കൊച്ചിയില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ തനത് യുദ്ധക്കപ്പല്‍
ഇക്കഴിഞ്ഞാഴ്ചയിലാണ് ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ നീറ്റിലിറക്കിയത്. പൂര്‍ണമായും ഇന്ത്യയുടെ സാങ്കേതിക സന്നാഹങ്ങളുപയോഗിച്ച് നിര്‍മിച്ച ആദ്യത്തെ പ്രതിരോധ കപ്പല്‍ എന്ന വിശേഷണം ഐഎന്‍എസ് വിക്രാന്തിനുണ്ട്.
2018 അവസാനത്തിലായിരിക്കും ഈ വിമാനവാഹിനിക്കപ്പല്‍ സേനയ്ക്ക് കൈമാറുക. ഇന്ത്യയുടെ ആദ്യത്തെ തനത് പ്രതിരോധ കപ്പലിനെ അടുത്തറിയാം താഴെ.

40,000 ടണ്‍ ഭാരമുണ്ട് ഈ വിമാനവാഹിനിക്കപ്പലിന്. ഐഎന്‍എസ് വിക്രാന്തിന്റെ നീറ്റിറക്കം പല കാരണങ്ങളാല്‍ വൈകുകയായിരുന്നു.

എയര്‍ക്രാഫ്റ്റ് കാരിയറുകള്‍ ഡിസൈന്‍ ചെയ്യാനും നിര്‍മിക്കാനും ശേഷിയുള്ള ചുരുക്കം ചില രാഷ്ട്രങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും കയറിയിരിക്കുകയാണ് ഇപ്പോള്‍. യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഈ ശേഷിയുള്ളത്.

ഡെലിവറിക്കു മുമ്പായി ട്രയലുകൾ വിജയകരമായി നടത്തേണ്ടതുണ്ട് ഐഎന്‍എസ് വിക്രാന്ത്. ഇപ്പോഴത്തെ നീറ്റിലിറക്കം ഇതിന്റെ തുടക്കമാണ്. യഥാര്‍ത്ഥത്തില്‍ 2014ല്‍ കമീഷന്‍ ചെയ്യേണ്ടിയിരുന്നതാണ് ഈ കപ്പല്‍.

റഷ്യയില്‍ നിന്ന് ഉരുക്ക് എത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പാളിയതാണ് കപ്പലിന്റെ നിര്‍മാണത്തിനേറ്റ ആദ്യത്തെ തിരിച്ചടി. സ്റ്റീല്‍ അതോരിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുമാണ് പിന്നീട് ഉരുക്ക് ലഭ്യമാക്കിയത്.

കപ്പലിന്റെ ഗിയര്‍ബോക്‌സ് നിര്‍മിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇത് ജര്‍മന്‍ സഹായത്തോടെയാണ് പരിഹരിച്ചത്. ഇതുമാത്രമാണ് വിദേശത്തുനിന്ന് സ്വീകരിച്ച ഏക സഹായം എന്നു പറയാം.

വിമാനവാഹിനിക്കപ്പലിനു വേണ്ട എല്ലാ സന്നാഹങ്ങളും സജ്ജീകരിച്ചില്ലെങ്കിലും 2013ല്‍ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറങ്ങി. വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സംവിധാനം, വ്യോമാക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനം തുടങ്ങിയവ ചേര്‍ത്ത് സന്നാഹപ്പെട്ട നിലയിലാണ് ഇപ്പോള്‍ കടലിലേക്ക് ട്രയലിനായി ഇറക്കിയിട്ടുള്ളത്.

2014 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ കപ്പിലിന്റെ നിര്‍മാണത്തിന് 19341 കോടി രൂപ ചെലവായിട്ടുണ്ട്. 262 മീറ്റര്‍ നീളമുണ്ട് ഐഎന്‍എസ് വിക്രാന്തിന്. 60 മീറ്റര്‍ വീതിയും ഈ കപ്പിലിനുണ്ട്.

ഇന്ത്യന്‍ നേവിയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഈ കപ്പലിന്റെ ഡിസൈന്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിച്ചത്.

രണ്ട് ടെക്ക് ഓഫ് റണ്‍വെകളും ഒരു ലാന്‍ഡിങ് സ്ട്രിപ്പുമാണ് കപ്പലിലുള്ളത്. കടലില്‍ വെച്ചുള്ള ട്രയലുകളാണ് ഇനി നടക്കാനുള്ളവയില്‍ പ്രധാനമായത്. ഇവ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കപ്പല്‍ നേവിക്ക് കൈമാറും.

ഇതിന്റെ ഡക്കില്‍ മാത്രം 19 എയര്‍ക്രാഫ്റ്റുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കും. ഉള്ളിലുള്ള സംഭരണകേന്ദ്രത്തില്‍ 17 ഫൈറ്റര്‍ എര്‍ക്രാഫ്റ്റുകളും സൂക്ഷിക്കാം.



Click it and Unblock the Notifications








