ടിയാഗോയും ടിഗോറും സിഎൻജി കരുത്തിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ടാറ്റ ഡീലർഷിപ്പുകൾ
കുതിച്ചുയരുന്ന ഇന്ധന വിലയിൽ ജനങ്ങൾ മാത്രമല്ല വാഹന നിർമാതാക്കൾ വരെ പെടാപാടുപെടുകയാണ്. പാസഞ്ചർ വാഹനങ്ങളുടെ നടത്തിപ്പ് ചെലവ് കുറയ്ക്കാൻ ബദൽ മാർഗങ്ങൾ തേടാനും ഇതോടെ കമ്പനികളെല്ലാം തയാറെടുത്തു കഴിഞ്ഞു.

മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ കമ്പനികൾ സിഎൻജിയിൽ പ്രവർത്തിക്കുന്ന കാറുകളിൽ വലിയ നിക്ഷേപമാണ് അടുത്ത കാലത്തായി നടത്തിയതും. ഈ സാമ്പത്തിക വർഷം ഏകദേശം 60 ശതമാനം വർധനയോടെ 2,50,000 സിഎൻജി വാഹനങ്ങൾ നിർമിക്കാൻ മാരുതി സുസുക്കിക്ക് പദ്ധതിയുമുണ്ട്.

മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി സിഎൻജി മോഡലുകളുടെ വിൽപ്പന അളവ് ഈ കലണ്ടർ വർഷത്തിൽ മൂന്നിരട്ടിയായി ഏകദേശം 35,000 യൂണിറ്റ് വിൽപ്പനയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി സിഎൻജി കാറുകളിലേക്ക് ശ്രദ്ധകൊടുക്കുന്നത് ശ്രദ്ധേയമായി വിപണി പിടിക്കുന്ന ടാറ്റ മോട്ടോർസാണ്.

ഏറെ നാളായി സിഎൻജി വാഹനങ്ങളുമായി ടാറ്റ എത്തുന്നുവെന്ന വാർത്തകൾ പരക്കുന്നുണ്ടെങ്കിലും ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരുവിധ സ്ഥിരീകരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ജനപ്രിയമായ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ സെഡാൻ എന്നിവയുടെ സിഎൻജി വേരിയന്റുകൾക്കായുള്ള ബുക്കിംഗ് ഡീലർ തലത്തിൽ ആരംഭിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

ടിയാഗോ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെയും ടിഗോർ കോംപാക്‌ട് സെഡാന്റെയും സിഎൻജി പതിപ്പുകൾ ഇന്ത്യയിൽ ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്നതിനാൽ ടാറ്റ മോട്ടോർസ് ഔദ്യോഗികമായും ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ടാറ്റ വിൽക്കുന്ന ഒരേയൊരു സെഡാനാണ് ടിഗോർ. താങ്ങാനാവുന്ന വിലയും ഇന്ധനക്ഷമതയും ആദ്യമായി കാർ വാങ്ങുന്നവരുടെ പ്രാഥമിക ആശങ്ക. അതിനാൽ തന്നെ വിപണിയിൽ സിഎൻജി വേരിയന്റുകൾ അവതരിപ്പിക്കുന്നത് അർഥവത്താക്കുന്ന കാര്യമായിരിക്കും.

കൂടാതെ മൈലേജിനൊപ്പം ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ 4 സ്റ്റാർ റേറ്റിംഗ് നേടാനും ടിഗോറിന് സാധിച്ചിട്ടുണ്ട്. 2017 മാർച്ച് മുതൽ കോംപാക്‌ട് സെഡാൻ വിൽപ്പനയ്‌ക്ക് എത്തുന്ന വാഹനം കൂടിയാണ്. ഇക്കാലത്തിനിടയിൽ മാന്യമായ വിജയം കൈവരിക്കാനും ടിഗോറിന് സാധിച്ചിട്ടുണ്ട്. അതേസമയം 2016-ൽ ടാറ്റ വാഹനങ്ങളുടെ പുതിയ ശ്രേണി ആരംഭിച്ചത് ടിയാഗോയിലൂടെയാണ്.

