ആറ് എയര്‍ബാഗുകള്‍; ഒരു വർഷം സമയം നൽകിയതിനെ സ്വാഗതം ചെയ്‌ത് Maruti Suzuki
ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ കാറുകളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമം നടപ്പിലാവാൻ ഒരു വർഷം കാലതാമസം ഉണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ 1 മുതല്‍ ഈ നിയമം നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം.

ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ, ഈ തീരുമാനത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി.

നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വാഹന നിർമാതാക്കൾ നേരത്തെ ഉന്നയിച്ച ആശങ്കകൾ കേന്ദ്രം അംഗീകരിച്ചതായാണ് മാരുതി പറയുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ഈ വർഷം ഒക്ടോബർ മുതൽ നിർബന്ധിതമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറ് എയർബാഗ് നിയമം വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.

അടുത്ത മാസത്തിനകം നിയമം നടപ്പാക്കുന്നത് കാർ നിർമാതാക്കൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു. വേണ്ടത്ര സമയമില്ലാത്തതിനാലും വിപണിയിൽ മറ്റ് തടസങ്ങൾ ഉള്ളതിനാലുമാണ് ഈ നിയമം ഉടൻ നടപ്പിലാക്കരുതെന്ന് വാഹന നിർാതാക്കൾ ആവശ്യപ്പെട്ടത്.

തങ്ങൾ പറഞ്ഞതിന്റെ സാധുത സർക്കാർ തിരിച്ചറിഞ്ഞതും അവർ വ്യവസായത്തെ വളരെയധികം പിന്തുണയ്‌ക്കുകയും ചെയ്‌തു എന്നത് മഹത്തായ കാര്യമാണെന്നും ഭാർഗവ പറഞ്ഞു. പുതിയ മാനദണ്ഡം നിർബന്ധമാക്കുന്നതിനുള്ള തീയതി മാറ്റിവയ്ക്കുന്നതിലൂടെ, അടുത്ത വർഷം ഒക്ടോബർ ഒന്നിനകം വാഹന വ്യവസായത്തിന് അവരുടെ ഉൽപ്പന്നങ്ങളിൽ ഭേദഗതി വരുത്താൻ മതിയായ സമയം ലഭിക്കുമെന്ന് ഭാർഗവ കരുതുന്നു.

എയർബാഗുകൾ ഉൾക്കൊള്ളാൻ ബോഡിയിൽ മാറ്റങ്ങൾ ആവശ്യമായ കാറുകൾക്ക് കൂടുതൽ സമയം വേണ്ടിവരും, എന്നാൽ മറ്റ് കാറുകൾ സമയപരിധിക്കുള്ളിൽ ചെയ്യാനാകുമെന്നും ഭാർഗവ കൂട്ടിച്ചേർത്തു.

മാരുതി സുസുക്കി ബ്രെസ നിലവിൽ ആറ് എയർബാഗുകളുമായാണ് വരുന്നതെങ്കിലും കാർ നിർമാതാക്കളുടെ മിക്ക ചെറിയ കാറുകളിലും രണ്ടിൽ കൂടുതൽ എയർബാഗുകൾ ഇല്ല. സ്ഥലപരിമിതിയും ചെലവ് വർധനവും കാരണം ചെറിയ കാറുകളിൽ നാലോ അതിലധികമോ എയർബാഗുകളുടെ പ്രവർത്തനക്ഷമതയെ മാരുതി നേരത്തെ ചോദ്യം ചെയ്തിരുന്നു.

വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യത്തിൽ അതിന്റെ സ്വാധീനവും കണക്കിലെടുത്ത്, കുറഞ്ഞത് ആറ് എയർബാഗുകളെന്ന നിർബന്ധിത നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

വിലയും വേരിയന്റും പരിഗണിക്കാതെ മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നാണ് കേന്ദ്രത്തിന്റെ വശം. 6 എയര്‍ബാഗ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിക്കായി 18 ദശലക്ഷം എയര്‍ബാഗുകള്‍ ആവശ്യമായി വരും.

നിലവില്‍ 6 ദശലക്ഷം എയര്‍ബാഗുകളുടെ ശേഷി മാത്രമുള്ളതിനാല്‍ 12 ദശലക്ഷം എയര്‍ബാഗുകളുടെ കുറവ് നേരിടും. 2022 ജനുവരിയിലായിരുന്നു 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.

ടാറ്റ മോട്ടോർസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്‌ത്രി ഈ മാസം ആദ്യം വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് റോഡ് സുരക്ഷയും സീറ്റ് ബെൽറ്റ് നിയമങ്ങൾ നടപ്പാക്കാത്തതും സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

മിസ്ത്രിയുടെ മരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അപകടസമയത്ത് അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതായിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം 1.55 ലക്ഷത്തിലധികം ആളുകൾക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. 2021-ൽ ഇന്ത്യൻ റോഡുകളിൽ ഓരോ മണിക്കൂറിലും 18 പേർ മരിക്കുന്നുവെന്നാണ് എൻസിആർബിയുടെ കണക്ക്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.


Click it and Unblock the Notifications








