ഇടി പരീക്ഷയില്‍ തിളങ്ങി ഹോണ്ട അമേസ്, കിട്ടിയത് നാലു സ്റ്റാര്‍
ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ കുറിച്ച് ഹോണ്ട അമേസ്. ആഫ്രിക്കന്‍ വിപണിയില്‍ ഹോണ്ട വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത അമേസ് സെഡാനാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷ കാര്‍ കാഴ്ച്ചവെച്ചു.

അമേസിന്റെ ബോഡി ഘടനയും അടിത്തറയും ഈടുറ്റതാണെന്ന് ഗ്ലോബല്‍ NCAP അധികൃതര്‍ വിലയിരുത്തി. ഇരട്ട എയര്‍ബാഗുകളും മുന്‍ സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകളും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനവുമുള്ള പ്രാരംഭ അമേസ് വകഭേദമാണ് ക്രാഷ് ടെസ്റ്റില്‍ സുരക്ഷ തെളിയിച്ചത്.

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 17 -ല്‍ 14.08 പോയിന്റുകള്‍ കാര്‍ നേടി. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍ അമേസിന് തിളക്കം ആവര്‍ത്തിക്കാനായില്ല. 17 -ല്‍ 8.16 പോയിന്റുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ കാര്‍ കുറിച്ചത്. അതായത് കുട്ടികള്‍ക്ക് ഒരു സ്റ്റാര്‍ സുരക്ഷയേ അമേസ് ഉറപ്പുവരുത്തുകയുള്ളൂ.

ഹോണ്ടയുടെ അംഗീകാരമുള്ള ചൈല്‍ഡ് സീറ്റിന് ഇടി പരീക്ഷ തരണം ചെയ്യാനായില്ല. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടന്നത്. ഒന്നര, മൂന്നു വയസ്സു പ്രായമുള്ള കുട്ടികളുടെ ഡമ്മികള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അപകടത്തില്‍ കുട്ടികളുടെ തലയ്ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം വ്യക്തമാക്കി.

ഇന്ത്യയില്‍ ഹോണ്ട അവതരിപ്പിക്കുന്ന അമേസും നാലു സ്റ്റാര്‍ സുരക്ഷയാവും കാഴ്ച്ചവെക്കുക. കാരണം ആഫ്രിക്കന്‍ വിപണിയിലെത്തുന്ന അമേസും ഇന്ത്യയില്‍ വില്‍പ്പനയിലുള്ള അമേസും സമാനമാണ്. ഇവിടെ വില്‍പ്പനയ്ക്ക് വരുന്ന അമേസിന് വേഗ മുന്നറിയിപ്പ് സംവിധാനം അധികമായുണ്ടെന്നു മാത്രം.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗം പിന്നിടുന്നപക്ഷം ശബ്ദ മുന്നിറിയിപ്പ് നല്‍കുംവിധമാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വില്‍ക്കുന്ന പുതിയ കാറുകള്‍ക്ക് വേഗ മുന്നറിയിപ്പ് സംവിധാനം നിര്‍ബന്ധമാണ്. നിലവില്‍ ഹോണ്ടയുടെ ഏറ്റവും പ്രചാരമുള്ള ഇന്ത്യന്‍ കാറുകളിലൊന്നാണ് കോമ്പാക്ട് സെഡാന്‍ അമേസ്.
Most Read: ജീപ്പ് റാംഗ്ലര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

കഴിഞ്ഞവര്‍ഷമാണ് കാറിന്റെ രണ്ടാം തലമുറയെ ജാപ്പനീസ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്. ഒക്ടോബറില്‍ കര്‍ശനമാവുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ അമേസ് പാലിക്കുന്നുണ്ട്. വൈകാതെ BNVSAP ക്രാഷ് ടെസ്റ്റ് ഇന്ത്യയിലും നിര്‍ബന്ധമാവും.
Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തതിന് ശേഷം മാത്രമേ പുതിയ കാറുകള്‍ക്ക് വിപണിയില്‍ വില്‍പ്പനാനുമതി ലഭിക്കുകയുള്ളൂ. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകള്‍ മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് അരങ്ങേറുന്നതെങ്കില്‍, ഇന്ത്യയില്‍ 56 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ക്രാഷ് ടെസ്റ്റുകള്‍ നടക്കുക.
Most Read: കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി — വീഡിയോ
നിലവില്‍ ടാറ്റ നെക്‌സോണ്‍ മാത്രമാണ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിച്ചുള്ള ഇന്ത്യന്‍ കാര്‍. നാലു സ്റ്റാര്‍ സുരക്ഷ മഹീന്ദ്ര മറാസോയ്ക്കുണ്ട്.


Click it and Unblock the Notifications








