വെല്ലുവിളികൾ ഒരുപാട്, ടെസ്‌ല ഇന്ത്യ യാഥാർഥ്യമാവാൻ കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് മസ്‌ക്
ഏറെ കാലമായി ഇന്ത്യയിലെ വാഹന പ്രേമികൾ കാത്തിരിക്കുകയാണ് ടെസ്‌ലയെ. എന്നാൽ പല കാരണങ്ങളാലും കമ്പനിയുടെ വരവ് ഏറെ വൈകുകയാണ്. ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്നതാണ് അമേരിക്കക്കാരെ ഇത്രയും ജനപ്രിയമാക്കിയത്.

ടെസ്‌ല കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ 2019 മുതൽ തന്നെ ഉടമസ്ഥനായ എലോൺ മസ്‌ക് നീക്കം നടത്തിവരികയാണ്. എന്നാൽ അടുത്തൊന്നും ഇന്ത്യൻ നിരത്തുകളിൽ ഇവയെ കാണാനാവില്ലന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

ടെസ്‌ലയുടെ ഇലക്‌ട്രിക് കാറുകൾ എപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നുള്ള ഒരു ആരാധകന്റെ ട്വിറ്റർ ചോദ്യത്തിന് മറുപടിയായാണ് കമ്പനി രാജ്യത്ത് പല വെല്ലുവിളികളും നേരിടുന്നതായി മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. നികുതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന കടുംപിടിത്തം കാരണമാണ് ടെസ്‌ല യാഥാർഥ്യമാവാൻ വൈകുന്നത്.

സർക്കാരുമായി ഇപ്പോഴും ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുകയാണ്. നിലവിൽ 100 ശതമാനം ഡ്യൂട്ടിയിൽ നിൽക്കുന്ന സിബിയു ഇറക്കുമതി ചെയ്ത ഇലക്ട്രിക് കാറുകളുടെ നികുതി കുറയ്ക്കുന്നതിനായി മസ്‌ക് സർക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. കാർ ഇന്ത്യയിലെത്തിക്കാൻ ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് ട്വീറ്റിലൂടെ എലോൺ മസ്‌ക് പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ മസ്‌കിന്റെ ട്വീറ്റിന് കേന്ദ്രത്തിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. CKD ഇറക്കുമതിയിൽ ഇറക്കുമതി തീരുവയുടെ ആനുകൂല്യം ടെസ്‌ലയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് കേന്ദ്രം പറയുന്നത്.

ഇതിന് കമ്പനി പ്രാദേശിക അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ, രാജ്യത്ത് പ്രവർത്തിക്കുന്ന വാഹന നിർമാതാക്കൾക്കായി ഇന്ത്യയിൽ ഒരു PLI സ്കീം നിലവിലുണ്ട്. ഇതിന് കീഴിൽ പ്രാദേശിക ഉത്പാദനത്തിൽ ടെസ്‌ലയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

ലോകത്ത് ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറുകളുടെ അതേ ബ്രാക്കറ്റിലാണ് സർക്കാർ ഇലക്‌ട്രിക് വാഹനങ്ങളെ ഉൾപ്പെടുത്തുന്നതെന്നും അത് അനുയോജ്യമല്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള സാധ്യത നിർണയിക്കാൻ പൂർണമായും ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഉപയോഗിച്ച് വിപണി പ്രതികരണം പരിശോധിക്കാനാണ് കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്.

ഇവികളുടെ ഇറക്കുമതി നികുതി കുറയ്ക്കാനുള്ള ടെസ്‌ലയുടെ ആഹ്വാനത്തിന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യ, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എന്നിവയുൾപ്പെടെ കുറച്ച് കാർ നിർമാതാക്കളിൽ നിന്ന് വൻ പിന്തുണയും ലഭിച്ചിരുന്നു. നിലവിൽ ഹ്യുണ്ടായി കോന ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുമുണ്ട്.

അത് പ്രാദേശികമായി അസംബിൾ ചെയ്തതാണ്. കൂടാതെ ഉടൻ തന്നെ പൂർണമായും ഇറക്കുമതി ചെയ്ത അയോണിക് 5 ഇലക്‌ട്രിക് കാർ കമ്പനിയുടെ ശ്രേണിയിലേക്ക് ചേർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും തുടർന്ന് കുറച്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമിക്കുന്ന ഇവി പുറത്തിറക്കാനും ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കുറച്ചുകാലമായി ടെസ്‌ലയെ പ്രാദേശിക നിർമാണത്തിനായി പ്രേരിപ്പിച്ചുവരികയാണ്. ടെസ്‌ല ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി ബ്രാൻഡിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും മന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും അത്തരമൊരു പ്രതിബദ്ധതയ്ക്ക് മുമ്പ് ഇറക്കുമതി ചെയ്ത കാറുകൾ ഉപയോഗിച്ച് പരീക്ഷിക്കാനാണ് ടെസ്‌ല ഇപ്പോഴും ആഗ്രഹിക്കുന്നത്.

കർണാടകയിലെ ബെംഗളൂരുവിൽ ആസ്ഥാനമായി ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബ്രാൻഡ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുമാത്രമല്ല ബ്രാൻഡ് തങ്ങളുടെ ഉന്നത ഔദ്യോഗിക പ്രതിനിധികളെ നിയമിക്കുകയും ന്യൂഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ കമ്പനിയുടെ ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനും നീക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.

ഇറക്കുമതി കുറച്ചാലേ ബജറ്റ് വിലയിൽ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാകൂവെന്നാണ് ടെസ്‌ല പറയുന്നത്. എന്നാൽ കേന്ദ്രം ഇതുവരെ ഇതിനു വഴങ്ങിയിട്ടില്ല. ടെസ്‌ല ഇതിനകം തന്നെ ഇന്ത്യയിൽ ഏഴ് മോഡലുകൾ ഹോമോലോഗ് ചെയ്തിട്ടുണ്ട്. അതിൽ ബ്രാൻഡിന്റെ മോഡൽ 3, മോഡൽ Y ഇലക്‌ട്രിക്കിന്റെ ഒന്നിലധികം വകഭേദങ്ങളും ഉൾപ്പെടുന്നു.

ഈ രണ്ട് വാഹനങ്ങളും നിരവധി തവണ റോഡ് ടെസ്റ്റുകൾക്ക് വിധേയമായിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ ചൈനീസ് നിർമിത കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം അമേരിക്കൻ ഇലക്‌ട്രിക് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

ഇവികൾ ഇവിടത്തെ ഫാക്ടറികളിൽ പൂർണമായും നിർമിക്കണമെന്നും ഇവിടെനിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ടെസ്‌ല യാഥാർഥ്യമാവുകയാണെങ്കിൽ ബ്രാൻഡിന്റെ എൻട്രി ലെവൽ ഇലക്‌ട്രിക് കാറായ മോഡൽ 3 ആകും ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കപ്പെടുക. ആഗോളതലത്തിൽ സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് സെഡാൻ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








