ഇലക്ട്രിക് കാറുകൾ ഇനി കുറഞ്ഞ വിലയിൽ! ലിഥിയം ബാറ്ററി വില കുറയാൻ സർക്കാർ നീക്കം, പുതിയ മാറ്റങ്ങൾ അറിയാം
2026-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെ ഇലക്ട്രിക് വാഹന (EV) വിപണിയില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഉപഭോക്താക്കള്‍. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പ്രതീക്ഷിച്ച വേഗത ഇല്ലാതിരിക്കാനുള്ള ഒരു കാരണം അവ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ കൂടുതലാണ് എന്നതാണ്. ഐസി എഞ്ചിന്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവികള്‍ക്ക് വില അല്‍പ്പം കൂടുതലാണ്. അതുകൊണ്ട് ഒരു വിഭാഗമാളുകള്‍ ഇപ്പോഴും ഇവി വാങ്ങാന്‍ മടിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഞായറാഴ്ച (01 ഫെബ്രുവരി 2026) അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
ഇവി ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ നികുതി കുറച്ചത് വാഹനങ്ങളുടെ വില കുറയാന്‍ വഴിയൊരുക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ 35 മുതല്‍ 40 ശതമാനം വരെ വരുന്നത് ബാറ്ററികള്‍ക്കാണ്. ലിഥിയം-അയണ്‍ സെല്ലുകളുടെ നിര്‍മാണത്തിന് ആവശ്യമായ ക്യാപിറ്റല്‍ ഗുഡ്സിന് (Capital Goods) കസ്റ്റംസ് തീരുവ ഇളവ് നല്‍കാനുള്ള തീരുമാനം ആഭ്യന്തര ബാറ്ററി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.

കൂടാതെ ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ നിര്‍ണായക വസ്തുക്കളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കിയത് ബാറ്ററി പായ്ക്കുകളുടെ നിര്‍മാണ ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ ഒരു ആഗോള ഇവി ഹബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒഡീഷ, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി നാല് 'റെയര്‍ എര്‍ത്ത് മിനറല്‍' ഇടനാഴികള്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇലക്ട്രിക് മോട്ടോറുകള്‍ക്കും ബാറ്ററികള്‍ക്കും ആവശ്യമായ അപൂര്‍വ ഭൗമ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഈ നീക്കം സഹായിക്കും. ഇവി വിപണിയുടെ വളര്‍ച്ചയെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) സ്വാഗതം ചെയ്തു.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും നിര്‍മാണ മേഖലയുടെ കരുത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുവെന്ന് SIAM പ്രസിഡന്റ് ശൈലേഷ് ചന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു. മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചത് വാഹന വിപണിയില്‍ പുതിയ ഡിമാന്‍ഡ് സൃഷ്ടിക്കുമെന്നും SIAM വ്യക്തമാക്കി.ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ബജറ്റ് പ്രഖ്യാപനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.
ബാറ്ററി ഘടകങ്ങള്‍ക്കും ലിഥിയം-അയണ്‍ സെല്ലുകള്‍ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി ഇളവ് 2028 മാര്‍ച്ച് വരെ നീട്ടിയത് കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്. ഇത് വാഹനങ്ങളുടെ വില പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് എംഡി മനീഷ് ഷാ അഭിപ്രായപ്പെട്ടു.

അതേസമയം, ഇവി ചാര്‍ജിംഗ് സേവനങ്ങള്‍ക്കുള്ള ചരക്കുസേവന നികുതി (GST) കുറയ്ക്കാത്തതില്‍ ഒരു വിഭാഗം വ്യവസായികള്‍ നിരാശ പ്രകടിപ്പിച്ചു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 ശതമാനം മാത്രമാണ് ജിഎസ്ടി. അതേസമയം ചാര്‍ജിംഗ് സേവനങ്ങള്‍ക്ക് 18 ശതമാനം നികുതി ഈടാക്കുന്നു. ഇത് കുറയ്ക്കുന്നത് ദൈനംദിന ഉപയോഗ ചിലവ് കുറയ്ക്കാനും കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കാനും സഹായിക്കുമായിരുന്നു എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ സെമികണ്ടക്ടര്‍ മിഷന്‍ 2.0-ക്കായി 40,000 കോടി രൂപ വകയിരുത്തിയത് വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സഹായിക്കും. മോഡേണ്‍ വാഹനങ്ങളില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം വിതരണ ശൃംഖലയിയെ തടസങ്ങള്‍ നീക്കി സുഗമമാക്കും. ഹരിത മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 4,000 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചതും ശ്രദ്ധേയമായ പ്രഖ്യാപനമാണ്.

ചുരുക്കി പറഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുന്നതിനേക്കാള്‍ ഉല്‍പ്പാദന ചിലവ് കുറയ്ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമാണ് 2026-ലെ കേന്ദ്ര ബജറ്റ് മുന്‍ഗണന നല്‍കുന്നത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെയും ടൂ-വീലറുകളുടെയും വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 2026 കേന്ദ്ര ബജറ്റിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. അത് എന്തായാലും കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








