ഇന്ത്യയിൽ ജോലിക്ക് ആളെ ക്ഷണിച്ച് ടെസ്‌ല! അമേരിക്കന്‍ ഇവികള്‍ ഉടന്‍ നിരത്തിലേക്ക്?
അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല (Tesla) ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. കഴിഞ്ഞ വര്‍ഷം വരെ ടെസ്‌ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ പുതിയ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ടെസ്‌ലയും ഇലോണ്‍ മസ്‌കും കൂടുതല്‍ ശക്തരായി മാറിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മസ്‌കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ചയും അരങ്ങേറി. ഇതിന്റെ അടിസ്ഥാനത്തില്‍ െടസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം അടുത്തുവെന്ന് സൂചന നല്‍കുന്ന ചില സംഭവവികാസങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.
രാജ്യത്ത് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എന്‍ട്രി നടത്തുമെന്ന സൂചന നല്‍കിക്കൊണ്ട് ടെസ്‌ല ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കൊണ്ട് പരസ്യം ചെയ്യാന്‍ തുടങ്ങിയതായി റിപ്പോർട്ടുകൾ . തിങ്കളാഴ്ച മുതല്‍ ടെസ്ലയുടെ ലിങ്ക്ഡ്ഇന്‍ പേജില്‍ ജോബ് പോസ്റ്റിംഗുകള്‍ ലഭ്യമാക്കിയതായാണ് വിവരം. ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ ടീമും കെട്ടിപ്പടുക്കാനുള്ള കമ്പനിയുടെ ശ്രമമായി ഇതിനെ കാണാം.

സെയില്‍സ്, ആഫ്റ്റര്‍ സെയില്‍സ് സേവനങ്ങള്‍ക്കായി സമഗ്രമായ ഒരു ടീമും ശൃംഖലയും സ്ഥാപിക്കാനാണ് ടെസ്‌ലയുടെ ശ്രമം. കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, ഓര്‍ഡര്‍ പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ് മുതല്‍ സര്‍വീസ് മാനേജര്‍, സെയില്‍സ് അസോസിയേറ്റ് വരെയുള്ള 13 വ്യത്യസ്ത തസ്തികകളിലേക്കാണ് ടെസ്ലയുടെ ലിങ്ക്ഡ്ഇന്‍ പേജില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടുള്ളത്.
ഡല്‍ഹിയിലും മുംബൈയിലും സര്‍വീസ് ടെക്‌നീഷ്യന്‍, വിവിധ കണ്‍സള്‍ട്ടന്റ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ നിന്ന് തുടക്കത്തില്‍ രാജ്യത്തെ പ്രധാന മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാനാണ് ടെസ്ലയുടെ പദ്ധതിയെന്ന് മനസ്സിലാക്കാം. മുംബൈയിലാണ് കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത്.

തുടക്കത്തില്‍ പറഞ്ഞ പോലെ വര്‍ഷം കുറേയായി ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇലക്ട്രിക് വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ടെസ്ലയെ പിന്നോട്ടടിപ്പിച്ചത്. ഇലോണ്‍ മസ്‌ക് ഇക്കാര്യം മുമ്പും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന പരിപാടി വേണ്ടെന്ന് സര്‍ക്കാര്‍ തീര്‍ത്ത് പറഞ്ഞു.
അടുത്ത കാലത്തായി ഇന്ത്യയില്‍ വാഹന നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത് ടെസ്ലയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ടെസ്ല പോലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനായി കേന്ദ്രം ഈ വര്‍ഷത്തെ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ആഡംബര കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കുറച്ചിരുന്നു.

ഈ മാറ്റം ടെസ്ലയ്ക്ക് വളരെ ഗുണം ചെയ്യും. ഇന്ത്യന്‍ വിപണിയിലേക്കുള്ള ടെസ്ലയുടെ പ്രവേശനം സുഗമമാക്കുന്നതിന് പരസ്പരം പ്രയോജനകരമായ തീരുമാനം കൈക്കൊള്ളുകയാണ് അധികാരികള്‍. ഇന്ത്യയില്‍ പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് കാറുകള്‍ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ടെസ്‌ലയെ പോലുള്ള ആഗോള ബ്രാന്‍ഡുകളുടെ വരവ് 2070 ആകുമ്പോഴേക്കും നെറ്റ് സീറോ രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടെസ്‌ലക്ക് മുമ്പേ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ച് മേല്‍ക്കൈ നേടാന്‍ വിയറ്റ്‌നാമീസ് ബ്രാന്‍ഡായ വിന്‍ഫാസ്റ്റ് ശ്രമം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് വിന്‍ഫാസ്റ്റിന്റെ ഫാക്ടറി ഉയരുന്നത്. ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ വിന്‍ഫാസ്റ്റ് തങ്ങളുടെ ഇവികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിന്‍ഫാസ്റ്റ് തങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പേ ഇന്ത്യയിലെത്താനായിരിക്കും ടെസ്‌ലയുടെ ശ്രമം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