ആദ്യകാലത്ത് പെട്രോളിനൊപ്പം ഒരു ഡീസൽ എഞ്ചിനും ഈ ബജറ്റ് കാറുകൾ ഉപയോഗിച്ചിരുന്നു. തുടർന്ന് ഇന്ത്യയിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുള്ള നല്ല ഡിമാൻഡും 1.05 ലിറ്റർ ത്രീ-സിലിണ്ടർ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ടാറ്റ പ്രേരിതമായി.

മുമ്പുണ്ടായിരുന്ന ടിയാഗോ, ടിഗോർ കാറുകളിലെ ഡീസൽ എഞ്ചിൻ ഏകദേശം 70 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ഒരു സിഎൻജി പവർ വേരിയന്റ് ചേർക്കുന്നത് വിശാലമായ ശ്രേണിയിലുള്ള വാങ്ങുന്നവരെ അഭിസംബോധന ചെയ്യുമ്പോൾ ശ്രേണി കൂടുതൽ വിപുലീകരിക്കാനും ഇത് കമ്പനി സഹായിക്കും.

ഫാക്ടറി ഫിറ്റഡ് സിഎൻജി വേരിയന്റിൽ അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാകും ഉണ്ടാവുക. 6,000 rpm-ല്‍ 86 bhp കരുത്തും 3,300 rpm-ല്‍ 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഈ പവർ കണക്കുകളിൽ അൽപം വ്യത്യാസമുണ്ടയേക്കും. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കിയേക്കും.

ഓട്ടോമാറ്റിക് സിഎൻജി വേരിയന്റുകളിൽ ലഭ്യമാവാനും സാധ്യതയില്ല. പുതിയ വേരിയന്റ് സിഎൻജിയിൽ പ്രവർത്തിക്കും എന്നകാര്യം മാറ്റിനിർത്തിയാൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. വരാനിരിക്കുന്ന സിഎന്‍ജി പതിപ്പ് മിഡ്-സ്‌പെക്ക് XT, XZ വേരിയന്റുകളില്‍ മാത്രമാകും വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന.

പെട്രോള്‍ വേരിയന്റുകളേക്കാള്‍ സിഎന്‍ജി പതിപ്പിന് കമ്പനി 50,000 രൂപ മുതല്‍ 60,000 രൂപ വരെ അധിക വില ഈടാക്കുമെന്ന് പ്രതീക്ഷിക്കാം.ഏതാനും മാസങ്ങൾക്ക് മുമ്പ് ടാറ്റ അവതരിപ്പിച്ച പഞ്ച് മൈക്രോ എസ്‌യുവി ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ഇന്ന് കമ്പനി ഏത് മോഡൽ കൊണ്ടുവന്നാലും അതെല്ലാം വിപണിയിൽ വമ്പൻ ഹിറ്റാവുകയാണ് പതിവ്.

അതിനാൽ സിഎൻജി ടിയാഗോ, ടിഗോർ മോഡലുകൾക്കും ഗംഭീര സ്വീകരണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ടാറ്റ ടിയാഗോ സിഎന്‍ജി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് സിഎന്‍ജി, മാരുതി സുസുക്കി എസ്-പ്രെസോ, എസ്-സിഎന്‍ജി മുതലായവയ്ക്ക് എതിരാളിയാകും വിപണിയില്‍ മത്സരിക്കുക. ഈ രണ്ട് കാറുകള്‍ മാത്രമാകില്ല, വരും നാളില്‍ ടാറ്റയില്‍ നിന്നുള്ള നിരവധി മോഡലുകള്‍ സിഎന്‍ജി വേഷത്തില്‍ വിപണിയില്‍ എത്തിയേക്കും.

അടുത്ത കാലത്തായി ആള്‍ട്രോസ് സിഎന്‍ജി പതിപ്പും ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് കാറായ നെക്‌സോൺ ഇവി സൃഷ്ടിച്ച ആക്കം മുതലാക്കി ടാറ്റ പുതുക്കിയ ടിഗോർ ഇവിയും കുറച്ച് നാളുകൾക്ക് മുമ്പ് കൊണ്ടുവന്നിരുന്നു.


Click it and Unblock the Notifications








