എംജി സ്വന്തമാക്കാൻ ആനന്ദ് മഹീന്ദ്രയും മുന്നോട്ട്, വരാനിരിക്കുന്നത് റീബാഡ്‌ജിംഗ് വിപ്ലവമോ?
രാജ്യത്തെ യൂട്ടിലിറ്റി വാഹന നിരയിലെ അതികായകൻമാരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ടാറ്റ മോട്ടോർസ് കഴിഞ്ഞാൽ വണ്ടിഭ്രാന്തൻമാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ബ്രാൻഡ് കൂടിയാണിത്. നേരത്തെ ബൊലേറോയും സ്കോർപിയോയും മാത്രം എടുത്തു പറയാനുണ്ടായിരുന്ന മഹീന്ദ്ര ഇന്ന് പുറത്തിറക്കുന്ന എല്ലാ മോഡുകളും വൻഹിറ്റാക്കി മാറ്റുകയാണ്. XUV300 മുതൽ XUV700 വരെ നീളുന്ന വാഹന നിര വിപണിയിൽ വിപ്ലവമാണ് തീർത്തിരിക്കുന്നത്.
ഇതിൽ ആനന്ദ് മഹീന്ദ്രയെന്ന ഉടമ വഹിച്ചിരിക്കുന്ന പങ്കും വളരെ വലുതാണ്. ചൈനീസ് വാഹന ഭീമനായ എംജി മോട്ടോർസ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആരംഭിച്ചുവെന്നതാണ് ശ്രദ്ധേയമായ മാറ്റൊരു വാർത്ത. എംജിയുടെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാന്‍ ഓഹരികള്‍ വില്‍ക്കുന്നതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് വാങ്ങാനായി ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ ഒരാളായ മുകേഷ് അംബാനിയൊക്കെ രംഗത്തെത്തിയതും വലിയ വാർത്തയായിരുന്നു.

ഇതിനിടയിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനുമായ സജ്ജന്‍ ജിന്‍ഡാല്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പോകുന്ന പുതിയ വിവരവും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായുള്ള SIAC മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള എംജിയുടെ ഓഹരി വാങ്ങാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും തയാറാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അശോക് ലെയ്‌ലാൻഡിന്റെ ഉടമ ഹിന്ദുജ ഗ്രൂപ്പും എംജി മോട്ടോർ ഇന്ത്യയുടെ ഇക്വിറ്റിയുടെ ഗണ്യമായ ഭാഗം ഏറ്റെടുക്കാൻ മത്സരിക്കുകയാണിപ്പോൾ.
ഇന്ത്യൻ കാർ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി എംജി മോട്ടോർ ഇന്ത്യ അതിന്റെ 45-48 ശതമാനം ഓഹരികൾ ഇന്ത്യൻ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ വിൽക്കാനാണ് തയാറായിരിക്കുന്നത്. ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് സജ്ജൻ ജിൻഡാൽ തന്റെ സ്വകാര്യ കമ്പനിയിലൂടെ പുതിയ ഓഹരിയുടമയായെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഹിന്ദുജ ഗ്രൂപ്പും ഗണ്യമായ ഓഹരി സ്വന്തമാക്കാൻ താൽപ്പര്യമുണ്ടെന്ന് എംജിയെ അറിയിച്ചിരിക്കുന്നത്.

