Santro നിർത്തലാക്കിയത് ടാറ്റ പഞ്ചിന്റെ എതിരാളിയെ കൊണ്ടുവരാൻ? മൈക്രോ എസ്‌യുവി പദ്ധതിയുമായി Hyundai
തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ സാൻട്രോയെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കുറഞ്ഞ ഡിമാന്റ് കാരണണാണ് മോഡൽ രണ്ടാം തവണയും വിപണിയോട് ഗുഡ്ബൈ പറയുന്നത്.

മന്ദഗതിയിലുള്ള ആവശ്യങ്ങളും ക്രോസ്ഓവറുകളിലേക്കുള്ള ശ്രദ്ധ മാറുന്നതും കാരണമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതിന്റെ മറ്റൊരു പ്രചോദനം. പുതിയ സാൻട്രോയുടെ അവസാന യൂണിറ്റ് കൊറിയൻ വാഹന നിർമ്മാതാക്കളുടെ ചെന്നൈ സൗകര്യത്തിൽ നിന്ന് കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയതായി പറയപ്പെടുന്നു. അതായത് ഇതിഹാസ മോഡലിന്റെ ഒരു യൂണിറ്റ് ഉത്പാദനം പോലും ഇന്ത്യയിൽ ഇനിയുണ്ടാവില്ലെന്ന് സാരം.

വാഹനം സ്റ്റോക്ക് ഇല്ലെങ്കിൽ ബുക്കിംഗ് നിർത്താൻ ഡീലർമാർക്ക് ഹ്യുണ്ടായി അറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഡീലർമാരിൽ അവസാനത്തെ കുറച്ച് യൂണിറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ഇന്ത്യയിൽ സാൻട്രോ എന്ന ടോൾബോയ് ഹാച്ചുമായാണ് 1998-ൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായിരുന്ന ഹ്യുണ്ടായി കടന്നുവരുന്നത്.

ഒന്നാം തലമുറ സാൻട്രോ അതിവേഗം തന്നെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി സ്വയം മാറി. ഇന്ത്യൻ ഉപഭോക്താക്കളെ പ്രീതിപ്പെടുത്താനുള്ള ശരിയായ ചേരുവകൾ എല്ലാം തന്നെ ഇതിലുണ്ടായിരുന്നു. പിന്നീട് രണ്ട് തലമുറകൾക്കും ഏതാനും ഫെയ്‌സ്‌ലിഫ്റ്റുകൾക്കും ശേഷം ഡിമാൻഡ് പയ്യെ കുറയാൻ തുടങ്ങിയതിനാൽ 2014-ൽ സാൻട്രോ ഇന്ത്യൻ വിപണിയിൽ നിന്നും പടിയിറങ്ങി.

ഇതിനിടയിൽ ഇന്ത്യയിലെ ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ മറ്റൊരു വലിയ വിജയഗാഥയായി മാറിയ i10-നായി വഴിയൊരുക്കുകയായിരുന്നു സാൻട്രോ ചെയ്‌തത് എന്നുവേണമെങ്കിൽ പറയാം. തുടർന്നുള്ള തലമുറകളിൽ ഹ്യുണ്ടായിയെ രാജ്യത്തെ ശക്തികേന്ദ്രമാക്കുന്നതിൽ i10 പ്രധാന പങ്കുവഹിച്ചപ്പോൾ എൻട്രി ലെവൽ സെഗ്മെന്റിൽ ഹ്യുണ്ടായിയുടെ വിടവ് നികത്തിയത് പിന്നീട് എത്തിയ ഇയോൺ ആയിരുന്നു.

എന്നാൽ ഇയോണിൽ നിന്നും അധികമായി എന്തേലും നൽകാൻ ആഗ്രഹിച്ച ഹ്യുണ്ടായി സാൻട്രോയെ വീണ്ടും പുനരവതരിപ്പിക്കുകയായിരുന്നു. യഥാർഥ മോഡലിന്റെ മാന്ത്രികത പുനഃസൃഷ്‌ടിക്കുമെന്ന പ്രതീക്ഷയോടെയാണ് 2018-ൽ സാൻട്രോയെ കമ്പനി തിരികെ കൊണ്ടുവന്നത്. എന്നാൽ പ്രതീക്ഷിച്ചപോലെ കാര്യങ്ങളൊന്നും നടന്നില്ല. പ്രാരംഭ മാസങ്ങളിൽ പ്രതിമാസം 5,000-ത്തിലധികം മാന്യമായ വിൽപ്പന നേടാൻ കഴിഞ്ഞെങ്കിലും മാസങ്ങൾ കഴിയുന്തോറും വിൽപ്പന കാര്യമായി ഇടിഞ്ഞു.

ഈ വില ശ്രേണിയിൽ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സെലേറിയോ, മാരുതി സുസുക്കി വാഗൺആർ എന്നീ മോഡലുകളിൽ ഉപഭോക്താക്കൾ കൂടുതൽ മികവ് കണ്ടെത്തിയതാണ് സാൻട്രോ പിന്നിലേക്ക് പോവാൻ കാരണമായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, സാൻട്രോയുടെ വിൽപ്പന പ്രതിമാസം ശരാശരി 2,000 മുതൽ 2,500 യൂണിറ്റ് വരെയാണ്. അങ്ങനെ ലോഞ്ച് ചെയ്ത് 4 വർഷത്തിനുള്ളിൽ പുതിയ തലമുറ സാൻട്രോയെ ഇന്ത്യയിൽ നിന്ന് പിൻവലിക്കാൻ ഹ്യുണ്ടായി നിർബന്ധിതരായി.

