എന്തുകൊണ്ടാണ് ഇവികള്‍ വാങ്ങാന്‍ പേടി? ഇന്ത്യക്കാര്‍ പറഞ്ഞ പ്രധാനപ്പെട്ട 5 കാരണങ്ങള്‍
ആഗോള തലത്തില്‍ ഓട്ടോമോട്ടീവ് വിപണിയില്‍ സമീപകാലത്തായി ഐസി എഞ്ചിന്‍ വാഹനങ്ങളെ കടത്തിവെട്ടി മുന്നോട്ട് കുതിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങള്‍. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകകരാജ്യങ്ങള്‍ ഹൈബ്രിഡുകള്‍ അല്ലെങ്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പല രാജ്യങ്ങളും പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിരോധിക്കുന്നു. നോര്‍വെ പോലുള്ള ചില രാജ്യങ്ങളില്‍ ഇന്ന് ഡീസല്‍ കാറുകളേക്കാള്‍ കൂടുതല്‍ ഉള്ളത് വൈദ്യുത വാഹനങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇവികള്‍ ഇപ്പോള്‍ ശൈശവദശയിലാണ്. എന്തെങ്കിലും പുതിയ ടെക്നോളജിയോ കാര്യങ്ങളോ വന്നാല്‍ ദ്രുതഗതിയില്‍ അതിനെ പുല്‍കുന്നവരല്ല ഇന്ത്യക്കാര്‍.
ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ശരിയാണെന്ന് നമുക്ക് പറയാം. ഇന്നും ഐസി എഞ്ചിന്‍ വാഹനങ്ങളില്‍ നിന്ന് ഇവികളിലേക്കുള്ള പരിവര്‍ത്തനം നമ്മുടെ രാജ്യത്ത് നന്നേ കുറവാണ്. ഇവികളുടെയും ഐസിഇ വാഹനങ്ങളുടെയും വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും ഭാവിയുടെ ഇന്ധനമെന്ന് വിളിക്കപ്പെടുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് മടിയാണെന്ന സത്യം.

അടുത്തിടെ ഡെലോയിറ്റ് പുറത്തിറക്കിയ ഓട്ടോമോട്ടീവ് ഉപഭോക്തൃ റിപ്പോര്‍ട്ട് ഇതിനെ കുറിച്ച് കൃത്യമായി പറഞ്ഞ് പോകുന്നുണ്ട്. ഇതില്‍ ഇന്ത്യക്കാര്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ വിട്ട് ഇവികള്‍ വാങ്ങാന്‍ മടിക്കുന്നതിനുള്ള പ്രധാന കാരണങ്ങളും അക്കമിട്ട് നിരത്തുന്നു. ഡെലോയിറ്റിന്റെ അഭിപ്രായ പ്രകാരം ഇന്ത്യക്കാര്‍ ഇവികളിലേക്ക് അടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
വിലയും ചെലവുകളും: വൈദ്യുത വാഹനങ്ങള്‍ക്ക് പൊതുവേ ഐസിഇ വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന പ്രാരംഭ വിലയുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇതേ കാരണം കൊണ്ട് തന്നെ ഏകദേശം 32 ശതമാനം ഇന്ത്യക്കാരും ഇവികള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല. ഒരു ഇലക്ട്രിക് വാഹനത്തിന്റെ മൊത്തം വിലയുടെ 60 ശതമാനവും ബാറ്ററിയാണ് വഹിക്കുന്നത്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലെ പല ഘടകങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ കാരണങ്ങള്‍ നിമിത്തമാണ് ഇവികള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നത്.
അടുത്തിടെ ബാറ്ററി ഘടകങ്ങളുടെയും മറ്റും ഇറക്കുമതി ചെലവുകള്‍ കുറയ്ക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കൈക്കൊണ്ടിരുന്നു. ഇത് ഇവികളുടെ വിലയില്‍ പ്രതിഫലിച്ചാല്‍ ഒരുപക്ഷേ പോസിറ്റീവായ മാറ്റം കണ്ടേക്കാം. ഒരു പ്രസ്തുത കാലയളവ് കഴിഞ്ഞാല്‍ ഇവികളുടെ ബാറ്ററി മാറ്റേണ്ടതായി വരും. 31 ശതമാനം ഉപയോക്താക്കള്‍ ബാറ്ററി മാറ്റിസ്ഥാപിക്കുന്ന ചെലവ് ഓര്‍ത്ത് ഇവികളോട് മുഖംതിരിച്ച് നില്‍ക്കുന്നു.
