ബൂട്ട് സ്പേസ് കുറഞ്ഞേക്കുമെങ്കിലും മികച്ച മൈലേജ് കരുത്താകും, Tiago സിഎൻജിയുടെ ആദ്യ വീഡിയോ കാണാം
ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പുകൾ അവതരിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ടാറ്റ മോട്ടോർസ്. മാരുതി സുസുക്കിയുടെ കുത്തകയായ വിഭാഗത്തിലേക്കാണ് ടാറ്റ തങ്ങളുടെ രണ്ട് തുറുപ്പുചീട്ടുകളെ ഇറക്കുന്നത്.

ഫാക്‌ടറിയിൽ തന്നെ ഘടിപ്പിച്ച സിഎൻജി കിറ്റുകൾ വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോർസിൽ നിന്നുള്ള ആദ്യ മോഡലുകളായി ഹാച്ച്ബാക്കും സെഡാൻ മോഡലുകൾ മാറുമെന്ന പ്രത്യേകയുമുണ്ട്. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ടിയാഗോ സിഎൻജിയുടെ ആദ്യ യൂണിറ്റുകൾ ഇന്ത്യയിലെമ്പാടുമുള്ള കമ്പനി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

ആൾട്രോസ്, പഞ്ച്, നെക്‌സോൺ എന്നിവയുൾപ്പെടെ ടാറ്റ കാറുകളുടെ കൂടുതൽ സിഎൻജി വകഭേദങ്ങൾ ഈ മോഡലുകളുടെ അരങ്ങേറ്റത്തിനു ശേഷം വിപണിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. മൂന്ന് കാറുകളുടേയും പരീക്ഷണ മോഡലുകൾ അടുത്തിടെ നിരത്തുകളിൽ കണ്ടെത്തിയതും അവതരണത്തിന് ബലമേകുന്നുണ്ട്.

ടാറ്റ മോട്ടോർസ് 2021 നവംബറിൽ തന്നെ സിഎൻജി കാറുകൾ വിപണിയിൽ എത്തിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സെമികണ്ടക്‌ടർ ചിപ്പുകളുടെ കുറവുമൂലം അരങ്ങേറ്റം മാറ്റിവെക്കുകയായിരുന്നു. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിയാഗോ, ടിഗോർ എന്നീ രണ്ട് സിഎൻജി മോഡലുകളിലും കമ്പനി വലിയ മാറ്റങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല.

പിൻവശത്ത് ഒരു i-CNG ലോഗോ ഒഴികെ രണ്ട് കാറുകളും അവയുടെ സാധാരണ പെട്രോൾ വേരിയന്റുകൾക്ക് സമാനമായാണ് മുന്നോട്ടുനീങ്ങുന്നത്. ക്യാബിനിലെ ഇന്റീരിയർ ലേഔട്ട് പോലും ലൈനപ്പിലെ മറ്റ് വേരിയന്റുകൾക്ക് സമാനമായി തുടരുന്നുവെന്നതാണ് ശ്രദ്ധേയം. രണ്ട് മോഡലുകളിലെയും ഫീച്ചറുകളുടെ ലിസ്റ്റും മാറ്റമില്ലാതെ തുടരും.

ടാറ്റ ടിയാഗോ സിഎൻജി പതിപ്പിന്റെ ബൂട്ട് സ്പേസ് വളരെ കുറവാണെന്നത് ഒരു പരിമിതിയായി പലരും കണ്ടേക്കാം. സിഎൻജി സിലിണ്ടർ ബൂട്ടിൽ സ്ഥാപിച്ചതാണ് ഇത് നഷ്‌ടപ്പെടാൻ കാരണമായത്. ടാങ്ക് ആപേക്ഷികമായി വളരെ വലുതാണ്. മാത്രമല്ല ഇത് ട്രങ്കിൽ ഭൂരിഭാഗം സ്ഥലവും എടുക്കുന്നു.