പുതിയ സാൻട്രോ ടോൾ ബോയ് രൂപത്തിൽ നിന്നും പരമ്പരാഗത ഹാച്ച്ബാക്കായി മാറിയ കാലയളവിൽ ഇന്ത്യൻ വിപണി എസ്‌യുവികൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെ ചെറുകാർ സെഗ്‌മെന്റിന് ക്രമേണ അതിന്റെ തിളക്കം നഷ്‌ടപ്പെടാൻ തുടങ്ങി കഴിഞ്ഞിരുന്നു. 2018 ഒക്‌ടോബറിൽ ലോഞ്ച് ചെയ്‌തത് മുതൽ 2022 മെയ് വരെയുള്ള കാലയളവിൽ പുതിയ സാൻട്രോ 1.46 ലക്ഷം യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന മാത്രമാണ് നേടിയെടുത്തത്.

കൂടാതെ, എല്ലാ പാസഞ്ചർ കാറുകളിലും 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സർക്കാരിന്റെ നിർദ്ദേശം മോഡലിന്റെ പ്രവർത്തനക്ഷമതയെ ഗുരുതരമായി ബാധിക്കുന്ന ഒരു കാര്യമായാണ് ഹ്യുണ്ടായി കണ്ടത്. ഈ നീക്കം വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെങ്കിലും ചെറുകാറുകളുടെ വില താങ്ങാനാകാത്ത തലത്തിലേക്ക് ഉയർത്തുകയും ചെയ്യും.

അതുപോലെ വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ ഒരുകാലത്ത് വളരെ ജനപ്രിയമായിരുന്ന ബജറ്റ് കാറുകളുടെ ഡിമാൻഡിനെ ഇതിനകം തന്നെ കീഴടക്കി കഴിഞ്ഞിരുന്നു. സാൻട്രോയുടെ വിലയിൽ ടാറ്റ പഞ്ചിനെ അവതരിപ്പിച്ചതും വലിയ തിരിച്ചടിയാണ് വരുത്തിയത്. അതിനാൽ അടുത്ത വർഷം എപ്പോഴെങ്കിലും ഒരു മൈക്രോ എസ്‌യുവിയുടെ രൂപത്തിൽ കമ്പനി ഒരു ഉത്തരം കണ്ടെത്തിയേക്കും.

ടാറ്റ പഞ്ച് എതിരാളിയായ ചെറു എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി ഇന്ത്യ തയാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. അതിന് മുന്നോടിയായി ശക്തമായ ഡിമാൻഡ് നിറവേറ്റുന്നതിന് ചില നിർണായക ഉത്പാദന ശേഷി എളുപ്പമാക്കേണ്ടത് കമ്പനിക്ക് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ അളവിലുള്ള കുറഞ്ഞ മാർജിൻ ഉൽപ്പന്നം പിൻവലിക്കുന്നത് അതിനുള്ള എളുപ്പവഴികളിലൊന്നാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചെറു എസ്‌യുവികളിൽ ഒന്നായി പഞ്ച് മാറി. ഇത് പ്രതിമാസം 10,000 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയെടുക്കുന്നത്. ഹ്യുണ്ടായിയെ കൂടാതെ മാരുതിയും മഹീന്ദ്രയും സമാനമായ സെഗ്‌മെന്റ് കാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

എക്സെന്റ് പ്രൈം, ഓറ ഡീസൽ, i10 നിയോസ് ഡീസൽ തുടങ്ങിയ കുറഞ്ഞ വിൽപ്പന നേടിയിരുന്ന മോഡലുകളും നിർത്തലാക്കുന്നതായും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. കാലാനുസൃതമായ വില വർധനവ് അനിവാര്യമായതിനാൽ വിവിധ കമ്പനികളിൽ നിന്നുള്ള കൂടുതൽ ചെറുകാറുകൾക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിർഭാഗ്യവശാൽ ഇത്തരമൊരു സാഹചര്യം വിരൽചൂണ്ടുന്നത് അതിജീവിക്കാൻ കഴിയുന്ന മിക്ക കാറുകളും ശരാശരി താഴ്ന്ന മധ്യവർഗ പ്രേക്ഷകർക്ക് ലഭ്യമാകില്ലെന്നാണ്. ഇന്ത്യയിൽ എല്ലാ മേഖലയിലും നേരിടുന്ന ഏറ്റവും വലിയ ഗുരുതരമായ പ്രശ്നമാണ് വിലക്കയറ്റം. സർക്കാരുകൾ കൈകെട്ടി നോക്കി നിൽക്കുന്ന ഈ അവസ്ഥ തുടർന്നാൽ ഭാവിയിൽ നമ്മുടെ രാജ്യത്ത് ജീവിക്കുക എന്നത് ദുർഘടമാവും.


Click it and Unblock the Notifications








