ഒരു ലക്ഷവും കടന്ന് വിൽപ്പന, ഇന്ത്യയിൽ ചുവടുറപ്പിച്ച് MG Motors
ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ആഭ്യന്തര വിപണിയിലെത്തി ചുരുങ്ങിയ കാലം കൊണ്ടാണ് കമ്പനി ഈ നേട്ടത്തിലെത്തിയത്.

ബ്രിട്ടീഷ് എംജി ബ്രാൻഡിനു കീഴിൽ വാഹനങ്ങൾ വിപണനം ചെയ്ത ചൈനീസ് ഓട്ടോമോട്ടീവ് നിർമാതാക്കളായ SAIC മോട്ടോറിന്റെ അനുബന്ധ സ്ഥാപനമാണിത്. സബ്സിഡിയറി 2017-ൽ ഇന്ത്യയിൽ സജ്ജീകരിക്കുകയും 2019-ൽ കമ്പനി വിൽപ്പനയും നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കുകയുമായിരുന്നു. ജനറല്‍ മോട്ടോര്‍സും ഫോര്‍ഡും പോലുള്ള വമ്പന്‍ ബ്രാൻഡുകൾ പിടിച്ചു നിൽക്കാൻ പാടുപെട്ട സമയത്താണ് ഒരൊറ്റ മോഡലുമായി ബ്രിട്ടീഷ് ബ്രാൻഡ് കളംനിറഞ്ഞാടിയത്.

ഹെക്‌ടർ എസ്‌യുവിയുമായാണ് എംജി മോട്ടോർസ് ആദ്യം രാജ്യത്തേക്ക് ചുവടുവെക്കുന്നത്. കണക്‌റ്റഡ്, ഓട്ടോണമസ്, ഷെയർഡ്, ഇലക്‌ട്രിക് (CASE) മൊബിലിറ്റി കാഴ്ചപ്പാടിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജെഡി പവർ സർവേ പ്രകാരം 2021 കസ്റ്റമർ സർവീസ് സാറ്റിസ്ഫാക്‌ഷനിലും സെയിൽ സാറ്റിസ്ഫാക്‌ഷനിലും ബ്രാൻഡ് ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു.

കമ്പനി ഹെക്‌ടറിനെ 'പ്യുവർ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവി' ആയി വിപണനം ചെയ്തുകൊണ്ട് ഒരു സാങ്കേതിക വിദഗ്ദ്ധ സമീപനം ഇന്ത്യയിൽ നിർമിക്കുകയായിരുന്നു. അതിനുശേഷം രണ്ടാമതായി ZS ഇവി ഓട്ടോണമസ് (ലെവൽ 1) എസ്‌യുവി പുറത്തിറക്കി. ഇതും ഹിറ്റായതോടെ എംജി ഇന്ത്യയിൽ ചുവടുറപ്പിക്കുകയായിരുന്നു.

ആഗോള ചിപ്പ് ദൗർലഭ്യം കാരണം അടുത്തിടെയുണ്ടായ തടസങ്ങളോടെ ഉത്പാദന കാലതാമസം കാരണം ഡെലിവറി വൈകുന്നതാണ് ഇന്ന് രാജ്യത്തെ വാഹന നിർമാതാക്കൾ നേരിടുന്ന പ്രധാന പ്രശ്‌നം. എന്നാൽ ആസ്റ്റർ പുറത്തിറക്കിയതോടെ എംജി മോട്ടോർസ് ഒരു പുതിയ സമീപനം പിന്തുടർന്നു. വാഹനത്തിന്റെ വിൽപ്പന 5,000 യൂണിറ്റ് എത്തിയപ്പോൾ എസ്‌യുവിക്കായുള്ള ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

Car-as-a-Platform (CaaP) എന്ന ആശയം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയ്‌ക്കായി മികച്ചതും സുരക്ഷിതവുമായ കാറുകൾ നിർമ്മിക്കാൻ എംജി ശ്രമിക്കുന്നു. നിലവിൽ ഫാക്ടറിയിലുൾപ്പെടെ 37 ശതമാനം വനിതാ ജീവനക്കാരെ ബ്രാൻഡ് അതിന്റെ തൊഴിൽ ശക്തിയിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. 2023 ഡിസംബറോടെ ഈ സംഖ്യ 50 ശതമാനമായി ഉയരും.

എംജി നിലവിൽ ഇന്ത്യയിൽ ZS ഇവി, ഹെക്‌ടർ, ഹെക്‌ടർ പ്ലസ്, ഗ്ലോസ്റ്റർ, ആസ്റ്റർ എന്നിവയുൾപ്പെടെയുള്ള മോഡലുകളാണ് രാജ്യത്ത് വിൽക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവിയായി ഹെക്ടറും ആദ്യത്തെ പ്യുവർ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവിയായി ZS ഇവിയും രംഗപ്രവേശം ചെയ്‌തപ്പോൾ ആദ്യത്തെ ഓട്ടോണമസ് (ലെവൽ 1) പ്രീമിയം എസ്‌യുവി ഗ്ലോസ്റ്ററും ശ്രദ്ധേയമായ സ്ഥാനംപിടിച്ചു.

