കോഴിക്കോട് വരെ പോകാൻ 15 മിനിറ്റിൻ്റെ ചാർജിങ്ങ്; ടെസ്‌ലയുടെ വരവിൽ കേരളത്തിൽ എന്തുസംഭവിക്കും
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലോകത്തെ ഏറ്റവും വലിയ ഇവി ഭീമനായ ടെസ്‌ല ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. നിരവധി നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും കിംവദന്തികൾക്കും ശേഷമാണ് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിൽ ടെസ്‌ല തങ്ങളുടെ ആദ്യത്തെ ഷോറൂം തുടങ്ങിയത്. ഏത് കൊടികെട്ടിയ ഭീമൻ ബ്രാഡിൻ്റെ മോഡലായാലും അവനെ കേരളത്തിലെ റോഡുകളിലേക്ക് എത്തിക്കാനുളള ചങ്കൂറ്റം മലയാളികൾക്കുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുളളതാണല്ലോ. അത് കൊണ്ട് തന്നെ KL രജിസ്ട്രേഷൻ ടെസ്‌ലയും ഇനി കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ടെസ്‌ലയുടെ വരവോടെ കേരളത്തിലെ ഇവി വിപണിയുടെ കാര്യം എന്താകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
എന്നാൽ നമ്മൾക്ക് ആ വിഷയമൊന്ന് ചിന്തിച്ചാലോ. കേരളത്തിലെ ഇവി വിപണി കൈയ്യടക്കി വച്ചിരിക്കുന്നത് ടാറ്റയും മഹീന്ദ്രയുമൊക്കെ ആണല്ലോ. എന്നാൽ ഇരുചക്രവാഹന വിപണിയിൽ നോക്കിയാൽ ഇവി സ്കൂട്ടറുകൾ കൂടുതൽ ഏഥറും ഓലയും ഇപ്പോൾ ഹോണ്ടയും ഒക്കെയാണ് ഭരിക്കുന്നത്. ഫോർ വീലർ സെഗ്മെൻ്റിൽ ടെസ്‌ലവരുന്നതോടെ ഇവരുടെ വിൽപ്പന ഇടിയുമെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട, കാരണം മത്സരം മുറുകാനാണ് സാധ്യത.

ടെസ്‌ല പോലെയൊരു ലോകോത്തര ബ്രാൻഡ് കേരളത്തിൽ എത്തുമ്പോൾ അടുത്തിടെ എത്തിയ വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റിന് പോലും ചെറിയ ചങ്കിടിപ്പ് ആരംഭിച്ചിട്ടുണ്ടാകാം എന്നത് തീർച്ചയാണ്. പ്രധാനമായും കേരളത്തിൻ്റെ വാഹന വിപണിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ ആദ്യത്തേത് നമ്മൾ പറഞ്ഞത് പോലെ കടുത്ത മത്സരമാണെങ്കിൽ രണ്ടാമത് ജനങ്ങൾക്ക് ടെക്നോളജിയോടുളള താൽപ്പര്യം വർധിക്കുമെന്നതാണ്.
ദൈന്യദിന യാത്രകൾക്ക് ആവശ്യമില്ലെങ്കിൽ പോലു പലരും ഷോറൂമുകളിൽ ചെല്ലുമ്പോൾ ചോദിക്കുന്നത് വാഹനത്തിന് സൺറൂഫ് ഉണ്ടോ എന്നൊക്കെയാണ്. ഫീച്ചറുകൾക്കും ടെക്നോളജിക്കും പേരുകേട്ട ടെസ്‌ലയുടെ വാഹനങ്ങൾ കേരളത്തിൽ എത്തിയാൽ പുത്തൻ സാങ്കേതികവിദ്യകൾ ഇഷ്ടപ്പെടുന്ന നിരവധി പേർ ടെസ്‌ലയിലേക്ക് തിരിയുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ കേരളത്തിൽ ടെസ്‌ല നേരിടാൻ പോകുന്ന ചില വെല്ലുവിളികൾ കൂടി പറയാതെ പോകുന്നത് ശരിയല്ലല്ലോ.

തദ്ദേശിയമായി ടെസ്‌ലയ്ക്ക് നിർമാണ പ്ലാൻ്റുകൾ ഇല്ലാത്തത് കൊണ്ട് തന്നെ വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. സ്വഭാവികമായിട്ടും വാഹനത്തിൻ്റെ വില കൂടുതലായിരിക്കും. ഇറക്കുമതി തീരുവ കാരണം യുഎസ്, ചൈന, ജര്‍മ്മനി എന്നിവിടങ്ങളിലെ വിലയെക്കാള്‍ കൂടുതലായിരിക്കും ഇന്ത്യക്കാര്‍ ടെസ്‌ല ഇവിക്ക് മുടക്കേണ്ടി വരിക. വിലയിലേക്ക് നോക്കിയാൽ ടെസ്ല മോഡല്‍ Y റിയര്‍-വീല്‍ ഡ്രൈവ് (RWD) വേരിയന്റിന് 59.89 ലക്ഷം രൂപയാണ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്ന വില.
അതേ സമയം ലോംഗ് റേഞ്ച് RWD വേരിയന്റിന് 67.89 ലക്ഷമാണ് മുടക്കേണ്ടി വരിക. ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് (FSD) സംവിധാനം കൂടി ചേര്‍ക്കുകയാണെങ്കിൽ 6 ലക്ഷം രൂപ കൂടി കൂടും. ഇത്രയും വില കൊടുത്ത് കേരളത്തിൽ ടെസ്‌ല വാങ്ങാൻ മാത്രം വാഹനപ്രേമികളുണ്ടെന്ന് തോന്നുന്നില്ല, പിന്നെ ബിസിനസുകാരും സെലിബ്രിറ്റികളും വാങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട. മലയാള സിനിമ നടൻമാരിൽ വിദേശത്ത് ടെസ്‌ല കാർ സ്വന്തമായിട്ടുളള നടനാണ് മനോജ് കെ ജയൻ. അത് കൊണ്ട് അദ്ദേഹം നാട്ടിലും ഒരെണ്ണം വാങ്ങാനുളള സാധ്യത തളളിക്കളയാനാവില്ല.

പല വെബ്സൈറ്റുകളിലും കേരളത്തിൽ ടെസ്‌ലയുടെ മോഡലുകളുടെ ഓൺറോഡ് വില 75 ലക്ഷം ഒക്കെയാണ് കാണിക്കുന്നത്. ഒരു ലക്ഷ്വറി കാറിൻ്റെ വിലയ്ക്ക് മലയാളികൾ ഇവിയിലേക്ക് തിരിയുമോ എന്ന കാര്യം കണ്ടറിയണം. അത് മാത്രമല്ല പണക്കാരെ ആകർഷിക്കുന്ന മറ്റൊരു കാര്യം വാഹനത്തിൻ്റെ റേഞ്ചാണ്. 15 മിനിറ്റ് ചാർജ് ചെയ്താൽ നിങ്ങൾക്ക് 267 കിലോമീറ്റർ സഞ്ചരിക്കാം. അതായത് കോട്ടയത്ത് നിന്ന് കോഴിക്കോട് വരെ. എന്തായാലും ഉടൻ തന്നെ കേരളത്തിലേക്കും ഷോറുമുകൾ ആരംഭിക്കുമെന്ന് വിശ്വസിക്കാം. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