ആയതിനാൽ തന്നെ പ്രായോഗികമായി ലഗേജിന് ഇടം നൽകില്ല. സിഎൻജി പതിപ്പിനൊപ്പം കുറഞ്ഞ പ്രവർത്തനച്ചെലവിന്റെ പ്രയോജനം വേണമെങ്കിൽ വാങ്ങുന്നവർ ലഗേജ് വഹിക്കാനുള്ള ശേഷിയിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരും എന്നാണ് ഇതിനർഥം. കാറുകളുടെ മിഡ്-ലെവൽ വേരിയന്റുകൾക്ക് മാത്രമേ സിഎൻജി ഓപ്ഷൻ ലഭിക്കൂ എന്നാണ് അനുമാനം.
ടിയാഗോയ്ക്കും ടിഗോറിനും കരുത്തേകുന്നത് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്. അത് അവരുടെ സാധാരണ മോഡലുകളിൽ 85 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സിഎൻജി വേഷത്തിൽ ഇതേ എഞ്ചിൻ കുറഞ്ഞ പവറും ടോർഖും ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. പവർ കണക്കുകൾ കുറയുമെങ്കിലും ഏകദേശം 30 കിലോമീറ്റിർ മൈലേജായിരിക്കും സിഎൻജി വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുക. പെട്രോൾ വേരിയന്റിനേക്കാൾ 50,000 രൂപ കൂടുതലായിരിക്കും പുതിയ ഇന്ധന ഓപ്ഷനിൽ എത്തുന്ന മോഡലുകൾക്കായി മുടക്കേണ്ടി വരിക എന്നതും ഉറപ്പായ കാര്യമാണ്.

ഫീച്ചറുകളുടെ കാര്യത്തിൽ ടാറ്റ ടിയാഗോ സിഎൻജിയും ടിഗോർ സിഎൻജിയും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വൈപ്പറുള്ള റിയർ ഡീഫോഗർ, കൂൾഡ് ഗ്ലോവ് ബോക്‌സ്, 8-സ്പീക്കർ ഹർമാൻ മ്യൂസിക് സിസ്റ്റം എന്നിവയും നൽകുന്നു.

വാഹനങ്ങളുടെ സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടും. അതായത് പെട്രോൾ മോഡലുകൾ നൽകുന്ന അതേ സുരക്ഷയും നിർമാണ നിലവാരവും ടിയാഗോ, ടിഗോർ സിഎൻജി പതിപ്പുകൾക്ക് ഉണ്ടാകും.

വാഗൺആർ, എസ്-പ്രെസോ, ആൾട്ടോ, ഇക്കോ എന്നിങ്ങനെ ഒന്നിലധികം സിഎൻജി മോഡലുകളുള്ള മാരുതി സുസുക്കിയാണ് നിലവിൽ ഇന്ത്യയിലെ സിഎൻജി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നത്. ഇന്തോ-ജാപ്പനീസ് കാർ നിർമാതാക്കൾ സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, ബലേനോ, ന്യൂ-ജെൻ സെലേറിയോ എന്നിവയുടെ പുതിയ സിഎൻജി മോഡലുകളും ഈ വർഷം അവതരിപ്പിക്കും.

സാൻട്രോ സിഎൻജി, ഗ്രാൻഡ് i10 സിഎൻജി, ഓറ സിഎൻജി തുടങ്ങിയ മോഡലുകളുള്ള ഹ്യുണ്ടായി മാത്രമാണ് ഇന്ത്യയിലെ സിഎൻജി വിഭാഗത്തിലെ മറ്റൊരു താരം. ഇവയെ എല്ലാം മറികടക്കാനുള്ള എല്ലാ ശേഷിയും ടാറ്റയുടെ ടിഗോർ, ടിയാഗോ സിഎൻജി കാറുകൾക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി ഉറപ്പുവരുത്തും.

നിലവിൽ ടാറ്റയുടെ എല്ലാ വാഹനങ്ങൾക്കും അങ്ങേയറ്റം ജനപ്രീതിയാണുള്ളത് എന്നകാര്യവും ഇവയുടെ അവതരണത്തിന് ഗുണകരമാവും. മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഡീലർഷിപ്പ് അനുസരിച്ച് വാഹനങ്ങൾക്കായി 5,000 രൂപ മുതൽ 20,000 രൂപ വരെയാണ് ബുക്കിംഗ് തുക. സിഎൻജി ലൈനപ്പ് അവതരിപ്പിക്കുന്നതോടെ പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നീ എല്ലാ ഇന്ധന തരങ്ങളിലും പ്രവർത്തിക്കുന്ന കാറുകളും ടാറ്റയ്ക്കുണ്ടാവും.


Click it and Unblock the Notifications