ചാര്‍ജിംഗ്, മറ്റ് പതിവ് മെയിന്റനന്‍സ് പരിപാടികള്‍ എല്ലാം കൂടി ചേരുമ്പോള്‍ ഒരു ഇലക്ട്രിക് വാഹനത്തിന്റെ ശരാശരി പ്രവര്‍ത്തന ചെലവ് ഐസില്‍ മോഡലുകളേക്കാള്‍ കൂടുതലാണെന്ന് 28 ശതമാനം ഉപയോക്താക്കള്‍ വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചുമത്താന്‍ സാധ്യതയുള്ള അധിക നികുതി സാധാരണ ഐസില്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍ പൈസ പൊടിയുമെന്ന് ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കള്‍ ഭയപ്പെടുന്നു.

റേഞ്ച്: ഇന്ത്യക്കാര്‍ ഇവികള്‍ വാങ്ങാന്‍ മടിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം റേഞ്ച് ഉത്കണ്ഠയാണ്. ഏകദേശം 35 ശതമാനം ഉപയോക്താക്കള്‍ വാഹന നിര്‍മ്മാതാവ് അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച് വിശ്വസിക്കുന്നില്ല. നിയന്ത്രിത പരിതസ്ഥിതിയില്‍ കമ്പനി പരീക്ഷിക്കുന്നതിനേക്കാള്‍ കുറവായിരിക്കും യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഒരു ഇവി നല്‍കുന്ന റേഞ്ച്. കാലാവസ്ഥയടക്കം നിരവധി ഘടകങ്ങള്‍ ഒരു ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചിനെ സാരമായി ബാധിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കാന്‍ മടിക്കുന്നു.
ഇന്ത്യയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും ഇന്നും മോശം അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഇടക്ക് ദീര്‍ഘദൂര യാത്രകള്‍ പോകുന്ന ഉപഭോക്താക്കള്‍ ഇവികളോട് നോ പറയുന്നു. പരിമിതമായ റേഞ്ചും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ദീര്‍ഘദൂര യാത്രകളില്‍ ഇവികള്‍ വിശ്വസനീയമല്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്.

ചാര്‍ജിംഗ്: ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യക്കാരെ തടയുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് ചാര്‍ജിംഗ് ആണ്. രാജ്യത്ത് പൊതു ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം 38 ശതമാനം പേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വിസമ്മതിക്കുന്നുവെന്ന് ഡെലോയിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് പുറമേ ഇന്ത്യന്‍ വീടുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ശരിയായ വാള്‍ ബോക്സ് ചാര്‍ജര്‍ സ്ഥാപിക്കാനുള്ള സൗകര്യങ്ങളില്ലെന്നതും ഒരു പോരായ്മയാണ്. ഏകദേശം 27 ശതമാനം പേര്‍ ശരിയായ ഹോം ചാര്‍ജറിന്റെ അഭാവത്തെ ഭയപ്പെടുന്നു. മാത്രമല്ല, ഏകദേശം 39 ശതമാനം ഉപഭോക്താക്കളും ബാറ്ററി ചാര്‍ജിംഗ് സമയം വളരെ കൂടുതലായതിനെ കുറിച്ച് ആശങ്കാകുലരാണ്.
അതുകൊണ്ട് തന്നെ ഡെലോയിറ്റ് ചാര്‍ജിംഗ് എന്നത് ഒരു പ്രധാന കാരണമായി പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ സോളാര്‍ പാനലുകള്‍ പോലുള്ള ബദല്‍ വൈദ്യുതോര്‍ജ്ജ സ്രോതസുകളുടെ ലഭ്യതക്കുറവും ഒരു പോരായ്മയാണ്. സൂര്യരശ്മികളില്‍ നിന്ന് സോളാര്‍ സെല്ലുകള്‍ ഊര്‍ജ്ജം വലിച്ചെടുക്കുമെന്നതിനാല്‍ എക്സ്റ്റേണല്‍ ചാര്‍ജിംഗിന്റെ ആവശ്യകത ഇവ ഇല്ലാതാക്കുന്നു. ഇതിനുള്ള സൗകര്യവും ഇന്ത്യയും കുറവാണ്.
