ഇടിക്കൂട്ടിൽ പഞ്ചറായി Maruti Swift, പുതുക്കിയ ക്രാഷ് ടെസ്റ്റിൽ കിട്ടിയത് 1 സ്റ്റാർ റേറ്റിംഗ് മാത്രം!
പുതുക്കിയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഒരിക്കൽ കൂടി പരീക്ഷിക്കപ്പെട്ട് ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ്. ഈ വർഷം ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഗ്ലോബൽ NCAP-ന്റെ കൂടുതൽ കർശനമായ നടപടി ക്രമങ്ങൾക്ക് കീഴിൽ പരീക്ഷിച്ച ജനപ്രിയനായ മാരുതി സുസുക്കി കാറിന് ഇത്തവണയും മോശം റേറ്റിംഗാണ് ലഭിച്ചത്.
ഇത്തവണ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള യാത്രക്കാരുടെ സംരക്ഷണത്തിന് മാരുതി സുസുക്കി സ്വിഫ്റ്റിന് വെറും 1-സ്റ്റാർ റേറ്റിംഗാണ് നേടാനായത്. ഇതിനു പുറമെ മാരുതി ഇഗ്നിസ്, എസ് പ്രെസോ, മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയും ഗ്ലോബൽ NCAP-ന്റെ കൂടുതൽ കർശനമായ നടപടി ക്രമങ്ങൾക്ക് കീഴിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷിച്ച സ്വിഫ്റ്റ് മോഡൽ ആഭ്യന്തര വിപണിക്കായി പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. കാറിലെ സുരക്ഷക്കായി ഇരട്ട ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, പിൻവശത്തെ ISOFIX ആങ്കറേജുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയാണ് കമ്പനി സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നത്.

നിലവിലെ തലമുറ സ്വിഫ്റ്റ് മുമ്പ് GNCAP അതിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് വേഷത്തിലും 2018-ൽ പരീക്ഷിക്കപ്പെട്ടിരുന്നു. അന്ന് മുതിർന്നവർക്കും കുട്ടികൾക്കും യാത്ര ചെയ്യുന്നവരുടെ സംരക്ഷണത്തിനായി 2 സ്റ്റാർ റേറ്റിംഗായിരുന്നു നേടിയെടുത്തിരുന്നത്. രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നതിനാൽ ഡിസയർ കോംപാക്‌ട് സെഡാനും ഈ റേറ്റിംഗുകൾ ബാധകമാണ് എന്നത് പലരേയും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. 2022 സ്വിഫ്റ്റ് മുതിർന്ന ഒക്യുപന്റ് പ്രൊട്ടക്‌ഷനിൽ സാധ്യമായ 34 പോയിന്റിൽ 19.19 പോയിന്റും സ്കോർ ചെയ്തു.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റും ഇതിൽ യഥാക്രമം 6.3 പോയിന്റും 12.9 പോയിന്റും നേടി. ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും സ്വിഫ്റ്റ് നല്ല സംരക്ഷണം വാഗ്ദാനം ചെയ്തതായി GNCAP അഭിപ്രായപ്പെട്ടു. അതേസമയം ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം ദുർബലമായിരുന്നുവെന്നും കണ്ടെത്തി. എന്നാൽ ഫ്രണ്ട് സീറ്റിലെ കോ-പാസഞ്ചറിന് പര്യാപ്തമായിരുന്നു. ഡ്രൈവറുടെ കാൽമുട്ടുകളും യാത്രക്കാരന്റെ വലത് കാൽമുട്ടും കാറിലെ ഡാഷ്‌ബോർഡിന് പിന്നിലെ അപകടകരമായ ഘടനകളുമായി സമ്പർക്കം പുലർത്തുന്നതിനാൽ അവയ്ക്ക് ചെറിയ സംരക്ഷണമാണ് ലഭിക്കുന്നത്.
