ഇന്ത്യയില്‍ 'വിയറ്റ്‌നാം കോളനി, വിറച്ച് വമ്പന്മാര്‍; വിന്‍ഫാസ്റ്റിന് 4 മാസത്തിനുള്ളില്‍ 1,000 യൂണിറ്റ് വിൽപ്പന
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവെച്ച് വെറും നാല് മാസത്തിനുള്ളില്‍ നിര്‍ണ്ണായക നേട്ടം കൈവരിച്ച് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). 1,000 വാഹനങ്ങള്‍ എന്ന വില്‍പന നാഴികക്കല്ല് പിന്നിട്ടതോടെ ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി വിന്‍ഫാസ്റ്റ് മാറി. 2025 സെപ്റ്റംബറിലാണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. 2025 ഡിസംബര്‍ മാസത്തില്‍ മാത്രം 375 യൂണിറ്റുകള്‍ വിറ്റഴിച്ച വിന്‍ഫാസ്റ്റ് ഹ്യുണ്ടായി, കിയ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളെ പിന്നിലാക്കി എന്നതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം 830 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2026 ജനുവരിയിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 200 യൂണിറ്റുകള്‍ കൂടി വിറ്റഴിക്കാന്‍ വിന്‍ഫാസ്റ്റിന് സാധിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ്. നിലവില്‍ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവി മോഡലുകളാണ് വിന്‍ഫാസ്റ്റ് വിപണിയിലെത്തിക്കുന്നത്.

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലുള്ള VF6-ന് 17.29 ലക്ഷം രൂപയും മിഡ്സൈസ് എസ്‌യുവിയായ VF7-ന് 21.89 ലക്ഷം രൂപയുമാണ് പ്രാരംഭ വില. 16 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയുള്ള വില നിലവാരം ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും സജീവമായ വിഭാഗമായത് വിന്‍ഫാസ്റ്റിന് ഗുണകരമായി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വിന്‍ഫാസ്റ്റിന്റെ പ്ലാന്റ് വിപണിയില്‍ വലിയ മുന്നേറ്റം നടത്താന്‍ വിന്‍ഫാസ്റ്റിനെ സഹായിക്കുന്നുണ്ട്.
പ്രതിവര്‍ഷം 50,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റിന്റെ ഉത്പാദന ശേഷി ഭാവിയില്‍ 1,50,000 യൂണിറ്റുകളായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വാഹനങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നത് വഴി ഇറക്കുമതി തീരുവ കുറയ്ക്കാനും കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് സാധിക്കുന്നു. ഇത് വിദേശ ബ്രാന്‍ഡുകള്‍ക്കിടയില്‍ വിന്‍ഫാസ്റ്റിനെ ശ്രദ്ധേയമാക്കുന്നു.

സര്‍വീസ് ശൃംഖല വിപുലീകരിക്കുന്ന കാര്യത്തിലും വിന്‍ഫാസ്റ്റ് അതിവേഗമാണ് മുന്നേറുന്നത്. വെറും നാല് മാസത്തിനുള്ളില്‍ വിവിധ നഗരങ്ങളിലായി 25 ഡീലര്‍ഷിപ്പുകളും 80-ലധികം സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിച്ചു. ഇലക്ട്രിക് വാഹന ഉടമകളുടെ പ്രധാന ആശങ്കയായ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും വിന്‍ഫാസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പാക്കുന്നത് വഴി ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ല്‍ 82,286 യൂണിറ്റുകളായിരുന്ന വില്‍പന 2025-ല്‍ 1.76 ലക്ഷമായി ഉയര്‍ന്നു. വിപണിയില്‍ ടാറ്റ മോട്ടോര്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും വിന്‍ഫാസ്റ്റിനെപ്പോലെയുള്ള പുതിയ കമ്പനികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വിപണിയിലെ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് അടക്കമുള്ള ഇലക്ട്രിക് എസ്‌യുവികളുമായും കിയ കാരെന്‍സ് ക്ലാവിസ് ഇവി എംപിവി അടക്കമുള്ള മോഡലുകളുമായാണ് വിന്‍ഫാസ്റ്റ് ഇവികള്‍ പ്രധാനമായും മത്സരിക്കുന്നത്.

വരും മാസങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ വിന്‍ഫാസ്റ്റ് പദ്ധതിയിടുന്നുണ്ട്. 7.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന VF3 കോംപാക്റ്റ് എസ്യുവി ഉടന്‍ വിപണിയില്‍ എത്തിയേക്കും. കൂടാതെ ഫെബ്രുവരിയില്‍ ഏകദേശം 19 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വിന്‍ഫാസ്റ്റ് ലിമോ ഗ്രീന്‍' എന്ന ഇലക്ട്രിക് എംപിവി കൂടി കമ്പനി അവതരിപ്പിക്കും. ഇതോടെ ബജറ്റ് സെഗ്മെന്റ് മുതല്‍ ലക്ഷ്വറി സെഗ്മെന്റ് വരെ വിന്‍ഫാസ്റ്റിന്റെ സാന്നിധ്യം ഉണ്ടാകും.
മാരുതി സുസുക്കിയുടെ ഇ-വിറ്റാര, ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഇവി എന്നിവ 2026 ജനുവരിയില്‍ വിപണിയിലെത്തുന്നതോടെ മത്സരം കൂടുതല്‍ കടുക്കും. നിലവിലെ നേട്ടം നിലനിര്‍ത്താന്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും വിന്‍ഫാസ്റ്റ് മെച്ചപ്പെടുത്തേണ്ടതുണ്ട്. എങ്കിലും തുടക്കത്തില്‍ തന്നെ ഹ്യുണ്ടായിയെയും മെര്‍സിഡീസ് ബെന്‍സ് അടക്കമുള്ള ലക്ഷ്വറി ബ്രാന്‍ഡുകളെയും വീഴ്ത്തിയത് വിന്‍ഫാസ്റ്റിന് ആത്മവിശ്വാസം പകരുന്നു. വരും മാസങ്ങളിലും കമ്പനി ഈ പ്രകടനം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.


Click it and Unblock the Notifications