പിന്നീട് വ്യക്തിഗത AI അസിസ്റ്റന്റുള്ള ആദ്യ എസ്‌യുവിയായി ആസ്റ്റർ അവതരിപ്പിച്ചുകൊണ്ട് എംജി മോട്ടോർ ഇന്ത്യ വിവിധ സെഗ്മെന്റ്-ഫസ്റ്റ് സാങ്കേതികവിദ്യകളിൽ മുൻനിരക്കാരാവാനും ശ്രമിച്ചു. കൂടാതെ ഓട്ടോണമസ് (ലെവൽ 2) സാങ്കേതികവിദ്യയും ഈ വാഹനത്തിലൂടെ രാജ്യത്തിന് പരിചയപ്പെടുത്താനും കമ്പനിക്ക് സാധിച്ചു.

ഗുജറാത്തിലെ ഹലോളിലുള്ള എംജിയുടെ നിർമ്മാണ ശാലയ്ക്ക് 80,000 വാഹനങ്ങളുടെ വാർഷിക ഉത്പാദന ശേഷിയുണ്ട്. കൂടാതെ ഏകദേശം 2,500 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഹെക്‌ടർ ശരിക്കും എംജിയ്‌ക്ക് വിജയപാത ഒരുക്കിയപ്പോൾ വിപണിയിൽ അവതരിപ്പിച്ച് മാസങ്ങൾക്കുള്ളിൽ ശക്തമായ ബുക്കിംഗ് രേഖപ്പെടുത്തിക്കൊണ്ട് ആസ്റ്റർ അതിനെ മുന്നോട്ട് നയിച്ചു. കഴിഞ്ഞ മാർച്ചിൽ അതിനെ പിന്തുടർന്ന് മുഖം മിനുക്കിയ ZS ഇലക്‌ട്രിക്കും വിൽപ്പനയ്ക്ക് എത്തി.

176 bhp കരുത്തിൽ 353 Nm torque വികസിപ്പിക്കുന്ന 44.5 kWh IP67K റേറ്റുചെയ്ത ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് പുത്തൻ ZS ഇവിയുടെ ഹൃദയം. ഒറ്റ ചാർജിൽ 461 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി വാഹനത്തിൽ അവകാശപ്പെടുന്നത്.

ഇതുകൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ എംജി ഒരു പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കാനും സാധ്യതയുണ്ട്. സീറോ-എമിഷൻ വാഹന ശ്രേണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 10-15 ലക്ഷം രൂപ പരിധിയിലായിരിക്കും ഈ മോഡൽ അവതരിപ്പിക്കുക.

സെഗ്മെന്റിൽ എതിരാളികൾ വർധിച്ചതോടെ ഹെക്‌ടർ എസ്‌യുവിയെയും പരിഷ്ക്കരിച്ച് വീണ്ടും വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളും എംജി മോട്ടോർസ് ആരംഭിച്ചിട്ടുണ്ട്. ഹാരിയര്‍, സഫാരി, XUV700, അല്‍കസാര്‍, കാരെന്‍സ് എന്നിവരുടെ വരവിലൂടെ ഹെക്ടറിന്റെ വില്‍പ്പന ഇടിയാന്‍ തുടങ്ങിയെന്ന് മനസിലായതോടെയാണ് ഈ നീക്കം.

എംജി ഇപ്പോള്‍ വാഹനത്തിലേക്ക് കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കാനാണ് തയാറെടുക്കുന്നത്. ഇന്ത്യയില്‍ ADAS ഫീച്ചറുകള്‍ ആദ്യമായി അവതരിപ്പിച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് എംജിയെന്നതിനാൽ ഈ സാങ്കേതികവിദ്യ ഹെക്‌ടറിലേക്കും എത്തിയേക്കും. അന്താരാഷ്ട്ര വിപണിയില്‍ ഹെക്ടറിന് ഇതിനകം തന്നെ ഈ ഡ്രൈവർ സുരക്ഷാ സവിശേഷതകള്‍ ലഭ്യമാണ്. നിലവിൽ 14.5 ലക്ഷം മുതല്‍ 20.3 ലക്ഷം രൂപ വരെ വില പരിധിയില്‍ 16 വകഭേദങ്ങളിലാണ് എംജി ഹെക്ടറിൽ തന്നെ അണിനിരത്തുന്നത്.


Click it and Unblock the Notifications








