അപൂര്‍വ ലോഹങ്ങള്‍ വെച്ച് ചൈനയുടെ ചൂതാട്ടം! ഇന്ത്യ പോംവഴി കണ്ടതോടെ വാഹന വിപണി വീണ്ടും ട്രാക്കിൽ
ലോകത്ത് പലതരത്തിലുള്ള ലോഹങ്ങള്‍ വിവിധ രംഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കേട്ടുകേള്‍വിയില്ലാത്ത ലോഹങ്ങള്‍ പോലും പല വ്യവസായങ്ങള്‍ക്കും വളരെ പ്രധാനമാണ്. അടുത്ത കാലത്തായി ഓട്ടോമൊബൈല്‍ രംഗത്ത് വളരെയേറെ ചര്‍ച്ചയായിരുന്നു റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ (Rare Earth Elements). അമേരിക്കയുടെ തീരുവ 'യുദ്ധ'ത്തിന് മറുപടിയായി ചൈന ഏഴ് റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇവ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ആധുനിക വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ സമേരിയം (Samarium), ഗാഡോലിനിയം (Gadolinium), ടെര്‍ബിയം (Terbium), ഡിസ്‌പ്രോസിയം (Dysprosium), ല്യൂട്ടീഷ്യം (Lutetium), സ്‌കാന്‍ഡിയം (Scandium), യിട്രിയം (Yttrium) എന്നീ ഏഴ് ലോഹങ്ങളുടെ കയറ്റുമതിക്കായിരുന്നു നിയന്ത്രണം.
മുകളില്‍ പറഞ്ഞ ലോഹങ്ങള്‍ മാത്രമല്ല ലോഹസങ്കരങ്ങള്‍, ഓക്സൈഡുകള്‍, സംയുക്തങ്ങള്‍, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കും ചൈന പൂട്ടിട്ടു. ഈ മൂലകങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനത്തില്‍ പല തരത്തില്‍ ഉപയോഗിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഓട്ടോമൊബൈല്‍ വിപണിയുടെ ആരംഭം മുതല്‍ തന്നെ ഈ മൂലകങ്ങള്‍ ഉപയോഗിച്ച് വരുന്നുണെങ്കിലും ഇലക്ട്രിക് വാഹന നിര്‍മാണത്തിന് ഇവയുടെ ആവശ്യം വളരെ കൂടുതലാണ്.

ഒരു പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനം നിര്‍മ്മിക്കാന്‍ ഏകദേശം 100 ഗ്രാം റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 500 ഗ്രാം അപൂര്‍വ ധാതുക്കള്‍ ആവശ്യമാണ്. ഒരു ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാനാണെങ്കില്‍ ഏകദേശം 800 ഗ്രാം അപൂര്‍വ ധാതുക്കള്‍ വേണ്ടിവരും. അതായത്, പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവി നിര്‍മാണത്തിന് ഏകദേശം എട്ട് മടങ്ങ് കൂടുതല്‍ അപൂര്‍വ ധാതുക്കള്‍ വേണം.
800 ഗ്രാം എന്നത് വലിയ അളവായി തോന്നുന്നില്ലെങ്കിലും, ഈ ധാതുക്കളുടെ ലഭ്യതയാണ് പ്രധാന പ്രശ്‌നം. ഈ ധാതുക്കള്‍ കൂടുതലായി ലഭിക്കുന്നത് ചൈനയില്‍ നിന്നാണ്. അതാണ് ചൈനീസ് സര്‍ക്കാര്‍ അമേരിക്കക്കെതിരായ തുറുപ്പുചീട്ടായി ഉപയോഗിച്ചിരിക്കുന്നത്. ഇത്രയും കാലം മറ്റു രാജ്യങ്ങളിലേക്ക് ഈ ധാതുക്കള്‍ കയറ്റുമതി ചെയ്തിരുന്ന ചൈനീസ് സര്‍ക്കാര്‍ ഇനി മുതല്‍ ഇതിന് പ്രത്യേക ലൈസന്‍സ് വേണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതോടെ ഓട്ടോമൊബൈല്‍ മേഖല പ്രതിസന്ധിയിലായി.

ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളില്‍ കൂടുതല്‍ കാര്യക്ഷമത നല്‍കുന്ന കാന്തങ്ങള്‍ നിര്‍മ്മിക്കുന്നത് ഈ അപൂര്‍വ ധാതുക്കള്‍ ഉപയോഗിച്ചാണ്. ഇത് കൂടാതെ, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, സെന്‍സറുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, ടയറുകള്‍ എന്നിവയിലും ഈ ധാതുക്കള്‍ ഉപയോഗിക്കുന്നു. സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനായി സെറിയം (Cerium) പോലുള്ള ധാതുക്കള്‍ ഉപയോഗിക്കുന്നു.
ഇത്രയധികം പ്രാധാന്യമുള്ള ധാതുക്കളുടെ കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ വ്യവസായ ലോകത്ത് വലിയ ആശങ്കയുണ്ടാക്കി. എന്നാല്‍ ചൈനയുമായി വ്യാപാരക്കരാറിലെത്തിയെന്നും അപൂര്‍വ ധാതുക്കള്‍ക്ക് പകരം ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഏതായാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഒരു വിതരണക്കാരനില്‍ നിന്ന് മാത്രം ഇവ വാങ്ങുന്നത് അപകടമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ചൈന സൃഷ്ടിച്ച പ്രതിസന്ധിയുടെ വെളിച്ചത്തില്‍ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാതിരിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യക്ക് ആവശ്യമായ 80 ശതമാനം റെയര്‍ എര്‍ത്ത് മൂലകങ്ങളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പകരമായി ഇന്ത്യ ഇനിമുതല്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇവ ഇറക്കുമതി ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നതിന് പുറമെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് അടക്കമുള്ള കമ്പനികളിലൂടെയും സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെയും തദ്ദേശീയമായി ഇവ നിര്‍മിക്കാനും പദ്ധതിയുണ്ട്.
ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികള്‍ തേടാനും പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്താനും വാഹന നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇതിനൊരു പരിഹാരം കണ്ടെത്താനായിട്ടില്ല. ചുരുക്കത്തില്‍, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ധാതുക്കളുടെ ലഭ്യതക്കുറവ് ഒരു വലിയ വെല്ലുവിളിയായി തുടരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.


Click it and Unblock the Notifications








