Innova കരുത്തായി, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട
പോയ രണ്ടു മാസങ്ങളിൽ കാര്യമായ വിൽപ്പന എടുത്തു പറയാനില്ലാതിരുന്ന ടൊയോട്ട 2022 മാർച്ച് മാസത്തിൽ നേടിയെടുത്തത് അഞ്ചു വർഷത്തിനുള്ളിലെ കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പന. മാർച്ചിൽ മൊത്തം 17,131 യൂണിറ്റ് വിൽപ്പനയാണ് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

2017 ജൂലൈ മുതലുള്ള എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പനയാണിത്. 2021 മാർച്ചിൽ ടൊയോട്ട കിർലോസ്കർ മോട്ടോർസ് രാജ്യത്ത് മൊത്തം 15,001 യൂണിറ്റുകളായിരുന്നു നിരത്തിലെത്തിച്ചിരുന്നത്. അതായത് ഒരു വർഷം പിന്നിടുമ്പോഴേക്കും വാർഷിക വളർച്ച 14.20 ശതമാനമായാണ് ഉയർന്നത്.

കൊവിഡ്-19 കാരണം മുൻകാല അടിസ്ഥാന വിൽപ്പനയെ തുടർന്ന് സാമ്പത്തിക വിൽപ്പനയും മെച്ചപ്പെട്ടു. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 2020-21 സാമ്പത്തിക വർഷത്തിൽ വിറ്റ 78,262 യൂണിറ്റിൽ നിന്ന് 12 മാസ കാലയളവിൽ മൊത്ത വിൽപ്പനയിൽ 58 ശതമാനം വളർച്ച രേഖപ്പെടുത്തി 1,23,770 യൂണിറ്റായി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്.

പ്രതിമാസ കണക്കുകളിലും ടൊയോട്ട ഇന്ത്യ ടൊയോട്ട ഇന്ത്യ 95.89 ശതമാനം വർധവനാണ് കൈയ്യെത്തി പിടിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ ടൊയോട്ട വാഹനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മോഡലുകള്‍ക്കും നാല് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരുന്നത്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവാണ് വരാനിരിക്കുന്ന വില വര്‍ധനവിന് കാരണമെന്ന് ടൊയോട്ട ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

2022 മാർച്ചിൽ ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പന ഏകദേശം 8,000 യൂണിറ്റിലെത്തിയതായി ടൊയോട്ട റിപ്പോർട്ട് ചെയ്യുന്നു. ഫോർച്യൂണറിന്റെയും ലെജൻഡറിന്റെയും വിൽപ്പനയും ഉയർന്നു തന്നെ നിൽക്കുന്നതും ജാപ്പനീസ് ബ്രാൻഡിന് ആശ്വാസമേകുന്നുണ്ട്. കാമ്രി ഹൈബ്രിഡിനെ സംബന്ധിച്ചിടത്തോളം ഉയർന്നു വരുന്ന ഡിമാൻഡ് നിറവേറ്റാൻ ടൊയോട്ട പരമാവധി ശ്രമിക്കുന്നുണ്ട്.

ഈ ആഴ്ച്ചയാണ് ടൊയോട്ട ഹൈലക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചതും വരും മാസങ്ങളിൽ ശ്രദ്ധേയമായ വിൽപ്പന കണക്കുകൾ കൈയ്യെത്തി പിടിക്കാൻ കമ്പനിയെ സഹായിക്കും.2022 മാർച്ചിൽ ഒരു മാസത്തെ വിൽപ്പന പ്രവർത്തനം ഉയർന്നെങ്കിലും 2022 ലെ ഒന്നാം പാദത്തിലെ വിൽപ്പന 33,204 യൂണിറ്റായി കുറഞ്ഞു. 2021-ലെ ഒന്നാം പാദത്തിലെ 40,191 യൂണിറ്റുകളിൽ നിന്ന് ഇത് 33,204 യൂണിറ്റുകളായി കുറഞ്ഞു.

വിൽപ്പനയിൽ ഏകദേശം 7,000 യൂണിറ്റുകളുടെ ഇടിവാണുണ്ടായിരിക്കുന്നത്. 2021 കലണ്ടർ വർഷത്തിലെ നാലാം പാദത്തിൽ ടൊയോട്ട 36,275 യൂണിറ്റുകളായാണ് വിൽപ്പന രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിലെ വോളിയം നഷ്ടം 3,071 യൂണിറ്റുകൾ ഇടിഞ്ഞ് 8.47 ശതമാനത്തോളം നഷ്‌ടമുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 58 ശതമാനം വളർച്ചയോടെ ഈ സാമ്പത്തിക വർഷം അവസാനിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.

പരിഷ്ക്കരിച്ച മാരുതി ബലേനോ പുറത്തിറക്കിയ ഉടൻ തന്നെ ടൊയോട്ടയ്ക്ക് ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനായതും ശ്രദ്ധേയമാണ്. മാർച്ച് ആദ്യം പ്രീമിയം ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് ആരംഭിക്കുകയും അതേ മാസത്തിന്റെ മധ്യത്തിൽ വാഹനം കമ്പനി അവതരിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഈ ആഴ്ച്ച പുതിയ ഗ്ലാൻസയ്ക്കായുള്ള ഡെലിവറികളും കമ്പനി ആരംഭിച്ചു.

ടൊയോട്ടയെ സംബന്ധിച്ചിടത്തോളം ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫറായതിനാൽ വിപണി വിപുലീകരണത്തിനുള്ള മികച്ച അവസരമാണ് ഗ്ലാൻസയിലൂടെ സാധ്യമാവുന്നത്. . E, S, G, V എന്നീ നാല് വേരിയന്റുകളിൽ ലഭ്യമാവുന്ന പ്രീമിയം ഹാച്ച്ബാക്കിന് 6.39 ലക്ഷം മുതൽ 9.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

സുസുക്കിയുടെ K12N പെട്രോൾ 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഗ്ലാൻസയിലും പ്രവർത്തിക്കുന്നത്. ഇത് പരമാവധി 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എഎംടി ഓട്ടോമാറ്റിക് ആദ്യമായാണ് ഇന്ത്യയിലെ ഒരു ടൊയോട്ട വാഹനത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

മാരുതി സുസുക്കി ബലേനോ രണ്ട് വർഷത്തെ അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറണ്ടി വാഗ്‌ദാനം ചെയ്യുമ്പോൾ ടൊയോട്ട ഗ്ലാൻസ അത് മൂന്നു വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററിന്റെ വിപുലീകൃത വാറണ്ടിയായാണ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഇതുകൂടാതെ ഏറെ നാളായി കാത്തിരുന്ന ഹൈലക്‌സ് പിക്കപ്പിനെയും ടൊയോട്ട ഇന്നലെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചു. 33.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. അതായത് ഫോർച്യൂണർ 4×4 മാനുവൽ 2.8 ലിറ്റർ ഡീസൽ മോഡലിനേക്കൾ 3 ലക്ഷം രൂപ വില കുറവാണ് പുത്തൻ ട്രക്ക് മോഡലിനെന്നു സാരം.


Click it and Unblock the Notifications








