ഫോർച്യൂണറിന്റെ കരുത്തോ മജസ്റ്ററിലെ ആഡംബരമോ? പ്രീമിയം എസ്‌യുവി വാങ്ങും മുമ്പ് ഇത് വായിക്കാതെ പോകല്ലേ...
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'മജസ്റ്റര്‍' (MG Majestor) കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തി. ഇന്നലെയാണ് (2026 ഫെബ്രുവരി 12) ഈ പ്രീമിയം ഫുള്‍സൈസ് എസ്‌യുവി അവതാരപ്പിറവിയെടുത്തത്. ടൊയോട്ട ഫോര്‍ച്യൂണര്‍ വര്‍ഷങ്ങളായി അടക്കിവാഴുന്ന ഡി+ എസ്‌യുവി സെഗ്മെന്റിലേക്കാണ് മജസ്റ്ററിന്റെ വരവ്. ഇക്കഴിഞ്ഞ കാലങ്ങള്‍ക്കിടയില്‍ നിരവധി എതിരാളികള്‍ വന്ന് പോയിട്ടും ഫോര്‍ച്യൂണറിന്റെ മേധാവിത്തത്തിന് ഇടിവൊന്നം സംഭവിച്ചിരുന്നില്ല. സെഗ്‌മെന്റില്‍ ഫോര്‍ച്യൂണറിനെ താഴെ ഇറക്കി അധികാരമേറാന്‍ മജസ്റ്ററിന് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് എസ്‌യുവികളും തമ്മില്‍ ചെറുതായി താരതമ്യം ചെയ്ത് നോക്കിയാലോ?.
വിലയും ഡെലിവറിയും
പുതിയ എംജി മജസ്റ്ററിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. 2026 ഏപ്രിലില്‍ വില പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രീ ബുക്കിംഗ് ചെയ്തവര്‍ക്ക് മെയ് മാസം മുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും എംജി അറിയിച്ചു. ഏകദേശം 40 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്ലോസ്റ്റര്‍ ഇതിനകം 38 ലക്ഷം രൂപക്ക് വില്‍ക്കുന്നു. ഫോര്‍ച്യൂണറിന്റെ വില 34 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ്.

എഞ്ചിനും പെര്‍ഫോമന്‍സും
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ 213 bhp പവറും 478 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് മജസ്റ്ററിന്റെ ഹൃദയം. തടസമില്ലാത്ത ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എഞ്ചിനുമായി ഇണചേര്‍ത്തിരിക്കുന്നു. കഠിനമായ ഓഫ്-റോഡ് പാതകള്‍ കീഴടക്കാന്‍ സഹായിക്കുന്ന 2H, 4H, 4L എന്നീ മൂന്ന് ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ ഇതിന്റെ പ്രത്യേകതയാണ്.
ആഡംബരം നിറഞ്ഞ ഇന്റീരിയര്‍
യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി വെന്റിലേറ്റഡ് മസാജ് സീറ്റുകളാണ് മജസ്റ്ററിന്റെ ക്യാബിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 സ്പീക്കറുകളുള്ള പ്രീമിയം ജെബിഎല്‍ (JBL) ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവ മജസ്റ്ററിനെ ഒരു ആഡംബര കപ്പലിന് തുല്യമാക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഇതില്‍ ലഭ്യമാണ്. സവിശേഷതകളുടെ കാര്യത്തില്‍ ഫോര്‍ച്യൂണര്‍ അല്‍പ്പം ബേസിക്കായി കാണപ്പെടുന്നുണ്ടെങ്കിലും, കരുത്തും വിശ്വാസ്യതയുമാണ് അതിന്റെ ഏറ്റവും വലിയ ശക്തി.

സേഫ്റ്റി
അത്യാധുനികമായ ലെവല്‍-2 ADAS സേഫ്റ്റി സ്യൂട്ടാണ് മജസ്റ്ററിലെ പ്രധാന ആകര്‍ഷണം. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ആറ് എയര്‍ബാഗുകള്‍ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. കൂടാതെ, ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നാലുഭാഗവും വ്യക്തമായി കാണാന്‍ സഹായിക്കുന്ന 360-ഡിഗ്രി ഹൈ-ഡെഫനിഷന്‍ (HD) ക്യാമറയും ഈ വാഹനത്തിലുണ്ട്.
മജസ്റ്റര്‍ Vs ഫോര്‍ച്യൂണര്‍
ടൊയോട്ട ഫോര്‍ച്യൂണര്‍ 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിനുകളിലാണ് വരുന്നത്. അതേസമയം മജസ്റ്റര്‍ ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുക. ഫോര്‍ച്യൂണറില്‍ 11 സ്പീക്കര്‍ ജെബിഎല്‍ സിസ്റ്റം, 7 എയര്‍ബാഗുകള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ കാണാം. എന്നാല്‍ നൂതന സാങ്കേതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചും ഇന്റീരിയറില്‍ നടപ്പാക്കിയ പുതുമകളിലൂടെയും എംജി മജസ്റ്റര്‍ ഫോര്‍ച്യൂണറിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

ഓഫ്-റോഡ് ശേഷി
ഫോര്‍ച്യൂണറിന്റെ ഓഫ്-റോഡ് കരുത്തിനെ നേരിടാന്‍ മജസ്റ്ററില്‍ സെലക്ടബിള്‍ ഡ്രൈവ് മോഡുകളും കരുത്തുറ്റ ബോഡി ഘടനയും കമ്പനി നല്‍കിയിട്ടുണ്ട്. മൂന്ന് ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ നല്‍കുന്നതിലൂടെ ഓഫ്-റോഡിംഗില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഏത് ഭൂപ്രകൃതിയിലും മികച്ച സ്ഥിരതയോടെ സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ സസ്‌പെന്‍ഷന്‍ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിപണി പ്രതീക്ഷകള്‍
ഫുള്‍ സൈസ് എസ്‌യുവി വിപണിയില്‍ ടൊയോട്ടയുടെ കുത്തക അവസാനിപ്പിക്കാനുള്ള എംജിയുടെ വലിയ നീക്കമായാണ് മജസ്റ്ററിനെ കാണുന്നത്. കൂടുതല്‍ ഫീച്ചറുകളും ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ മജസ്റ്ററിലേക്ക് മാറുമെന്നാണ് വിപണി വിദഗ്ധര്‍ കരുതുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില കൂടി പ്രഖ്യാപിക്കുന്നതോടെ എംജി മജസ്റ്ററിന് വിപണിയില്‍ എത്രത്തോളം സ്വാധീനം നേടാനാകുമെന്ന് വ്യക്തമാകും.
അത്യാധുനിക സാങ്കേതികവിദ്യ, പ്രീമിയം ഫീച്ചര്‍ ലിസ്റ്റ് എന്നിവയോടൊപ്പം ഏറ്റവും കഠിനമായ ഓഫ്-റോഡ് ട്രാക്കുകള്‍ പോലും കീഴടക്കാന്‍ സാധിക്കുന്ന എസ്‌യുവി തേടുന്നവര്‍ക്ക് എംജി മജസ്റ്റര്‍ ആണ് ഏറ്റവും നല്ല ചോയ്‌സ്. അതേസമയം നിങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ താല്‍പര്യമില്ലാത്ത ആളാണെങ്കില്‍ വര്‍ഷങ്ങളുടെ വിശ്വാസ്യതയും, ശക്തമായ നിര്‍മാണ നിലവാരവും, പേരും പെരുമയുമുള്ള ഫോര്‍ച്യൂണര്‍ തന്നെ പരിഗണിക്കാം.


Click it and Unblock the Notifications








