നികുതി ഇളവ് മുതല്‍ പെട്രോള്‍ വില വരെ; ബജറ്റില്‍ സാധാരണക്കാരും വണ്ടിക്കമ്പനികളും പ്രതീക്ഷിക്കുന്നത്
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണമാണു നാളെ നടക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് അവതരണമാണിത്. ആറ് വാര്‍ഷിക ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളും അവര്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഒരു ബിജെപി മന്ത്രിയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് നിര്‍മല സീതാരാമന് സ്വന്തമാണ്. ഇത്തവണത്തെ ബജറ്റില്‍ ഓട്ടോമൊബൈല്‍ മേഖലക്കും പ്രതീക്ഷകള്‍ ഏറെയാണ്. ഇക്കുറി വാഹനമേഖലയുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങളും വാഹന നിര്‍മാതാക്കളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
നിലവില്‍ ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് കനത്ത നികുതി ബാധ്യതയാണ്. കാറിന്റെ പ്രത്യേകതകള്‍ അനുസരിച്ച് വാഹനങ്ങളുടെ മൊത്തം നികുതി 29% മുതല്‍ 50% വരെയാണ്. ഈ നികുതി ഘടനയെ 28% ചരക്ക് സേവന നികുതിയായും (GST) 1% മുതല്‍ 22% വരെയുള്ള കോംപെന്‍സേഷന്‍ സെസ് ആയും തിരിച്ചിരിക്കുന്നു.

4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള വലിയ ആഡംബര കാറുകള്‍ വാങ്ങുന്നവര്‍ വിലയുടെ പകുതിയോളമാണ് നികുതി ഇനത്തില്‍ അടക്കേണ്ടതായി വരുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു പോസ്റ്റ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനകം ഇന്‍കം ടാക്‌സ് ചുമത്തിയ വരുമാനത്തില്‍ നിന്നാണ് വീണ്ടും ഈ നികുതികള്‍ അടക്കുന്നത് എന്ന കാര്യമാണ് സാധാരണക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
കാര്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതികള്‍ക്ക് പുറമെ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്‌ട്രേഷന്‍ ഫീസ്, റോഡ് ടാക്‌സ് എന്നിവയ്ക്കും പണം കെട്ടണം. ഇതിന് പുറമെ ഉപയോഗിക്കുന്ന ഇന്ധനത്തിനും സഞ്ചരിക്കുന്ന എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഇനത്തിലും നികുതി കൊടുക്കുന്നു. ഇതെല്ലാം ഇന്ത്യയില്‍ ഒരു കാര്‍ വാങ്ങുന്നയാളുടെ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ മലിനീകരണം കുറയ്ക്കാനായി ഏറെ പ്രോത്സാഹിപ്പിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തിലും നികുതി വലിയ തലവേദനയാണ്. ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, നികുതി വ്യവസ്ഥ ഈ കാഴ്ചപ്പാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി തോന്നുന്നില്ല.
പരമ്പരാഗത പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകളേക്കാള്‍ മലിനീകരണം കുറവായ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 43% നികുതി ബാധകമാണ്. അതില്‍ സ്റ്റാന്‍ഡേര്‍ഡ് 28% ജിഎസ്ടിയും 4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള വാഹനങ്ങള്‍ക്ക് 15% വരെ കോംപന്‍സേഷന്‍ സെസും ഉള്‍പ്പെടുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവികള്‍ക്കുള്ള നികുതി വെറും 5% മാത്രമാണ്.
വാഹനങ്ങളിൽ നിന്നും ഉയരുന്ന മലിനീകരണം ഗണ്യമായി കുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഹൈബ്രിഡ് കാറുകളോട് ചിറ്റമ്മ നയം കാണിക്കുന്നുവെന്നാണ് വിമര്‍ശനം. പുതിയ കേന്ദ്ര ബജറ്റ് വരുമ്പോള്‍ ഉപഭോക്താക്കളും വാഹന നിര്‍മാതാക്കളും ഒരുപോലെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയാണ്. ഓട്ടോമൊബൈല്‍ വ്യവസായം നേരിടുന്ന നിലവിലെ നികുതി വെല്ലുവിളികളെ ബജറ്റ് അഭിസംബോധന ചെയ്താല്‍ അത് ഇന്‍ഡസ്ട്രിയുടെ മൊത്തം വളര്‍ച്ചയിലേക്ക് നയിക്കും.
ഹൈബ്രിഡുകളും ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടെയുള്ള പുതിയ കാറുകളുടെ നികുതി കുറയ്ക്കുന്നതിനൊപ്പം പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നതിനുള്ള ഇന്‍സന്റീവുകള്‍ വര്‍ധിപ്പിക്കുന്നതും വിപണിക്ക് ഉത്തേജകമാകും. ഇത് കൂടാതെ ഏറെ നാളായുള്ള മറ്റൊരു ആവശ്യമാണ് പെട്രോളും ഡീസലും ജിഎസ്ടിയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നത്. ഇത് രാജ്യവ്യാപകമായി ഇന്ധന വിലകള്‍ ഏകീകരിക്കുകയും വ്യവസായത്തിന് കൂടുതല്‍ കരുത്തേകുകയും ചെയ്യും.

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഇന്‍സെന്റീവുകളും ഇന്ധന വിലനിര്‍ണയത്തില്‍ കൂടുതല്‍ യുക്തിസഹമായ സമീപനവും ഉള്‍പ്പെടെ, പുതിയ കാറുകളുടെ നികുതിയില്‍ കാര്യമായ ഇളവുണ്ടെങ്കില്‍, കാര്‍ വില്‍പ്പന വര്‍ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂണിയന്‍ ബജറ്റ് രാജ്യത്തെ ജനങ്ങള്‍ക്കും മൊത്തം ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ആവശ്യമായ ആശ്വാസം പകരുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








