കമ്പനി വില്‍ക്കുന്നത് 8 കാറുകള്‍; ഷോറൂമിലെത്തുന്ന 10-ല്‍ 6 പേരും വാങ്ങുന്നത് ഈ രണ്ട് മോഡലുകൾ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയത് 2025 ജൂണ്‍ മാസത്തിലാണ്. പ്രതിമാസ വില്‍പ്പന 40,000 യൂണിറ്റില്‍ താഴെയായതും ഇതാദ്യമാണ്. ഒരുകാലത്ത് തങ്ങളുടെ പിന്നിലായിരുന്ന മഹീന്ദ്ര വരെ ഇപ്പോള്‍ മാരുതിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. എങ്കിലും നെക്‌സോണ്‍, പഞ്ച് എന്നീ എസ്യുവികളുടെ മികച്ച പ്രകടനം കമ്പനിക്ക് നേട്ടമായി. മൊത്തം ആഭ്യന്തര വില്‍പ്പനയുടെ ഏകദേശം 60% ഈ രണ്ട് മോഡലുകളാണ് നേടിയത്. അതായത് കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവികളാണ് വില്‍പ്പനക്ക് ഏറ്റവും ഉയര്‍ന്ന സംഭാവന ചെയ്തത്.
നിലവില്‍ 8 മോഡലുകളാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. എന്നാല്‍ ടാറ്റ ഷോറൂമില്‍ എത്തുന്ന ഭൂരിഭാഗം ഉപഭോക്താക്കളും നെക്‌സോണോ അല്ലെങ്കില്‍ പഞ്ചോ വാങ്ങിയാണ് മടങ്ങിപ്പോകുന്നത്. ഏകദേശം പത്തില്‍ ആറ് ഉപഭോക്താക്കളും ടാറ്റയുടെ മറ്റ് മോഡലുകള്‍ പരിഗണിക്കാതെ തന്നെ നെക്‌സോണും പഞ്ചും വാങ്ങാന്‍ താല്‍പര്യപ്പെടുന്നു. ജൂണില്‍ നെക്‌സോണിന്റെ 11,602 യൂണിറ്റുകളും, പഞ്ചിന്റെ 10,446 യൂണിറ്റുകളും വിറ്റഴിഞ്ഞു.

2025 മെയ് മാസത്തിലാണ് കമ്പനി ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. അകത്തും പുറത്തും വന്‍ പരിഷ്‌കാരങ്ങളുമായി എത്തിയ മോഡല്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചേക്കുമെന്ന് കമ്പനി പ്രതീക്ഷിച്ചെങ്കിലും ആദ്യ മാസം അത് ദൃശ്യമായിട്ടില്ല. മുന്‍ മാസത്തെ അപേക്ഷിച്ച് ഇതിന്റെ വില്പനയില്‍ നേരിയ പുരോഗതിയുണ്ടായി. ഈ പ്രീമിയം ഹാച്ച്ബാക്ക് 3,974 യൂണിറ്റ് വില്‍പ്പന നേടി. 2024 ജൂണിനെ അപേക്ഷിച്ച് ഇത് 1% വളര്‍ച്ചയാണ് കാണിക്കുന്നത്.
പുതിയ മോഡല്‍ രാജ്യമെമ്പാടും ലഭ്യമാകുന്നതോടെ വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. ടാറ്റ കഴിഞ്ഞ വര്‍ഷമാണ് കര്‍വ് എസ്‌യുവി കൂപ്പെ വിപണിയില്‍ എത്തിച്ചത്. ഇത് പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. നെക്‌സോണിന്റെ മറ്റൊരു രൂപമെന്ന് പറയാന്‍ സാധിക്കുമെങ്കിലും കര്‍വിന്റെ കണ്‍സെപ്റ്റ് പതിപ്പിന് ലഭിച്ച ആവേശമൊന്നും വില്‍പ്പനയായി മാറിയിട്ടില്ല. കര്‍വിന്റെ എതിരാളിയായ സിട്രണ്‍ ബസാള്‍ട്ടിന്റെയും സ്ഥിതി മറിച്ചല്ല.

ഈ എസ്‌യുവി കൂപ്പെയുടെ 2,060 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റത്. ഇത് സാധാരണ നെക്‌സോണ്‍ മോഡലിന്റെ ഏകദേശം 18% മാത്രമാണ്. ടാറ്റയുടെ വലിയ എസ്‌യുവികളുടെ വില്‍പ്പനയും കഴിഞ്ഞ കുറച്ച് നാളായി മന്ദഗതിയിലാണ്. ജെഎല്‍ആര്‍-ന്റെ ഡി8 പ്ലാറ്റ്ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് ഹാരിയറും സഫാരിയും നിര്‍മ്മിച്ചിരിക്കുന്നത്.
2025 ജൂണില്‍ ഹാരിയര്‍ 1,259 യൂണിറ്റുകളും സഫാരി 922 യൂണിറ്റുകളും വിറ്റു. 5 സീറ്റര്‍ മോഡലായ ഹാരിയറിന്റെ വില്‍പ്പന 7 ശതമാനം ഇടിഞ്ഞു. 2024 ജൂണില്‍ 1,347 യൂണിറ്റായിരുന്നു വില്‍പ്പന. അതേസമയം മൂന്ന് നിര സീറ്റുകളുള്ള സഫാരിയുടെ വില്‍പ്പനയില്‍ 34 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായി.ടാറ്റ നെക്‌സോണും ടാറ്റ പഞ്ചും ചേര്‍ന്ന് 2025 ജൂണില്‍ ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ 22,048 യൂണിറ്റ് അഥവാ 59% സംഭാവന നല്‍കി.

കമ്പനിയുടെ മറ്റ് 6 മോഡലുകള്‍ക്ക് ഈ മോഡലുകളുടെ അടുത്തുവരെ എത്താന്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോഡല്‍ ടിയാഗോയാണ്. ഇതിന് 6,032 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. എന്നിരുന്നാലും ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് 17% വളര്‍ച്ച രേഖപ്പെടുത്തി. 2024 ജൂണില്‍ 5,174 യൂണിറ്റുകളായിരുന്ന ടിയാഗോയുടെ വില്‍പ്പന. ഇക്കഴിഞ്ഞ ജനുവരിയില്‍ ടാറ്റ ടിയാഗോയ്ക്കും അതിന്റെ സെഡാന്‍ സഹോദരനായ ടിഗോറിനും അപ്‌ഡേറ്റ് സമ്മാനിച്ചിരുന്നു. അതായിരിക്കാം വില്‍പ്പന മെച്ചപ്പെടുത്തിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








