സുല്ലിട്ട് മെർസിഡീസും, റഷ്യയിൽ നിന്നും ബൈ ബൈ പറഞ്ഞിറങ്ങി ജർമൻ ബ്രാൻഡും
ഉക്രെയ്നിനെതിരായ യുദ്ധത്തിനിടെ റഷ്യൻ വാഹന വിപണിയെ ഒറ്റപ്പെടുത്തി പടിയിറക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ്. അടുത്തിടെ ഹ്യുണ്ടായി, നിസാൻ, റെനോ തുടങ്ങിയ വമ്പൻമാരെല്ലാം റഷ്യയിൽ നിന്നും ബൈ പറഞ്ഞിരങ്ങിയിരുന്നു.

യുദ്ധം രാജ്യത്തെ വാഹന വിപണിയെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് മെർസിഡീസും കടിച്ചുതൂങ്ങാതെ സ്ഥലം വിടുന്നത്. ഉക്രെയ്‌ൻ യുദ്ധത്തിനിടയിൽ റഷ്യയിലെ വ്യാപാരം അടച്ചുപൂട്ടുന്ന ഏറ്റവും പുതിയ വിദേശ വാഹന ബ്രാൻഡായിരിക്കും ഇത്. തങ്ങളുടെ ആസ്തികൾ പ്രാദേശിക നിക്ഷേപകന് വിൽക്കുമെന്നും ജർമൻ ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

നിസാൻ, റെനോ, ടൊയോട്ട, ഹ്യുണ്ടായി എന്നിവയ്ക്ക് ശേഷം റഷ്യൻ വാഹന വിപണിയിൽ നിന്ന് പിന്മാറുന്ന അഞ്ചാമത്തെ പ്രധാന കാർ നിർമാതാക്കളാണ് മെർസിഡീസ്. ജർമൻ വാഹന ഭീമന് മോസ്കോയ്ക്കടുത്തുള്ള എസിപോവോയിലെ ഏക സൗകര്യം ഉൾപ്പെടെ 2 ബില്യൺ യൂറോയിലധികം മൂല്യമുള്ള ആസ്തിയാണ് ഈ പടിയിറക്കത്തിലൂടെ നഷ്ടപ്പെടുക.

ഈ വർഷം മാർച്ച് മുതൽ റഷ്യയിൽ മെർസിഡീസ് ബെൻസ് നിർമാണം നിർത്തിവെച്ചിരുന്നു. മോസ്കോയ്ക്കടുത്തുള്ള എസിപോവോയിലെ കമ്പനിയുടെ നിർമാണ കേന്ദ്രം ഇ-ക്ലാസ് സെഡാനുകളും എസ്‌യുവികളും നിർമിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ ഏകദേശം 1,000 ജീവനക്കാരും ബ്രാൻഡിന് ഇവിടെയുണ്ട്.

ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ റഷ്യയിൽ ഈ വർഷം 9,558 യൂണിറ്റുകളാണ് മെർസിഡീസ് ബെൻസ് വിറ്റഴിച്ചത്. മുൻ വർഷത്തെ റഷ്യയിലെ കമ്പനിയുടെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വിൽപ്പനയിൽ 70 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.

പ്രാദേശിക ഉപസ്ഥാപനങ്ങളിലെ തങ്ങളുടെ ഓഹരികൾ കാർ ഡീലർ ശൃംഖലയായ അവ്തോഡോമിന് വിൽക്കുമെന്ന് മെർസിഡീസ് ബെൻസ് റഷ്യ സ്ഥിരീകരിച്ചിട്ടുമുണ്ട്. മോസ്കോയുടെ വടക്കുപടിഞ്ഞാറുള്ള മെർസിഡീസ് പ്ലാന്റിൽ കാറുകളുടെ ഉത്പാദനം തുടരാൻ വാങ്ങുന്നയാൾ പദ്ധതിയിടുന്നുവെന്നാണ് വിലയിരുത്തൽ.

ഇടപാടിന്റെ നിബന്ധനകൾ അംഗീകരിക്കുന്നതിലെ പ്രധാന മുൻഗണനകൾ റഷ്യയിൽ നിന്നുള്ള ക്ലയന്റുകളോടുള്ള വിൽപ്പനാനന്തര സേവനങ്ങളുടെയും സാമ്പത്തിക സേവനങ്ങളുടെയും കാര്യത്തിൽ ബാധ്യതകൾ പരമാവധി നിറവേറ്റുക എന്നതായിരുന്നു. കമ്പനിയുടെ റഷ്യൻ ഡിവിഷനുകളിലെ ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനൊപ്പം ഇക്കാര്യത്തിലും തങ്ങൾ ഉറപ്പു നൽകുമെന്നും മെർസിഡീസ് ബെൻസ് റൂസിന്റെ സിഇഒ നതാലിയ കൊറോലേവ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

റഷ്യൻ ട്രക്ക് നിർമാണ കമ്പനിയായ കമാസിൽ 15 ശതമാനം ഓഹരികളും മെർസിഡീസിന് ഉണ്ടായിരുന്നു. റഷ്യ വിടാനുള്ള തീരുമാനം തങ്ങളുടെ ഓഹരിയെ ബാധിക്കില്ലെന്നും ഈ വർഷം അവസാനം ഡെയിംലർ ട്രക്കിലേക്ക് മാറ്റുമെന്നും ജർമൻ കാർ നിർമാതാക്കൾ പറഞ്ഞു.

ഈ മാസം ആദ്യം ജാപ്പനീസ് വാഹന കമ്പനിയായ നിസാൻ മോട്ടോർ റഷ്യയിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു യൂറോയുടെ ടോക്കൺ തുകയ്ക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിലേക്ക് ബിസിനസ് മാറ്റിയതിനാൽ കമ്പനിക്ക് ഏകദേശം 687 മില്യൺ ഡോളർ ലഭിച്ചു. ഫ്രഞ്ച് വാഹന ഭീമനായ റെനോയ്ക്കും ഈ വർഷം ആദ്യം ഒരു റൂബിളിന് അവരുടെ ഓഹരി വിൽക്കേണ്ടി വന്നു.

റഷ്യയില്‍ പ്രതിവര്‍ഷം 2,00,000 വാഹനങ്ങളുടെ നിർമാണ ശേഷിയുണ്ടായിരുന്ന ഹ്യുണ്ടായിയും കളംവിടുന്നത് റഷ്യൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം വൻ നഷ്‌ടമാണ്. ലോകത്തിലെ മൊത്തം ഉല്‍പ്പാദനത്തിന്റെ നാല് ശതമാനത്തോളം സംഭാവന ചെയ്യുന്നത് റഷ്യയാണ്. അതിനാൽ രാജ്യം വിടുന്നത് ദക്ഷിണ കൊറിയൻ ബ്രാൻഡിനും കനത്ത നഷ്ടമുണ്ടാക്കും.


Click it and Unblock the Notifications








