എർട്ടിഗയുടെ കാര്യം കട്ടപൊക, കാരെൻസ് എംപിവിയെ അവതരിപ്പിച്ച് കിയ
എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ നാലാമത്തെ ഇന്ത്യൻ മോഡലും വിപണിയിൽ. കാരെൻസ് എന്നുപേരിട്ടിരിക്കുന്ന കാർ ഒരു എംപിവി മോഡലാണ് എന്നതാണ് ഇരട്ടി മധുരം.

കിയ മോട്ടോർസ് ഏഴ് സീറ്റർ യൂട്ടിലിറ്റി വാഹനമായാണ് കാരെൻസിനെ പുറത്തിറക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി തന്നെയാണ് എത്തിയിരിക്കുന്നതെന്ന് വ്യക്തം. കമ്പനി "വിനോദ വാഹനം" എന്ന് വിളിക്കുന്ന യുട്ടിലിറ്റി വാഹനം സെൽറ്റോസിന് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും ചെറുതായൊന്ന് പരിഷ്ക്കരിക്കാനും ബ്രാൻഡ് തയാറായിട്ടുണ്ട്.

ഒരു എസ്‌യുവിയും എംപിവിയും തമ്മിലുള്ള ക്രോസ്ഓവർ ശൈലിയാണ് പുതിയ കിയ കാരെൻസ് സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്നുള്ള നാലാമത്തെ പാസഞ്ചർ വാഹനം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിർമിക്കുന്ന കിയയുടെ പുതിയ ഡിസൈൻ ഫിലോസഫി "ഓപ്പോസിറ്റ്സ് യുണൈറ്റഡ്" അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വാഹനമായതിനാൽ കാരെൻസിന് വലിയ പ്രാധാന്യമുണ്ട്. അതിനാൽ ഇതേ ഡിസൈൻ ഭാഷ്യത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ സ്പോർട്ടേജ് എസ്‌യുവിയെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ ഡിസൈൻ.

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, കിയയുടെ മുഖമുദ്രയായ 'ടൈഗർ നോസ്' ശൈലിയുള്ള മുൻവശം തന്നെയാണ് ഏറെ ശ്രദ്ധേയം. നിവർന്നുനിൽക്കുന്ന മുഖവും ഫ്ലാറ്റ് ബോണറ്റും ഇരുവശത്തും റാപ്പറൗണ്ട് ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട, ഹൈലൈറ്റ് ചെയ്‌ത ഇൻടേക്ക് ഗ്രില്ലും ഒരു സ്പോർട്ടി ഭാവം എടുത്തുകാണിക്കുന്നുണ്ട്.

ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകൾ Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായി സംയോജിപ്പിച്ചിരിക്കുകയാണ്. അതേസമയം മുൻവശത്ത് ക്രോമിന്റെ സാന്നിധ്യവും കാറിന് പ്രീമിയം ആകർഷണം നൽകുന്നു. ചങ്കി ഫ്രണ്ട് ബമ്പർ മുകളിലും താഴെയുള്ള എയർ ഇൻടേക്കിനുമിടയിൽ ശക്തമായ സെപ്പറേറ്റർ ലൈനായി പ്രവർത്തിക്കുന്നതും മനോഹരമാണ്.

ബ്രാൻഡിന്റെ പുതിയ ഡിസൈൻ ദിശയിലേക്ക് അടിവരയിടുമ്പോൾ പ്രകൃതിയുടെ പൂർണതയ്ക്കും ലാളിത്യത്തിനുമായി കാരെൻസിന്റെ ബാഹ്യ രൂപകൽപ്പനയ്‌ക്കായി 'ബോൾഡ് ഫോർ നേച്ചർ' തീം കിയ സ്വീകരിച്ചു. വശങ്ങളിലേക്ക് നോക്കിയാൽ ഫ്‌ളേർഡ് വീൽ ആർച്ചുകൾക്കും ഡോർ സിലുകൾക്കും മുകളിലുള്ള കറുത്ത ക്ലാഡിംഗുകളും എംപിവിയെ വളരെ മസ്ക്കുലർ രൂപം സമ്മാനിക്കുന്നുണ്ട്.

ഇനി പുതിയ കിയ കാരെൻസിന്റെ പിൻഭാഗത്തേക്ക് വരുമ്പോൾ എംപിവിയിൽ ടി ആകൃതിയിലുള്ള റാപ്പ്റൗണ്ട് എൽഇഡി ക്ലസ്റ്ററുകൾ ഇരുവശത്തും നേർത്ത എൽഇഡി സ്ട്രിപ്പ് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വശക്കാഴ്ച്ചയിൽ ഒരു പ്രമുഖ ഷോൾഡർ ലൈൻ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, മസ്‌ക്കുലർ റിയർ ബമ്പർ, റൂഫ് റെയിലുകൾ എന്നിവയാണ് ആകർഷണം ഉയർത്തുന്നത്.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം എല്ലാ കിയ മോഡലുകളെയും പോലെ തന്നെ കാരെൻസിലും എല്ലാവിധ ആധുനിക സവിശേഷതകളും സജ്ജീകരണങ്ങളുമാണ് ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയോടെ പ്രവർത്തനക്ഷമമാക്കിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് (64 നിറങ്ങൾ), UVO കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ എന്നിവെല്ലാം വാഹനത്തിലുണ്ട്.

ഇതുകൂടാതെ പനോരമിക് സൺറൂഫ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ എന്നിവയും അതിലേറെയും കാരെൻസിന്റെ അകത്തളത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എംപിവിയുടെ സുരക്ഷാ സന്നാഹങ്ങളിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് കിയ ഒരുക്കിയിരിക്കുന്നത്.

അഞ്ച് സീറ്റർ സെൽറ്റോസിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനും 1.4 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിനുമാണ് കാരെൻസിന് തുടിപ്പേകുന്നത്. രണ്ട് എഞ്ചിനിലും യഥാക്രമം 6 സ്പീഡ് ടോർഖ് കൺവെർട്ടർ, 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയ്‌ക്കൊപ്പം ആറ് സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.

L, LX, EX, EX+, TX, TX+ എന്നിങ്ങനെ ആറ് വേരിയന്റുകളിലായാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് കാരെൻസ് എംപിവി നിരത്തിലെത്തിക്കുക. ഈ വേരിയന്റുകൾ ഒന്നിലധികം വകഭേദങ്ങളായി വിഭജിക്കപ്പെടുകയും ചെയ്യും. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മൂന്ന് നിര മോഡലിന്റെ വിലകൾ കമ്പനി പ്രഖ്യാപിക്കും.

മൂന്ന് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാവും കിയ കാരെൻസ് വിപണിയിൽ എത്തുക. ഇന്ത്യയിൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം എംപിവി വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മറാസോ, റെനോ ട്രൈബർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ 7 സീറ്റർ എംപിവി മോഡലുകളുമായാണ് കാരെൻസ് മാറ്റുരയ്ക്കുന്നത്. ആക്രമണാത്മകമായി വില നിശ്ചയിച്ചാൽ കിയയുടെ പുത്തൻ കാർ വമ്പൻ ഹിറ്റാകുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








