പ്രതിമാസം 700 ബുക്കിംഗുകൾ, 2021-ൽ MG നിരത്തിലെത്തിച്ചത് ZS ഇലക്‌ട്രിക്കിന്റെ 2798 യൂണിറ്റുകൾ
ഇന്ത്യൻ വാഹന വിപണിയിൽ ചില സുപ്രധാന മാറ്റങ്ങൾക്ക് തിരികൊളുത്തിയ വാഹന നിർമാണ കമ്പനിയാണ് എംജി മോട്ടോർസ് എന്ന മോറിസ് ഗാരേജസ്. രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവിയായി ഹെക്‌ടറിനെ അവതരിപ്പിച്ചാണ് കമ്പനി രാജ്യം വെട്ടിപ്പിടിച്ചത്.

എന്നാൽ എംജി ഇന്ത്യയിൽ അവതരിപ്പിച്ച രണ്ടാമത്തെ വാഹനം ഒരു ഇലക്‌ട്രിക് എസ്‌യുവിയായിരുന്നു. അതും ഇവികൾ അത്ര ജനപ്രിയരല്ലാതിരുന്ന കാലത്തായിരുന്നു ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ZS ഇലക്‌ട്രിക്കുമായി പരീക്ഷണത്തിനിറങ്ങിയത്.

ഇന്ത്യയിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായ രീതിയിൽ ചെയ്യണമെന്ന് ഉറപ്പിച്ചിറങ്ങിയ കമ്പനിയുടെ തീരുമാനങ്ങളൊന്നും ഇതുവരെ തെറ്റിയില്ല. തുടക്കകാലത്ത് ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് അടുക്കാൻ ഉപഭോക്താക്കൾ മടിച്ചുനിന്നിരുന്ന കാലമായിരുന്നു അത്.

എന്നാൽ നിലവിലെ അവസ്ഥയാകെ മാറിയിരിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയായ ഹ്യുണ്ടായി കോന ഇവിയ്ക്കെതിരെയാണ് എംജി മോട്ടോർസ് ZS ഇവിയെ പരിചയപ്പെടുത്തിയത്. കൊറിയൻ കാറിനെ അപേക്ഷിച്ച് ഒട്ടേറെ മേൻമകളാണ് വാഹനത്തിനുണ്ടായിരുന്നതും. ഇപ്പോൾ എംജിയുടെ മോഡലിന് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭ്യമായി കൊണ്ടിരിക്കുന്നത്.

2021-ൽ പ്രതിമാസം 700 ബുക്കിംഗുകളാണ് എംജി ZS ഇവിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 2020 വർഷത്തെ അപേക്ഷിച്ച് ഇലക്‌ട്രിക് എസ്‌യുവിയുടെ വിൽപ്പനയിൽ കമ്പനി 145 ശതമാനം വളർച്ചയാണ് പോയ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2021-ൽ വാഹനത്തിന്റെ മൊത്തം വിൽപ്പന 2798 യൂണിറ്റിൽ എത്തിയതായാണ് കണക്കുകൾ.

കമ്പനിയുടെ ആഗോള പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ എംജി ZS ഇവിയ്ക്ക് ഒറ്റ ചാർജിൽ 419 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണുള്ളത്. ഇന്ത്യയിലെ ഏതൊരു ബജറ്റ് ഇലക്‌ട്രിക് വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ദൈർഘ്യമേറിയ റേഞ്ചാണിത് എന്നതും ശ്രദ്ധേയമാണ്.

മികച്ച ഇൻ-ക്ലാസ് 44.5 kWh ഹൈടെക് ബാറ്ററിയുമായാണ് എംജി ZS ഇവി വരുന്നത്. പുതിയ 215/55/R17 ടയറുകളാൽ സജ്ജീകരിച്ചിരിക്കുന്ന വാഹനവും ബാറ്ററി പായ്ക്ക് ഗ്രൗണ്ട് ക്ലിയറൻസും യഥാക്രമം 177 മില്ലീമീറ്റർ, 205 മില്ലീമീറ്റർ എന്നിങ്ങനെ വർധിപ്പിച്ചു. ഇന്ത്യയിൽ ഇലക്‌ട്രിക് എസ്‌യുവി എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് എത്തുന്നത്.

