ഒരേ അച്ചിൽ വാർത്ത കാറുകളിൽ ഒന്നിന് മാരക വിൽപ്പന, മറ്റേതിന് ഇടിവ്! ടൊയോട്ട ഗ്ലാൻസയ്ക്ക് സംഭവിച്ചത് എന്ത്?
രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് (Premium Hatchback) വിഭാഗത്തില്‍ കുതിപ്പ് തുടര്‍ന്ന് മാരുതി സുസുക്കി ബലേനോ. 2026 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബലേനോയ്ക്ക് സാധിച്ചു. ഈ ബലേനോ തരംഗത്തിനിടയില്‍ സ്വന്തം കസിന്‍ മോഡലായ ടൊയോട്ട ഗ്ലാന്‍സയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 ഹാച്ച്ബാക്ക് കാറുകളുടെ പട്ടികയിലാണ് മാരുതി ബലേനോ വീണ്ടും ഒന്നാമതെത്തി കരുത്ത് തെളിയിച്ചത്.
കഴിഞ്ഞ മാസം മാത്രം രാജ്യത്തുടനീളം 18,398 ബലേനോ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2025 മെയ് മാസം 11,618 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കഴിഞ്ഞ തവണത്തേക്കാള്‍ 6,780 വണ്ടികള്‍ അധികം വില്‍ക്കാന്‍ ഇക്കുറി സാധിച്ചു. ഏകദേശം 58 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബലേനോ നേടിയത്. അതേസമയം, ബലേനോയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന ടൊയോട്ട ഗ്ലാന്‍സയ്ക്ക് പട്ടികയില്‍ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കഴിഞ്ഞ മാസത്തില്‍ കേവലം 3,198 ഗ്ലാന്‍സ കാറുകള്‍ മാത്രമാണ് ടൊയോട്ടയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാന്‍ സാധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പോയ മാസം ടൊയോട്ട ഗ്ലാന്‍സയുടെ വില്‍പ്പനയില്‍ 1,555 യൂണിറ്റുകളുടെ കുറവുണ്ടായി. മാത്രമല്ല ഏകദേശം 33 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് ജാപ്പനീസ് മോഡലിന് നേരിടേണ്ടി വന്നത്.
ഒരേ പ്ലാറ്റ്ഫോമില്‍ വരുന്ന രണ്ട് കാറുകള്‍ക്ക് രണ്ട് രീതിയിലുള്ള പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നതെന്ന് ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം. ഇരു ബ്രാന്‍ഡുകളും തമ്മിലുള്ള ആഗോള സഖ്യത്തിന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട നേരിയ ഡിസൈന്‍ മാറ്റങ്ങളോടെ റീ-ബാഡ്ജ് (Re-badged Model) ചെയ്ത് ഗ്ലാന്‍സ എന്ന പേരില്‍ രാജ്യത്ത് വിപണനം ചെയ്യുന്നത്.

ഇരു വാഹനങ്ങള്‍ക്കും ഒരേ 1.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. പരമാവധി 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം ലഭ്യമാണ്. കൂടുതല്‍ ഇന്ധനക്ഷമത ആഗ്രഹിക്കുന്നവര്‍ക്കായി ഇരുമോഡലുകളുടെയും സിഎന്‍ജി (CNG) വേരിയന്റുകളും വിപണിയിലുണ്ട്.
സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ പരമാവധി 77.5 bhp പവറും 98.5 Nm ടോര്‍ക്കുമാണ് പുറത്തെടുക്കുക. ഇന്ധനക്ഷമതയുടെ കാര്യത്തിലും രണ്ട് മോഡലുകളും തമ്മില്‍ യാതൊരുവിധ വ്യത്യാസങ്ങളുമില്ല. രണ്ട് കാറുകളുടെയും സിഎന്‍ജി പതിപ്പുകള്‍ കിലോഗ്രാമിനന് 30.61 കിലോമീറ്റര്‍ മൈലേജ് (Claimed Mileage) വാഗ്ദാനം ചെയ്യുന്നു. എന്നിട്ടും വില്‍പ്പനയില്‍ ഗ്ലാന്‍സയെ ബഹുദൂരം പിന്നിലാക്കി ബലേനോ കുതിക്കുന്നതിന് പിന്നില്‍ മറ്റൊരു പ്രധാന കാരണമുണ്ട്.

മെക്കാനിക്കല്‍ വവശം രണ്ട് മോഡലുകളും ഒന്നാണെങ്കിലും ടൊയോട്ട ഗ്ലാന്‍സക്ക് മാരുതി ബലേനോയേക്കാള്‍ വില അല്‍പ്പം കൂടുതലാണ്. നിലവില്‍ വെറും 5.99 ലക്ഷം രൂപ മുതലാണ് ബലേനോയുടെ വില ആരംഭിക്കുന്നത്. എന്നാല്‍ ഇതേ കാര്‍ ടൊയോട്ട ബാഡ്ജിംഗില്‍ എത്തുമ്പോള്‍ പ്രാരംഭ വില 6.46 ലക്ഷം രൂപയായി ഉയരുന്നു. ഏകദേശം 50000 രൂപയോളം വില വ്യത്യാസമുള്ളതിനാലാണ് പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഭൂരിഭാഗം സാധാരണക്കാരും ഗ്ലാന്‍സ തഴഞ്ഞ് ബലേനോ തെരഞ്ഞെടുക്കുന്നത്.
ടൊയോട്ടയുടെ ബ്രാന്‍ഡ് വാല്യുവും വിപുലമായ വാറണ്ടി ആനുകൂല്യങ്ങളും ആഗ്രഹിക്കുന്ന ആളുകള്‍ മാത്രമാണ് ഗ്ലാന്‍സ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും കുറഞ്ഞ വിലയും മികച്ച റീസെയില്‍ മൂല്യവുമുള്ള ബലേനോയെയാണ് മികച്ച ഓപ്ഷനായി ഇപ്പോഴും കണക്കാക്കുന്നത്. വിലക്കുറവിനൊപ്പം ഇന്ത്യയിലൊട്ടാകെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന മാരുതി സുസുക്കിയുടെ സര്‍വീസ് ശൃംഖലയും ബലേനോയ്ക്ക് പ്ലസായി മാറുന്നുണ്ട്. വരും മാസങ്ങളിലും പ്രീമിയം ഹാച്ച്ബാക്ക് വിപണി ബലേനോ തന്നെ ഭരിക്കാനാണ് സാധ്യത കൂടുതലെന്നാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications