മഹീന്ദ്ര ഇവി കത്തിനശിക്കാൻ കാരണം ബാറ്ററിയല്ല! ഡ്രൈവറുടെ പിഴവ് തുറന്നുകാട്ടി സെൻസർ ഡാറ്റ; വിശദവിവരങ്ങൾ
ഇലക്ട്രിക് വാഹന ഉടമകളുടെ പേടിസ്വപ്‌നമാണ് വണ്ടിക്ക് തീപിടിക്കുക എന്നത്. പലപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്ന് പാര്‍ട്‌സുകളും മറ്റും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ എത്തിച്ച് അസംബിള്‍ ചെയ്ത് വില്‍ക്കുന്ന ചില 'തട്ടിക്കൂട്ട്' ഇലക്ട്രിക് ടൂവീലറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുടര്‍ക്കഥയായിരുന്നു. എന്നാല്‍ നൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചെത്തുന്ന മോഡേണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും സജീവമായതോടെ ഇവികള്‍ കത്തുന്ന സംഭവങ്ങള്‍ തുലോം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗുലാത്തിക്ക് സമീപം മഹീന്ദ്രയുടെ പുതിയ BE 6 ഇലക്ട്രിക് എസ്‌യുവിക്ക് തീപിടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറി.
മഹീന്ദ്ര സമീപകാലത്ത് പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് BE 6. കേരളത്തിലെ നിരത്തുകളിലടക്കം ഈ ഇവി ഇപ്പോള്‍ സുലഭമാണ്. തീപിടിത്തത്തിന്റെ വാര്‍ത്ത വൈറലായതോടെ ഇവിയുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ ഇലക്ട്രിക് എസ്‌യുവി അഗ്‌നിക്കിരയായ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിലയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

വാഹനത്തിലെ സെന്‍സര്‍ ഡാറ്റയും സോഫ്റ്റ്വെയര്‍ ഡയഗ്‌നോസ്റ്റിക്‌സും പരിശോധിച്ച ശേഷമാണ് കമ്പനി പ്രസ്താവന പുറത്തിറക്കിയത്. തീപിടുത്തത്തില്‍ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററിക്കോ മോട്ടോറിനോ യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. വാഹനത്തിലുണ്ടായിരുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചുവെന്നും യാത്രക്കാര്‍ പരിക്കുകളില്ലാതെ സുരക്ഷിതരായി പുറത്തിറങ്ങിയെന്നും മഹീന്ദ്ര അറിയിച്ചു. ടയറിലെ താപനില ഉയരുന്നത് സംബന്ധിച്ച് വാഹനം മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വാഹനത്തിന്റെ വേഗത നിയന്ത്രിക്കപ്പെടുകയും സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യുകയും വാഹനം സുരക്ഷിതമായി നില്‍ക്കുകയും ചെയ്തതായി ഡാറ്റകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിന്റെ പിന്നില്‍ വലതുവശത്തെ പഞ്ചറായ ടയര്‍ 10 മിനിറ്റിലധികം സമയം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. ടയര്‍ പ്രഷര്‍ കുറവാണെന്ന് കാണിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല.
റോഡും ടയറും തമ്മിലുള്ള അമിതമായ ഘര്‍ഷണം മൂലമാണ് ടയറിന് തീപിടിച്ചതെന്ന് കമ്പനി കണ്ടെത്തിയിട്ടുണ്ട്.പഞ്ചറായ ടയര്‍ കറങ്ങുന്നത് നിയന്ത്രിക്കാന്‍ വാഹനത്തിലെ ഇഎസ്പി (ESP), ടിസിഎസ് (TCS) എന്നീ സംവിധാനങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കടുത്ത താപസമ്മര്‍ദ്ദമാണ് ടയറിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തീപിടിക്കാന്‍ ഇടയാക്കിയത്. പുറത്തുനിന്നുള്ള ഈ കഠിനമായ ചൂട് ഏറ്റിട്ടും വാഹനത്തിലെ ഹൈ-വോള്‍ട്ടേജ് ബാറ്ററി പൂര്‍ണമായും സുരക്ഷിതമാണെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു.
ബാറ്ററി സെല്ലുകളുടെ വോള്‍ട്ടേജ് നിലവാരം കൃത്യമായ പരിധിക്കുള്ളിലാണെന്നും മോട്ടോറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഓണ്‍ബോര്‍ഡ് ഡാറ്റകള്‍ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും ടയറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന വസ്തുത ശരിവെക്കുന്നുണ്ട്. ഇതോടെ ബാറ്ററിയുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമായിരിക്കുകയാണ്. ഉയര്‍ന്ന ഗുണനിലവാരത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലൂന്നിയുമാണ് എല്ലാ മഹീന്ദ്ര വാഹനങ്ങളും നിര്‍മ്മിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
വാഹനം നല്‍കുന്ന അലര്‍ട്ടുകളും വാര്‍ണിംഗുകളും ഉപഭോക്താക്കള്‍ ഒരിക്കലും അവഗണിക്കരുതെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു. ഇത്തരം മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നത് സുരക്ഷിതമായ യാത്രയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി മോഡലാണ് മഹീന്ദ്ര BE 6.
ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് വിപണിയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മഹീന്ദ്രയുടെ ഈ സുതാര്യമായ വിശദീകരണം വരുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. വാഹനത്തിലെ സെന്‍സറുകള്‍ നല്‍കുന്ന കൃത്യമായ ഡാറ്റകള്‍ വിശകലനം ചെയ്താണ് മഹീന്ദ്ര ഈ നിഗമനത്തിലെത്തിയത്.
ടയര്‍ പ്രഷന്‍ കുറഞ്ഞ അവസ്ഥയില്‍ ഓടിക്കുന്നത് അപകടകരമാണെന്ന പൊതുവായ മുന്നറിയിപ്പും പ്രസ്താവനേയാടൊപ്പം കമ്പനി നല്‍കുന്നു. ഇവി സുരക്ഷാ മാനദണ്ഡങ്ങളില്‍ കമ്പനിക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാറ്ററി സംബന്ധമായ തകരാര്‍ അല്ല മറിച്ച് ടയര്‍ പഞ്ഞചറായിട്ടും അവ അവഗണിച്ച് സാമാന്യം വേഗതയില്‍ വാഹനമോടിച്ചതാണ് അപകട കാരണമെന്ന് തെളിഞ്ഞത് ഇവി പ്രേമികള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കും ഒരു പോലെ ആശ്വാസം നല്‍കുന്നു.


Click it and Unblock the Notifications








