5 പേര്‍ക്ക് കയറാവുന്ന കാര്‍ ഇത്ര കുറഞ്ഞ വിലയില്‍ കിട്ടുന്നത് അത്ഭുതം! മെയില്‍ വാങ്ങിയത് 656 പേര്‍ മാത്രം
വന്‍ വിലക്കിഴിവുകളും ആനുകൂല്യങ്ങളും ഉണ്ടായിരുന്നിട്ടും ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സബ്-കോംപാക്ട് എസ്‌യുവിയായ കൈഗര്‍ (Renault Kiger) വിപണിയില്‍ വലിയ പ്രതിസന്ധി നേരിടുന്നു. 2026 മെയ് മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ടിലാണ് കമ്പനിയെ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. നിലവില്‍ റെനോ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന നാല് കാര്‍ മോഡലുകളില്‍ ഒന്നാണ് കൈഗര്‍. കടുത്ത മത്സരം നടക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന കൈഗര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയിട്ടും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ല.
ആഗോളതലത്തില്‍ പേരും പ്രശസ്തിയുമുള്ള ബ്രാന്‍ഡ് ആണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്താന്‍ റെനോ വര്‍ഷങ്ങളായി കഷ്ടപ്പെടുകയാണ്. റെനോയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കിയ, എംജി മോട്ടോര്‍ തുടങ്ങിയ കമ്പനികള്‍ വില്‍പ്പനയില്‍ ഫ്രഞ്ച് ബ്രാന്‍ഡിനെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. നിലവില്‍ ടാറ്റ നെക്‌സോാണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ ജനപ്രിയ എസ്‌യുവികളോടാണ് കൈഗര്‍ മത്സരിക്കുന്നത്.

ഇന്ത്യയില്‍ കമ്പനിഏറ്റവും കൂടുതല്‍ പ്രതീക്ഷയർപ്പിക്കുന്ന സബ്-കോംപാക്ട് എസ്‌യുവിയുടെ വില്‍പ്പന ഇടിവ് റെനോയുടെ വിപണി വിഹിതത്തെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം മൊത്തം 656 യൂണിറ്റ് കൈഗര്‍ കാറുകള്‍ മാത്രമാണ് റെനോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാന്‍ സാധിച്ചത്. ഇതേ ശ്രേണിയിലുള്ള എതിരാളികള്‍ ഒരു മാസം പതിനായിരക്കണക്കിന് യൂണിറ്റുകള്‍ വില്‍ക്കുമ്പോഴാണ് കൈഗറിന്റെ ഈ തകര്‍ച്ച.
കൈഗര്‍ ഉള്‍പ്പെടെ മെയ് മാസത്തില്‍ റെനോയുടെ ആഭ്യന്തര വില്‍പ്പന 4,113 യൂണിറ്റുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ മാസത്തെ വില്‍പ്പന വളരെ കുറവായി തോന്നാമെങ്കിലും, 2025 മേയ് മാസത്തെ അപേക്ഷിച്ച് നേരിയ വാര്‍ഷിക വളര്‍ച്ച നേടാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. 2025 മേയ് മാസത്തില്‍ കൈഗറിന്റെ വില്‍പ്പന വെറും 551 യൂണിറ്റുകള്‍ മാത്രമായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2026 മെയില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്താന്‍ മോഡലിന് സാധിച്ചു.
എന്നാല്‍ തൊട്ടുമുമ്പത്തെ മാസമായിരുന്ന 2026 ഏപ്രില്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ആകെ 727 കൈഗര്‍ കാറുകള്‍ വില്‍ക്കാന്‍ റെനോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ മേയ് മാസത്തിലേക്ക് എത്തിയപ്പോള്‍ വില്‍പനയില്‍ 9.8 ശതമാനത്തിന്റെ കുറവുണ്ടായി. അതായത് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയില്‍ വില്‍പ്പന 71 യൂണിറ്റ് കുറഞ്ഞു.
റെനോ-നിസാന്‍ സഖ്യത്തിന്റെ പ്രശസ്തമായ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് റെനോ കൈഗര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ എസ്‌യുവി, രണ്ട് വ്യത്യസ്ത പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി-ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാണവ.

ഇതില്‍ 1.0 ലിറ്റര്‍ നാച്ചുറലി-ആസ്പിറേറ്റഡ് എഞ്ചിന്‍ പരമാവധി 72 PS പവറും 96 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ക്ക് 100 PS പവറും 160 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കും. ഈ രണ്ട് എഞ്ചിനുകളും മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. കൈഗര്‍ വാങ്ങുന്ന ഏകദേശം 60 ശതമാനം ആളുകളും 1.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ മോഡലുകളാണ് തെരഞ്ഞെടുക്കുന്നത്.
കൂടുതല്‍ മൈലേജും കുറഞ്ഞ പരിപാലന ചെലവും നല്‍കുന്നതിനാലാണ് സാധാരണക്കാര്‍ ഈ ബജറ്റ് പതിപ്പിലേക്ക് പ്രധാനമായും ആകര്‍ഷിക്കപ്പെടുന്നത്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇല്ലെന്നത് കൈഗറിന്റെ വലിയ പോരായ്മയായി ഒരു വിഭാഗം ഉപഭോക്താക്കള്‍ കരുതുന്നു. നിലവില്‍ 5.81 ലക്ഷം രൂപ മുതല്‍ 10.34 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

ഏറ്റവും ഒടുവിലായി 2025 ഓഗസ്റ്റ് മാസത്തിലാണ് റെനോ കൈഗര്‍ അപ്‌ഡേറ്റ് ചെയ്തത്. ഫീച്ചറുകളിലും സുരക്ഷയിലും മാറ്റങ്ങള്‍ വരുത്തിയിട്ടും ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാന്‍ മോഡലിന് സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ടാറ്റയും മാരുതിയും നെക്‌സോണിനും ബ്രെസക്കും നിരന്തരം അപ്ഡേറ്റുകളും അത്യാധുനിക ഫീച്ചറുകളും നല്‍കുമ്പോള്‍ റെനോയ്ക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും. കൂടുതല്‍ മികച്ച ഫീച്ചറുകളും ശക്തമായ മാര്‍ക്കറ്റിംഗും ഉണ്ടെങ്കില്‍ മാത്രമേ വരും ദിവസങ്ങളില്‍ കൈഗറിന് വിപണിയില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ സാധിക്കുകയുള്ളൂ.


Click it and Unblock the Notifications