പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ മനസില്ലെന്ന് ടൊയോട്ട! ഇന്നോവ ക്രിസ്റ്റ ഇനിയും വിപണി ഭരിക്കുമെന്ന് കമ്പനി
ഐതിഹാസിക മോഡലായ 'ഇന്നോവ ക്രിസ്റ്റ' (Toyota Innova Crysta) നിര്‍ത്തലാക്കുന്നു എന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് ഒടുവില്‍ ഔദ്യോഗിക വിരാമം. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിപണിയില്‍ പരന്നുകൊണ്ടിരുന്ന ഈ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് ടൊയോട്ട ഇന്ത്യ തന്നെ ഇപ്പോള്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ശനമാകുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മൂലം ക്രിസ്റ്റയുടെ ഉത്പാദനം കമ്പനി എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന വാര്‍ത്തകള്‍ വാഹന പ്രമികളെ, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകള്‍ക്കായി ഈ ഡീസല്‍ കരുത്തനെ ആശ്രയിക്കുന്നവരെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ടൊയോട്ടയുടെ വരുംകാല വിപണി തന്ത്രങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായി വ്യക്തമാക്കിയിരിക്കുകയാണ്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ (TKM) കണ്‍ട്രി ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വിക്രം ഗുലാത്തിയാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ഓട്ടോ ഇന്ത്യ (Auto India) ഡെപ്യൂട്ടി എഡിറ്റർ രാഹുൽ ഘോഷുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ഇന്നോവ ക്രിസ്റ്റയുടെ പിന്‍വാങ്ങലിനെ കുറിച്ചും ഡീസല്‍ എഞ്ചിനുകളില്‍ നിന്നുള്ള മാറ്റത്തെ കുറിച്ചും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടി നല്‍കി. ഇത്തരം വാര്‍ത്തകളെല്ലാം വെറും അനുമാനങ്ങള്‍ മാത്രമാണെന്നും അതില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ടൊയോട്ടയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റയെ വിപണിയില്‍ നിന്നും മാറ്റുന്നതിനെക്കുറിച്ച് നിലവില്‍ കമ്പനി ചിന്തിക്കുന്നതേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വാഹന വിപണിയില്‍ ഇന്നും ഡീസല്‍ വാഹനങ്ങള്‍ക്ക് വലിയ ആവശ്യക്കാരുണ്ടെന്നാണ് ടൊയോട്ട വിലയിരുത്തുന്നത്. സ്ഥിരമായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ടോര്‍ക്കും ഉയര്‍ന്ന പെര്‍ഫോമന്‍സും ആവശ്യമാണെന്നും അത് നല്‍കാന്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് മാത്രമേ സാധിക്കൂ എന്നും വിക്രം ഗുലാത്തി വിശദീകരിച്ചു. മേഖലയില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും, വിപണിയില്‍ ഡീസല്‍ വണ്ടികള്‍ മാത്രം വാങ്ങാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പിന് പകരമായി മറ്റൊരു മോഡല്‍ പെട്ടെന്ന് അവതരിപ്പിക്കാന്‍ കമ്പനിക്ക് യാതൊരുവിധ പ്ലാനുകളുമില്ല. ഡീസല്‍ എഞ്ചിനുകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു എന്ന പൊതുവായ തെറ്റിദ്ധാരണകളെയും അഭിമുഖത്തില്‍ അദ്ദേഹം തിരുത്തുകയുണ്ടായി. നിലവില്‍ രാജ്യത്ത് നിലവിലുള്ള കര്‍ശനമായ ബിഎസ്6 (BS6) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഡീസല്‍ എഞ്ചിനുകള്‍ പെട്രോള്‍, സിഎന്‍ജി വാഹനങ്ങളെ പോലെ തന്നെ വളരെ ക്ലീന്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലിനീകരണത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളില്ലാത്ത പുതിയ ഡീസല്‍ എഞ്ചിനുകള്‍ മികച്ച പെര്‍ഫോമന്‍സിനൊപ്പം ദീര്‍ഘദൂരങ്ങളില്‍ മികച്ച മൈലേജും ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നുണ്ട്. ഇന്നോവ ക്രിസ്റ്റയിലെ 2.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ടോര്‍ക്ക് ഡെലിവറിയിലും വിശ്വാസ്യതയിലും ഇന്നും മുന്നില്‍ തന്നെയാണ്. രാജ്യത്തെ പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്നും ഡീസല്‍ എഞ്ചിനുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സമയത്താണ് ടൊയോട്ടയുടെ ഈ വേറിട്ട തീരുമാനം.

ഇലക്ട്രിക് കാറുകള്‍, ഫ്‌ലെക്‌സ്-ഫ്യുവല്‍, ഹൈഡ്രജന്‍ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ വലിയ നിക്ഷേപം നടത്തുമ്പോഴും ഏതെങ്കിലും ഒരു ഇന്ധനത്തില്‍ മാത്രം ഒതുങ്ങാന്‍ കമ്പനി ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ വാഹന വിപണിയുടെ ഭാവി എന്നത് കേവലം ഇലക്ട്രിക് എഞ്ചിനുകളില്‍ മാത്രം അധിഷ്ഠിതമായിരിക്കില്ലെന്നും, മറിച്ച് അതൊരു 'മള്‍ട്ടി-ഫ്യുവല്‍' ഘടനയായിരിക്കുമെന്നും ഗുലാത്തി വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഹൈബ്രിഡ് സാങ്കേതികവിദ്യകള്‍ക്ക് എല്ലാം വിപണിയില്‍ തങ്ങളുടേതായ കൃത്യമായ പങ്കും സ്ഥാനവും വരും വര്‍ഷങ്ങളിലും ഉണ്ടാകും.
ടൊയോട്ടയുടെ ഈ തന്ത്രപരമായ നിലപാട് ഇന്നോവ ക്രിസ്റ്റയുടെ ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. വിപണിയില്‍ പുതിയ തലമുറ മോഡല്‍ ആയ ഇന്നോവ ഹൈക്രോസ് ഉണ്ടെങ്കിലും, റഗ്ഗ്ഡ് ലുക്കും ഡ്രൈവിംഗ് ഫീലും ഇഷ്ടപ്പെടുന്നവര്‍ ഇന്നും ക്രിസ്റ്റയുടെ വിപണി സാധ്യതകള്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്. ടാക്‌സിക്കാര്‍ക്കും വലിയ കുടുംബങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇന്നോവ ക്രിസ്റ്റ നിര്‍ത്തലാക്കാന്‍ പോകുന്നില്ലെന്ന ടൊയോട്ട ഉദ്യോഗസ്ഥന്റെ ഈ ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications