്കിലും ഓളം സൃഷ്ടിക്കണമെങ്കിൽ ഭാവിയിൽ ഡീസൽ ഓപ്ഷൻ, വില ക്രമീകരണം, അല്ലെങ്കിൽ ഫീച്ചർ അപ്ഡേറ്റ് എന്നിവയിലൂടെ മാത്രമേ ജിംനി വീണ്ടും തിളങ്ങാൻ കഴിയു എന്നതാണ് ഇത് വരെയുള്ള റിപ്പോർട്ടുകളിൽ നിന്നും, കണ്ടെത്തലുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
നാട്ടിൽ ഡിമാൻ്റ് കുറവാണെങ്കിലും ഒരു വർഷം മുമ്പ് കമ്പനിയുടെ ഇന്ത്യൻ പ്ലാന്റുകളിൽ നിന്ന് പുറത്തിറങ്ങിയ ഓഫ് റോഡറിന്റെ കയറ്റുമതി 1 ലക്ഷം യൂണിറ്റുകൾ കവിഞ്ഞിരിക്കുകയാണെന്നാണ് മാരുതി സുസുക്കി വെളിപ്പെടുത്തിയിരിക്കുന്നത്. സുസുക്കിയുടെ ആഗോള കയറ്റുമതി അടിത്തറ എന്ന നിലയിൽ ഇന്ത്യ സുപ്രധാനമായി മാറിയിട്ടുണ്ട്. ഫ്രോങ്ക്‌സിന് ശേഷം മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ജിംനി 5-ഡോർ.

2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം മാരുതി സുസുക്കി 2 ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തു. ഇത് വാർഷിക കണക്കിൽ ഏകദേശം 40 ശതമാനം വർധിച്ച് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന അർദ്ധ വാർഷിക കയറ്റുമതി കണക്കുകളായി മാറുകയും ചെയ്യുന്നു. ഇന്ത്യയുടെ പാസഞ്ചർ വാഹന കയറ്റുമതിയുടെ ഏകദേശം 46 ശതമാനവും ഇപ്പോൾ കമ്പനിയാണ് വഹിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








