വിലക്കയറ്റം രൂക്ഷം; ഹ്യുണ്ടായി മോഡലുകൾക്ക് ഇനി അധികം മുടക്കേണ്ടി വരും
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. ക്രെറ്റയ്ക്ക് പിന്നാലെ വെന്യു, വേർണ, ട്യൂസോൺ മോഡലുകളുടെ വിലയിലാണ് പുതിയ പരിഷ്ക്കരണവുമായി കൊറിയൻ ബ്രാൻഡ് രംഗത്തെത്തിയിരിക്കുന്നത്.

വില വർധനവിന്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉയർന്നുവരുന്ന ഇൻപുട്ട്, നിർമാണ ചെലവുകളാണ് പുതിയ വില വർധനവിന് കാരണമാകുന്നത്.

രാജ്യത്തെ ജനപ്രിയ കോംപാക്‌ട് എസ്‌യുവി മോഡലായ ഹ്യുണ്ടായി വെന്യുവിന്റ എല്ലാ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്കും ഇപ്പോൾ 7,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ എസ്‌യുവിക്കായി പുതിയ വേരിയന്റുകളും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു അതിൽ S (O) ടർബോ iMT, S (O) ടർബോ ഡിസിടി എന്നിവയാണ് ടർബോ പെട്രോൾ നിരയിലേക്ക് ചേർത്തിരിക്കുന്നത്.

അതേസമയം വെന്യുവിന്റെ ഡീസൽ പതിപ്പിനായി S (O), SX (O) എക്സിക്യൂട്ടീവ് എന്നിവയാണ് ഹ്യുണ്ടായി വിപണിയിൽ എത്തിച്ചത്. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ശ്രേണിയിലെ മുൻനിര എസ്‌യുവിയാണ് ട്യൂസോൺ. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഇത് ലഭ്യമായ മോഡൽ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

GL (O), GLS എന്നീ രണ്ട് വേരിയന്റുകൾക്കും 12,100 രൂപയുടെ ഏകീകൃത വില വർധനവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. വില പരിഷ്ക്കരണത്തിന് വിധേയമാകുന്ന മൂന്നാമത്തെ മോഡലാണ് വേർണ മിഡ്-സൈസ് സെഡാൻ.

വേർണയുടെ പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ ഏകദേശം 9,100 രൂപയോളമാണ് കൂട്ടിയിരിക്കുന്നത്. അതേസമയം പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ ഡീസൽ വകഭേദങ്ങൾക്ക് 7,100 രൂപയുടെ വില വർധനവും ലഭിച്ചു.

നേരത്തെ ഈ ആഴ്ച്ചയുടെ തുടക്കത്തിൽ ഹ്യുണ്ടായി ക്രെറ്റ, i20, ഗ്രാൻഡ് i10 നിയോസ്, ഓറ, സാൻട്രോ, എലാൻട്ര എന്നിവയുടെ വിലയിലും പരിഷ്ക്കാരം കൊണ്ടുവന്നിരുന്നു. ക്രെറ്റയുടെ വില 16,100 രൂപ വരെ ഉയർത്തിയപ്പോൾ സാൻട്രോ, ഗ്രാൻഡ് i10 നിയോസ് എന്നിവയിൽ 15,000 രൂപ വരെ വില വർധനയുണ്ടായി.

മറുവശത്ത് തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് ഹ്യുണ്ടായി i20 ഇപ്പോൾ 8,100 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. കോംപാക്‌ട് ഡെഡാൻ ശ്രേണിയിലെ ഹ്യുണ്ടായിയുടെ ഉത്തരമായ ഓറയ്ക്ക് 10,760 രൂപ വരെ ഇനി മുതൽ കൂടുതൽ മുടക്കേണ്ടി വരും.

ജൂൺ മാസത്തോടെ ഇന്ത്യയിൽ ഒരു കോടി വാഹനങ്ങൾ നിർമിച്ച നേട്ടവും കമ്പനി സ്വന്തമാക്കിയിരുന്നു. 1996 മെയ് മാസത്തിലാണ് ഇന്ത്യയിൽ സാൻട്രോ ടോൾ-ബോയ് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹ്യുണ്ടായി പ്രവർത്തനം ആരംഭിച്ചത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് കൊറിയൻ ബ്രാൻഡ്.

പ്രാദേശിക വിപണിയിൽ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, i20, ഓറ, വെന്യു, ക്രെറ്റ, എലാൻട്ര, വേർണ, ട്യൂസോൺ, കോന ഇവി എന്നീ മോഡലുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവി മോഡലാണ് ക്രെറ്റ.

കഴിഞ്ഞ മാസം 60,249 യൂണിറ്റ് വിൽപ്പനയാണ് ഹ്യുണ്ടായുടെ മൊത്തം സമ്പാദ്യം. 2020 ജൂലൈയിൽ വിറ്റ 41,300 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി 45.9 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. അടുത്തിടെ പുറത്തിറക്കിയ അൽകസാർ എസ്‌യുവി i20, വെന്യു, ക്രെറ്റ എന്നിവയ്‌ക്കൊപ്പം മികച്ച വിൽപ്പന നേടുന്നതിൽ ശക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








