27.5 ലക്ഷം മുടക്കി ബെൻസിന് നമ്പർ സ്വന്തമാക്കി ബിസിനസുകാരൻ! വേണുച്ചേട്ടനൊരു എതിരാളി അങ്ങ് നോയിഡയിൽ
പുത്തൻ വണ്ടി വാങ്ങുന്നതിൽ അല്ല ഇപ്പോൾ ജനങ്ങൾക്ക് ഹരം.അതിന് പ്രിയപ്പെട്ട നമ്പർ സ്വന്തമാക്കുന്നതിലാണ്. പണ്ടൊക്കെ വാഹനം വാങ്ങുമ്പോൾ ഇഷ്ടപ്പെട്ട നമ്പർ കിട്ടിയില്ലെങ്കിൽ കിട്ടിയ നമ്പർ വച്ച് അഡ്ജസറ്റ് ചെയ്യുമായിരിന്നു. എന്നാൽ ഇപ്പോൾ കഥ മാറി, പ്രിയപ്പെട്ട നമ്പറിന് വേണ്ടി വണ്ടിയേക്കാൾ കൂടുതൽ തുക മുടക്കാനും ഇന്ന് ആളുകളുണ്ട്. നോയിഡ ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ പുതിയ മെർസിഡീസ് ബെൻസ് കാറിനായി ഒരു ഫാൻസി നമ്പർ പ്ലേറ്റിന് 27.5 ലക്ഷം രൂപ മുടക്കിയത് ഇപ്പോൾ വലിയ ചർച്ചാവിഷയമാണ് സോഷ്യൽ മീഡിയകളിൽ. ഓൺലൈൻ ലേലത്തിലൂടെയാണ് ഈ വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത്.
നോയിഡയിലെ ഏവിയോറിയൻ എന്ന സ്ഥാപനമാണ് തങ്ങളുടെ പുതിയ മെർസിഡീസ് ബെൻസ് കാറിനായി ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. ഓൺലൈൻ ലേലത്തിൽ 27.5 ലക്ഷം രൂപ മുടക്കിയാണ് കമ്പനി UP16FH0001 എന്ന ഈ പ്രിയപ്പെട്ട നമ്പർ നേടിയെടുത്തത്. നോയിഡയിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിൽ ഇതുവരെ നടന്ന ലേലങ്ങളിൽ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിതെന്ന് അധികൃതർ അറിയിച്ചു.

ഇതിനുമുമ്പ് UP16FD0008 എന്ന നമ്പറിന് 11 ലക്ഷം രൂപയും, UP16EP0001 എന്ന നമ്പറിന് 32 ലക്ഷം രൂപയും ലേലം വിളിച്ചിരുന്നു. എന്നിരുന്നാലും, 32 ലക്ഷം രൂപയുടെ ലേലത്തുക അടയ്ക്കാൻ ലേലത്തിൽ പങ്കെടുത്ത വ്യക്തിക്ക് കഴിയാതെ വന്നതിനാൽ ആ നമ്പർ അനുവദിക്കപ്പെടാതെ പോകുകയായിരുന്നു. എന്നാൽ, നിലവിൽ 27.5 ലക്ഷം രൂപ ലഭിച്ച നമ്പറിന് മുഴുവൻ തുകയും അടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കിയതോടെ, ഇതാണ് ഏറ്റവും ഉയർന്ന ലേലത്തുകയായി മാറിയിരിക്കുന്നത്.
നോയിഡയിൽ വാഹനങ്ങൾക്ക് ഇഷ്ടമുള്ള ഫാൻസി നമ്പറുകൾ ഓൺലൈൻ വഴിയാണ് ലേലം ചെയ്യുന്നത്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നവർക്ക് ഈ നമ്പറുകൾ സ്വന്തമാക്കാം. 0001, 0002, 0003 പോലുള്ള നമ്പറുകൾക്കാണ് വലിയ ഡിമാൻഡ് ഉള്ളത്. ഫാൻസി നമ്പറുകളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. 0001, 0002 തുടങ്ങിയവ ഒന്നാം വിഭാഗത്തിലും, 0010, 0020 എന്നിവ രണ്ടാം വിഭാഗത്തിലും, 0018, 0027 പോലുള്ളവ മൂന്നാം വിഭാഗത്തിലും, 0020, 0030 തുടങ്ങിയവ നാലാം വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലേലത്തിൽ പങ്കെടുക്കാൻ 33,000 രൂപ മുൻകൂറായി കെട്ടിവെക്കണം. ലേലം ഉറപ്പിച്ചു കഴിഞ്ഞാൽ, മുൻകൂറായി അടച്ച തുക കിഴിച്ചുള്ള ബാക്കി തുക അടച്ച് നമ്പർ സ്വന്തമാക്കാൻ സാധിക്കും. ലേലത്തിൽ വിജയിക്കാത്തവർക്ക് കെട്ടിവെച്ച പണം തിരികെ ലഭിക്കുന്നതാണ്. ഇന്ത്യയിൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്ക് വലിയ തുക മുടക്കുന്നത് ഇപ്പോൾ സാധാരണ സംഭവമായിരിക്കുകയാണ്. പ്രീമിയം നമ്പറുകൾക്ക് കടുത്ത മത്സരമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.
ഹരിയാനയിൽ അടുത്തിടെ നടന്ന വിഐപി നമ്പർ പ്ലേറ്റ് ലേലം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 1.17 കോടി രൂപയ്ക്കാണ് ഈ നമ്പർ പ്ലേറ്റ് വിറ്റു പോയത്. HR എന്നതിന് ശേഷം വരുന്ന RTO നമ്പർ 88 ആണ്, കൂടാതെ വാഹനത്തിന്റെ നമ്പർ 8888 ആണ്. B എന്ന സീരീസ് അക്ഷരം കാഴ്ചയിൽ 8 പോലെ തോന്നിക്കുന്നത് കൊണ്ട് HR888888 എന്നൊരു പ്രതീതി നൽകുന്നു എന്നതാണ് നമ്പറിൻ്റെ പ്രത്യേകത.
എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന ഫാൻസി നമ്പർ 45.99 ലക്ഷത്തിനാണ് ബിസിനസുകാരനായ മലയാളി സ്വന്തമാക്കിയത്. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തി ഇഷ്‌ട നമ്പരിനായി ലക്ഷങ്ങൾ മുടക്കിയത് വലിയ വാർത്തയായിരുന്നു. തൻ്റെ ഗാരേജിലേക്ക് പുതിയ പുതിയ മോഡലുകൾ എത്തിച്ച് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