ഇവയ്ക്ക് യഥാക്രമം 21.9 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 143 bhp കരുത്തിൽ 350 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 44.5 kWh ഹൈടെക് ബാറ്ററി പായ്ക്കാണ് എംജി ZS ഇവിയുടെ ഹൃദയം. വെറും 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ബാറ്ററി സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നതു തന്നെ.

50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് MG ZS 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. അതേസമയം ഒരു സാധാരണ എസി ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 6 മുതൽ 8 മണിക്കൂർ വരെ എടുക്കും.

പനോരമിക് സൺറൂഫ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, PM 2.5 ഫിൽട്ടർ എന്നിവയും അതിലേറെയും ഫീച്ചറുകളോടെയാണ് പുതിയ മോഡൽ വരുന്നത് എന്നതും ഏതുതരം ഉപഭോക്താക്കളെയും ആകർഷിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യയിലെ പ്രധാന 5 നഗരങ്ങളിലെ റെസിഡൻസ്/ഓഫീസ് എന്നിവിടങ്ങളിൽ സൗജന്യ എസി ഫാസ്റ്റ് ചാർജർ, പോർട്ടബിൾ ഇൻ-കാർ ചാർജിംഗ് കേബിൾ, ഡീലർഷിപ്പുകളിലെ ഡിസി സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ, 24×7 ചാർജ്-ഓൺ-ദി-ഗോ സൗകര്യം എന്നിവ ഉൾപ്പെടെ 5 വഴി ചാർജിംഗ് ഇക്കോസിസ്റ്റം എംജി ഉപഭോക്താക്കൾക്കായി വിപുലീകരിക്കുന്നുമുണ്ട്. കൂടാതെ ഉപഗ്രഹ നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും കമ്പനിക്ക് താത്പര്യമുണ്ട്.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ZS ഇലക്ട്രിക് എസ്‌യുവിയുടെ താങ്ങാനാവുന്ന പതിപ്പിനെയും കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും എംജി മോട്ടോർ ഇന്ത്യ ആവിഷ്ക്കരിക്കുന്നുണ്ട്. ഒരു ചെറിയ 40 kWh ബാറ്ററി പായ്ക്കിനൊപ്പമായിരിക്കും ഇത് വിൽപ്പനയ്ക്ക് എത്തുകയെന്നാണ് സൂചന.

പുതിയ ബാറ്ററി പായ്ക്ക് നിലവിലുള്ള ബാറ്ററിയെ മാറ്റിസ്ഥാപിക്കാം അല്ലെങ്കിൽ ഓപ്ഷണലായി നൽകാം. ഭാവിയിൽ നെക്‌സോൺ ഇവി വാങ്ങുന്നവരെ ലക്ഷ്യമിട്ടേക്കാവുന്ന കൂടുതൽ താങ്ങാനാവുന്ന വേരിയന്റ് വാഗ്ദാനം ചെയ്യാനുള്ള നീക്കമാണിതെന്നാണ് അണിയറ സംസാരം. ചെറിയ ബാറ്ററി കുറഞ്ഞ റേഞ്ച് നൽകണം.

നിലവിലെ മോഡൽ 415 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ചെറിയ ബാറ്ററിയുള്ള ZS ഇവി ഏകദേശം 350 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തേക്കാമെന്നാണ് കരുതുന്നത്. ഈ നീക്കം തീർച്ചയായും വാഹനത്തിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കും.

ഇ-വേസ്റ്റ് മാനേജ്മെന്റ് സൊല്യൂഷന്‍ പ്രൊവൈഡറായ അറ്റെറോയുമായി സഹകരിച്ച് എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ബാറ്ററി വിജയകരമായി റീസൈക്കിള്‍ ചെയ്തുവെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.


Click it and Unblock the Notifications








