Maruti കാറുകൾക്ക് ഇനി ചെലവേറും; വർധനവ് 1,000 മുതൽ 22,500 രൂപ വരെ, മോഡൽ തിരിച്ചുള്ള പുതുക്കിയ വില അറിയാം
ഇന്ത്യൻ വിപണിക്കായുള്ള മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. സെപ്റ്റംബർ തുടക്കം മുതൽ കാറുകളുടെ വില ഉയർത്തുമെന്ന് മാരുതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ആരംഭിച്ചതിനു ശേഷം നടപ്പിലാക്കുന്ന മൂന്നാമത്തെ വില വർധനയാണിത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുത്ത മോഡലുകൾക്ക് അനുസരിച്ച് 1.9 ശതമാനം വിലയാണ് ഉയർത്തിയിരിക്കുന്നത്. അതായത് മോഡലുകളെ അടിസ്ഥാനമാക്കി 1,000 രൂപ മുതൽ 22,500 രൂപ വരെ ഇനി അധികം മുടക്കേണ്ടി വരുമെന്ന് സാരം.

രാജ്യത്തെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹനമായ ആൾട്ടോ 800 മോഡലിന് 16,100 രൂപയാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. അതേസമയം വാഗൺആർ ടോൾ ഹാച്ച്ബാക്കിന് 12,500 രൂപയുടെ വർധനവുമാണ് മാരുതി സുസുക്കി നടപ്പിലാക്കിയിരിക്കുന്നത്. ജനപ്രിയ ഫാമിലി കാറിനായി ഇനി അധികം മുടക്കേണ്ടി വരുന്ന സാഹചര്യത്തെ വിപണി എങ്ങനെ പ്രതികരിക്കുമെന്ന് ഇനി നോക്കി കാണേണ്ടിയിരിക്കുന്നു.

എസ്-പ്രെസോയുടെ വില ഇത്തവണ 7,500 രൂപയും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസയ്ക്ക് ഇപ്പോൾ 10,000 രൂപയുമാണ് വർധിച്ചിരിക്കുന്നത്. മറുവശത്ത് കോംപാക്‌ട് സെഡാനായ ഡിസയറിനും 10,000 രൂപയാണ് ഉയർന്നിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ സ്വിഫ്റ്റിന് 13,000 രൂപയാണ് ഇനി അധികം മുടക്കേണ്ടി വരിക. വിപണിയിലെ പ്രധാന എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസുമായി മത്സരം കടുപ്പിക്കുന്നതിനായി ഈ വർഷം ആദ്യം ഒരു നേരിയ പരിഷ്ക്കാരവും കോംപാക്‌ട് ഹാച്ചിന് മാരുതി സുസുക്കി സമ്മാനിച്ചിരുന്നു. മാത്രമല്ല ഈ വർഷം ഇത് രണ്ടാം തവണയാണ് സ്വിഫ്റ്റിന്റെ വില ഉയരുന്നത്.

മാരുതിയുടെ നെക്സ പ്രീമിയം ഔട്ട്ലെറ്റുകളിൽ നിന്ന് വിറ്റഴിക്കുന്ന ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് 15,200 രൂപയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം ഇഗ്നിസ് 14,680 രൂപയുടെ വർധനവിനും സാക്ഷ്യം വഹിച്ചു

സിയാസ് മിഡ് സൈസ് സെഡാന്റെ വില 20,500 രൂപ കൂടി. സമാനമായ വർധനവ് എസ്-ക്രോസിലും ഏർപ്പെടുത്തിയിട്ടുണ്ട്. ടൂർ എസ് സെഡാന് 20,300 രൂപ വർധിപ്പിച്ചപ്പോൾ ഈക്കോയുടെ വില 22,500 ആയി ഉയർന്നു. മോഡൽ നിരയിൽ ഏറ്റവും വലിയ വില വർധനവ് ലഭിച്ച വാഹനമാണ് ഈക്കോ.