അതേസമയം യാത്രക്കാരന്റെ ഇടത് കാൽമുട്ട് നല്ല സംരക്ഷണം കാണിച്ചു. സൈഡ് ഇംപാക്ട് ടെസ്റ്റിൽ തല, വയറ്, പെൽവിസ് എന്നിവയുടെ സംരക്ഷണം മികച്ചതായിരുന്നു. മാരുതി സുസുക്കി സ്വിഫ്റ്റിലെ യാത്രക്കാരുടെ നെഞ്ചിന്റെ സംരക്ഷണം മോശമാണെന്നാണ് പുതിയ ഗ്ലോബൽ NCAP ക്രാഷ്‌ടെസ്റ്റ് വിലയിരുത്തുന്നത്. ഫൂട്ട്‌വെൽ ഏരിയയും ബോഡിഷെല്ലും അസ്ഥിരമാണെന്നും കൂടുതൽ ലോഡിംഗുകളെ നേരിടാൻ അവയ്ക്ക് കഴിവില്ലെന്നും GNCAP അഭിപ്രായപ്പെട്ടു. ഈ കണ്ടെത്തലുകൾ സ്വിഫ്റ്റിന്റെ മുൻ ക്രാഷ് ടെസ്റ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമല്ല എന്നതും പ്രത്യേകം ഓർമിക്കാം.
2018 പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് സ്വിഫ്റ്റ് ഡ്രൈവറുടെ നെഞ്ചിൽ ഉയർന്ന കംപ്രഷൻ രേഖപ്പെടുത്തി. അസ്ഥിരമായ ഘടനയും ഫുട്‌വെൽ ഏരിയയിലെ മോശം സംരക്ഷണവുമാണ് അന്നും കണ്ടെത്തിയത്. ഗ്ലോബൽ NCAP-ന്റെ പുതിയ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിനായി കാറുകൾ പരീക്ഷിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഒരു ഓപ്ഷനായിപ്പോലും സൈഡ് ഹെഡ് പ്രൊട്ടക്ഷൻ ലഭിക്കാത്തതിനാൽ സ്വിഫ്റ്റിൽ ഇത് നടപ്പിലാക്കിയില്ല. സ്വിഫ്റ്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സ്റ്റാൻഡേർഡായി വരുന്നില്ല. അതിനാലാണ് സുരക്ഷാ സഹായ സംവിധാനങ്ങൾക്കായി ഇത് പരീക്ഷിക്കാത്തത്.
അവസാനമായി ഇത് UN127 അല്ലെങ്കിൽ GTR9 കാൽനട സംരക്ഷണ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും പുതിയ ക്രാഷ് ടെസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്വിഫ്റ്റ് 49-ൽ 16.68 പോയിന്റ് സ്കോർ ചെയ്തു. ഇതിൽ ഡൈനാമിക് സ്കോർ 12.82 പോയിന്റും CRS (ചൈൽഡ് റെസ്‌ട്രെയിൻ സിസ്റ്റം) ഇൻസ്റ്റാളേഷൻ സ്‌കോറായ 3.86 പോയിന്റും ഉൾപ്പെടുന്നു. 18 മാസം പ്രായമുള്ള ചൈൽഡ് ഡമ്മിയും 3 വയസ്സുള്ള ചൈൽഡ് ഡമ്മിയും ഉപയോഗിച്ചാണ് സ്വിഫ്റ്റ് പരീക്ഷിച്ചത്.
മൂന്നു വയസുള്ള ചൈൽഡ് ഡമ്മിക്ക്, ചൈൽഡ് സീറ്റുകൾക്ക് അമിതമായ മുന്നോട്ടുള്ള ചലനം തടയാൻ കഴിഞ്ഞു. അതുവഴി തലയ്ക്ക് നല്ല സംരക്ഷണവും നെഞ്ചിന് മാർജിനൽ സംരക്ഷണവും വാഗ്ദാനം ചെയ്തു. എന്നിരുന്നാലും 18 മാസം പ്രായമുള്ള ഡമ്മിക്ക് അത് തലയ്ക്കും നെഞ്ചിനും മോശമായ സംരക്ഷണം കാണിച്ചു. വീണ്ടും ഈ കണ്ടെത്തലുകൾ 2018 സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്ന കുട്ടികളുടെ സംരക്ഷണത്തിന് സമാനമാണ്. സ്വിഫ്റ്റ് സ്റ്റാൻഡേർഡ് ISOFIX ആങ്കറേജുകൾ രണ്ട് ഔട്ട്‌ബോർഡ് പിൻസീറ്റുകൾക്ക് മാത്രം നൽകുന്നു. അതായത് മുൻവശത്തെ പാസഞ്ചർ സീറ്റിൽ ഈ ഫീച്ചർ ലഭ്യമല്ലെന്ന് സാരം. മധ്യഭാഗത്ത് ഇരിക്കുന്ന പിന്നിലെ യാത്രക്കാരന് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും ലഭിക്കുന്നില്ല.


Click it and Unblock the Notifications