ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നതായി Datsun, ഉത്പാദനം അവസാനിപ്പിച്ച് Nissan
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ ചെറുകാർ ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നു. ഇന്ത്യയിലും മറ്റുവികസ്വര രാജ്യങ്ങളിലും ഡാറ്റ്സന് ലഭിച്ച സ്വീകരണം നിസാനെ പോലും തുടക്കകാലത്ത് ഞെട്ടിച്ചിരുന്നു.

ഇന്ത്യക്കാർക്ക് മികച്ച ബജറ്റ് കാറുകൾ ഒരുക്കാനായി കമ്പനി രാജ്യത്ത് പരിചയപ്പെടുത്തിയ സബ്-ബ്രാൻഡായിരുന്നു ഡാറ്റ്സൻ. ആഭ്യന്തര വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാഹനങ്ങൾ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റും ഇവർക്കു തന്നെയാണ് സ്വന്തം.

കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ നിന്ന് ഡാറ്റ്‌സൻ കാറുകൾക്കായുള്ള നിർമാണം നിസാൻ നിർത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2013 ജൂലൈയിൽ വളർന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടുകളുടെ അഭാവത്തിന് ശേഷമാണ് ഡാറ്റ്സൻ ബ്രാൻഡ് പുനരുജ്ജീവിപ്പിച്ചത്.

2014 ജനുവരിയിൽ ന്യൂഡൽഹിയിൽ പുനരാരംഭിച്ച ഡാറ്റ്‌സൻ, ഗോ എൻട്രി ലെവൽ ഹാച്ച്ബാക്ക് അവതരിപ്പിച്ചാണ് കടന്നുവരുന്നത്. ജാപ്പനീസ് ബ്രാൻഡ് 2014 മുതൽ ഇന്തോനേഷ്യ, റഷ്യ, ഇന്ത്യ, നേപ്പാൾ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. അവിടുന്ന് 2016-ൽ കസാക്കിസ്ഥാൻ, ബെലാറസ്, ലെബനൻ എന്നിവിടങ്ങളിലും സാന്നിധ്യമറിയിച്ചു.

ഇന്ത്യയിൽ മാത്രമല്ല ഇന്തോനേഷ്യയിലും റെനോ-നിസാൻ സഖ്യത്തിന്റെ പ്ലാന്റിലാണ് ഡാറ്റ്സൻ ഗോ നിർമിക്കുന്നത്. ഇത് നിസാന്റെ V പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തത്. അതായത് ജനപ്രിയമായിരുന്ന മൈക്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇതെന്ന് സാരം.

ഗോ ഹാച്ച്ബാക്കിന് ശേഷം ഗോ പ്ലസ് എംപിവിയുമായി കമ്പനി വീണ്ടും രംഗത്തെത്തി. ഇത് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മൾട്ടി പർപ്പസ് വാഹനമായി അറിയപ്പെട്ടു. അതേസമയം റെഡി-ഗോ എൻട്രി ലെവൽ ഹാച്ച് കൺസെപ്റ്റ് 2014 ന്റെ തുടക്കത്തിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് 2015-ൽ പൂർണമായും പ്രാദേശികവത്ക്കരിച്ച് കാർ വിൽപ്പനയ്ക്കും എത്തി.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഉത്പാദനം ഡാറ്റ്സൻ കുറച്ചുകാലം മുമ്പ് നിർത്തിയിരുന്നെങ്കിലും ഇപ്പോൾ റെഡി ഗോയുടെയും നിർമാണം അവാനിപ്പിക്കുന്നതായാണ് കമ്പനി പറയുന്നത്. 2019 നവംബറിൽ ഡാറ്റ്‌സൻ ഇന്തോനേഷ്യയിലെ പ്രവർത്തനം നിർത്തി അടുത്ത വർഷം റഷ്യയിൽ നിന്നും പിൻവാങ്ങുന്നതിനു മുന്നോടിയായാണ് ഇന്ത്യയിൽ നിന്നുമുള്ള പടിയിറക്കം.