എർട്ടിഗ, XL6 എംപിവികളുടെ വില യഥാക്രമം 20,000 രൂപ, 12,311 രൂപ എന്നിങ്ങനെയാണ് ഉയർന്നിരിക്കുന്നത്. ഉരുക്ക്, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില വർധനവ് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ ഇന്ത്യയിൽ ഇപ്പോൾ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

ഈ വർഷം ഇത് നാലാം തവണയാണ് വില പരിഷ്ക്കാരവുമായി കമ്പനി എത്തുന്നത് അർദ്ധചാലകങ്ങൾ, ലോജിസ്റ്റിക്സ്, വിതരണ ശൃംഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടുത്തിടെ ആരോഗ്യ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓട്ടോമൊബൈൽ നിർമാതാക്കൾ അഭിമുഖീകരിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷ കാലത്തോളമായി വിവിധ ഇൻപുട്ട് ചെലവുകളിൽ ഉണ്ടാകുന്ന വർധവനാണ് നിർമാണ ചെലവിനെ പ്രതികൂലമായി ബാധിക്കുന്നത്. അതിനാൽ വില വർധനയിലൂടെ ഈ ഉയർന്ന ചെലവ് പിടിച്ചുനിർത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു.

നേരത്തെ ജനുവരിയിൽ ഇൻപുട്ട് ചെലവുകളിലെ വർധനവ് ചൂണ്ടിക്കാട്ടി തെരഞ്ഞെടുത്ത മോഡലുകൾക്ക് മാരുതി 34,000 രൂപ വരെ ഉയർത്തിയിരുന്നു. തുടർന്ന് ഏപ്രിലിൽ രണ്ടാമത്തെ വർധനവ് നടപ്പാക്കാൻ തീരുമാനിച്ചു. അന്ന് വില ഏകദേശം 1.6 ശതമാനമാണ് കൂട്ടിയത്. മാരുതി സുസുക്കിക്ക് സമാനമായി മറ്റ് ബ്രാൻഡുകളുടെ വില വർധനവ് നടപ്പിലാക്കി വരുന്നുണ്ട്.

കൂടാതെ രണ്ടാം തരംഗത്തെ തുടർന്നുണ്ടായ നഷ്ടങ്ങളും വീണ്ടെടുത്തു വരികയാണ് കമ്പനികളെല്ലാം. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് വരും മാസങ്ങളിൽ ഇന്ത്യയിൽ രണ്ടാം തലമുറ സെലേറിയോ അവതരിപ്പിക്കാനും തയാറെടുക്കുകയാണ്. അതേസമയം ബലേനോ, XL6 എന്നിവയുൾപ്പെടെയുള്ള മറ്റ് ചില മോഡലുകൾ മിഡ്-ലൈഫ് പരിഷ്ക്കാരവും മാരുതി നൽകും.

സെലേറിയോ നേരത്തെ വിപണിയിൽ എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് പ്രതിസന്ധികളും മറ്റുമാണ് പദ്ധതി വൈകിപ്പിച്ചത്. അടിമുടി മാറ്റങ്ങളോടെ എത്തുന്ന ഹാച്ച്ബാക്ക് ഈ വർഷം അവസാനത്തോടെയായിരിക്കും നിരത്തിലെത്തുകയെന്നാണ് പുതിയ വാർത്ത.

സെമികണ്ടക്‌ടർ ചിപ്പുകളുടെ അഭാവമാണ് ഈ കാലതാമസത്തിന് കാരണമാകുന്നത്. ഇതു കൂടാതെ സെമികണ്ടക്‌ടകളുടെ കുറവ് കാരണം സെപ്റ്റംബറിൽ ഉത്പാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടാകുമെന്നും മാരുതി അറിയിച്ചിട്ടുണ്ട്.

പുതിയ ഭാരം കുറഞ്ഞ ഹാർടെക്‌ട് പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിനൊപ്പം രൂപത്തിലെ മാറ്റങ്ങളും ഏറെ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്. എന്നാൽ സെലേറിയോയിലെ എഞ്ചിൻ ഓപ്ഷനെല്ലാം നിലവിലെ മോഡലിന് സമാനമായിരിക്കും.


Click it and Unblock the Notifications