ടെക്നോളജി: എല്ലാവര്‍ക്കും അറിയാവുന്ന പോലെ മോഡേണ്‍ ഇവികള്‍ ഫീച്ചര്‍ പായ്ക്ക്ഡ് ആയാണ് വിപണിയില്‍ എത്തുന്നത്. ഇന്‍ഡസ്ട്രിയിലുള്ള ഒട്ടുമിക്ക ടെക്നോളജിയും ഫീച്ചറുകളും തങ്ങളുടെ മോഡലുകളില്‍ കൊണ്ടുവരാന്‍ വാഹന നിര്‍മാതാക്കള്‍ മത്സരിക്കുകയാണ്. അതിന്റെ ഫലമായി മോഡേണ്‍ ഇവികള്‍ ഇപ്പോള്‍ ചക്രത്തിലോടുന്ന ഗാഡ്ജറ്റായി മാറി എന്ന് പറഞ്ഞാലും അത് തെറ്റാകില്ല.
ഇന്നത്തെ യൂത്തിനെ ആകര്‍ഷിക്കാന്‍ ഇതെല്ലാം മതി. എന്നാല്‍ പഴയ തലമുറയ്ക്ക് ഇത് ചിലപ്പോള്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ സാധാരണയായി 50 വയസ്സിനു മുകളില്‍ പ്രായമുള്ള ഇലക്ട്രിക് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുടുതല്‍ ഫീച്ചറുകളുള്ള ഇവികള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല. സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനം പേര്‍ ഈ അഭിപ്രായക്കാരാണ്.
ESG: സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 30 ശതമാനം ഉപഭോക്താക്കളും എന്‍ഡ്-ടു-എന്‍ഡ് സുസ്ഥിരതാ ലക്ഷ്യങ്ങളെക്കുറിച്ച് (ESG) ആശങ്കാകുലരാണ്. അസംസ്‌കൃത വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കല്‍, നിര്‍മ്മാണം, ഊര്‍ജ്ജ-കാര്യക്ഷമമായ പ്രവര്‍ത്തനം, എക്കോ-ഫ്രണ്ട്ലി റീസൈക്ലിംഗ് എന്നിവയിലൂടെ വാഹനം അതിന്റെ ആയുസ്സിലുടനീളം പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതില്‍ എന്‍ഡ്-ടു-എന്‍ഡ് സുസ്ഥിരതാ ലക്ഷ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുക, പുനരുല്‍പാദന ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇലക്ട്രിക് വാഹന വിതരണ ശൃംഖലയിലുടനീളം ഉത്തരവാദിത്തത്തോടെയുളള മാലിന്യ സംസ്‌കരണവും ഉറപ്പാക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങളില്‍ പെടുന്നത്. ഇന്ത്യയിൽ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഇവികളെ പ്രോത്സാഹിപ്പിക്കാനായി സബ്‌സിഡികളും ഇന്‍സെന്റീവുകളും നല്‍കുന്നത് തുടരുന്നുണ്ട്. ഇനിയും ഏതാനും വർഷങ്ങൾ കൂടി ഇത് തുടരേണ്ടി വരും. അതുപോലെ വളര്‍ന്ന് വരുന്ന വിപണി പിടിച്ചടക്കാന്‍ ചില വിദേശി ബ്രാന്‍ഡുകളും വരും മാസങ്ങളില്‍ ഇന്ത്യയിലെത്തും.
ടെസ്‌ല, വിന്‍ഫാസ്റ്റ് എന്നീ ബ്രാന്‍ഡുകളുടെ വരവ് വിപണിയില്‍ മത്സരം കടുപ്പിക്കും. മത്സരം കടുക്കുന്നത വില യുദ്ധത്തില്‍ കലാശിക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ കുറഞ്ഞ വിലയില്‍ ഇവികള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം ലഭിക്കും. അത് വില്‍പ്പന ഉയര്‍ത്താന്‍ കാരണമാകും. എന്നിരുന്നാലും ചാര്‍ജിംഗ് സൗകര്യങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ ഇവി വിപ്ലവം അരങ്ങേറുമെന്ന് തോന്നുന്നില്ല.


Click it and Unblock the Notifications