നിസാന്റെ ആഗോള പരിവർത്തന തന്ത്രത്തിന്റെ ഭാഗമായി ഡാറ്റ്‌സൺ മോഡലുകളുടെ ഉത്പാദനം നിർത്തിയിരിക്കുകയാണെന്ന് നിസാന്റെ ഒരു വക്താവാണ് വെളിപ്പെടുത്തിയത്. ഇതിൽ ഉപഭോക്താക്കൾക്കും ഡീലർമാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതിനായി പ്രധാന മോഡലുകളിലേക്കും സെഗ്‌മെന്റുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കോംപാക്റ്റ്, മിഡ്‌സൈസ് സെഗ്‌മെന്റുകളിൽ കൂടുതൽ എസ്‌യുവികളുടെ വരവ് വിപണി കണ്ടു, മാത്രമല്ല മുൻഗണന തീർച്ചയായും ഹാച്ച്ബാക്കുകളിൽ നിന്ന് മാറിയിരിക്കുന്നു എന്നീ ഘടകങ്ങളെല്ലാം പിൻമാറ്റത്തിന് കാരണമായിട്ടുണ്ട്.

എന്നാൽ ഇന്ത്യയിൽ നിന്ന് ഡാറ്റ്‌സൻ പിൻമാറുന്ന കാര്യം നിസാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നതും മോഡലുകളൊന്നും വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ സബ്-ബ്രാൻഡായ ഡാറ്റ്സൻ ലോകമെമ്പാടും 4.70 ലക്ഷം വാഹനങ്ങൾ നിർമിച്ചു. ഇത് 2016-ൽ നിസാന്റെ മൊത്തം വിൽപ്പനയുടെ 2 ശതമാനമാണ്.

സമീപ വർഷങ്ങളിൽ ജനറൽ മോട്ടോർസിനും ഫോർഡ് മോട്ടോർ കമ്പനിക്കും ശേഷം ഇന്ത്യയിൽ നിന്ന് പടിയിറങ്ങുന്ന മൂന്നാമത്തെ ബ്രാൻഡാണ് ഡാറ്റ്‌സൻ. ഇത് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞുവരുന്ന വിൽപ്പന എണ്ണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

നിസാന്റെ രാജ്യവ്യാപകമായ ഡീലർഷിപ്പുകളിൽ ഉടനീളം വിൽപ്പനാനന്തര പിന്തുണയും സ്‌പെയറുകളും വാറന്റി ലഭ്യതയും ഡാറ്റ്‌സൻ ഉടമകൾക്ക് തുടർന്നും നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നിസാന് രാജ്യത്തുടനീളം ശക്തമായ സർവീസ് നെറ്റ്‌വർക്ക് ഉള്ളതിനാൽ നിലവിലുള്ള ഡാറ്റ്സൻ ഉപഭോക്താക്കൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നു പറയാം. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള 12 മാസ കാലയളവിൽ ഡാറ്റ്‌സൻ ഇന്ത്യൻ വിപണിയിൽ വെറും 4,296 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ആ സമയത്ത് വിപണി വിഹിതം വെറും 0.09 ശതമാനം മാത്രമായിരുന്നു.

ആകസ്മികമായി ജനപ്രിയ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി ആദ്യമായി ഒരു ഡാറ്റ്‌സൻ മോഡലായാണ് വിഭാവനം ചെയ്യപ്പെട്ടത്. ഇത് ബജറ്റ് ബ്രാൻഡിന്റെ ലൈനപ്പിലെ ആദ്യത്തെ എസ്‌യുവി കൂടിയാകുമായിരുന്നു. എന്നാൽ നിസാൻ പിന്നീട് തീരുമാനം മാറ്റിയതോടെ മാഗ്നൈറ്റിനെ മാതൃകമ്പനി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ തീരുമാനം പിന്നീട് നിസാന് തന്നെ കരുത്താവുന്ന കാഴ്ച്ചയാണ് നാം ഏവരും കണ്ടത്.


Click it and Unblock the Notifications