എംജിയും മഹീന്ദ്രയും കൈകോർത്താൽ അത് ഇന്ത്യൻ വാഹന വിപണിയുടെ മുഖംതന്നെ മാറ്റിമറിക്കുമെന്നാണ് പലരുടേയും വിലയിരുത്തൽ. ഏകദേശം 5 മുതൽ 6 ശതമാനം ഓഹരികൾ എംജി മോട്ടോർ ഇന്ത്യയുടെ ജീവനക്കാർക്കും ഡീലർ പ്രിൻസിപ്പൽമാർക്കും അനുവദിക്കും. ഈ നിർദ്ദേശങ്ങളുടെ ഫലമായി എംജിയുടെ നിലവിലെ ചൈന ആസ്ഥാനമായുള്ള ഉടമയായ SAIC ഗ്രൂപ്പ്, കമ്പനിയുടെ ഇക്വിറ്റിയുടെ 49 ശതമാനം കൈവശം വച്ചുകൊണ്ട് ഒരു ന്യൂനപക്ഷ ഓഹരി ഉടമയായി മാറും.
എംജി ഇന്ത്യയുടെ ഏകദേശം 51 ശതമാനം ഓഹരികളും ഇന്ത്യക്കാരുടെ കൈവശമായി മാറും. അങ്ങനെ ചൈനീസ് കമ്പനിയെന്ന പ്രതിഛായയും എംജിക്ക് നഷ്‌ടമാവും. എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഏറെ നാളായി ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തതു മുതൽ ചൈനീസ് കമ്പനികൾക്ക് മേൽ നരേന്ദ്ര മോദി സർക്കാർ ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ ചൈനയിൽ നിന്നുള്ള എംജിയുടെ വിദേശ നിക്ഷേപത്തെ കാര്യമായി ബാധിച്ചു.

ഈ ഉപരോധങ്ങൾ എംജി മോട്ടോർ ഇന്ത്യയെ അതിന്റെ മാതൃ കമ്പനിയായ SAIC ഗ്രൂപ്പിൽ നിന്ന് സ്ഥിരമായി ഫണ്ട് ശേഖരിക്കുന്നതിൽ നിന്ന് തടഞ്ഞു. തൽഫലമായി, ഗുജറാത്തിലെ ഹാലോളിൽ ഒരു പുതിയ നിർമാണ ശേഷി സ്ഥാപിക്കുന്നതുൾപ്പെടെ കമ്പനിയുടെ വിപുലീകരണ പദ്ധതികൾ തടസപ്പെടുകയും ചെയ്‌തു. ഇതാണ് ഇപ്പോൾ ഓഹരികൾ വിറ്റഴിക്കാൻ കാരണമായിരിക്കുന്നത്. ഓഹരികൾ ഏതെങ്കിലും തദ്ദേശീയ കമ്പനിയോ വ്യക്തിയോ സ്വന്തമാക്കുകയാണെങ്കിൽ ഇന്ത്യൻ കമ്പനികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാനും SAIC-മായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാനും എംജിയെ സഹായിക്കും.
1920' കളില്‍ സെസില്‍ കിംബര്‍ ബ്രിട്ടനില്‍ തുടക്കമിട്ട ഈ ഒട്ടോമൊബൈല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ നിരവധി തവണ മാറിയിട്ടുണ്ട്. 2005-ലാണ് ചൈനയിലെ ഏറ്റവും വലിയ ഓട്ടോ ഗ്രൂപ്പായ SIAC മോട്ടോര്‍ കോര്‍പറേഷന്‍ എംജി റോവര്‍ ഏറ്റെടുത്തത്. 2019-ലാണ് കമ്പനി ഇന്ത്യയില്‍ ഹെക്‌ടർ എസ്‌യുവിയുമായി വരുന്നത്. ഇത് ഹിറ്റായതോടെ ZS ഇവിയും പിന്നാലെ ആസ്റ്റർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ തുടങ്ങിയ വമ്പൻ മോഡലുകളും ഇന്ത്യയിൽ അണിനിരന്നു.

കൂടാതെ അടുത്തിടെ രാജ്യത്ത് കോമെറ്റ് എന്ന മൈക്രോ ഇലക്ട്രിക് കാറിനെയും പുറത്തിറക്കി എംജി തരംഗം സൃഷ്ടിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ഇലക്ട്രിക് വാഹന നിര ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായാണ് എംജി മുന്നോട്ടുപോവുന്നത്. വിപണിയിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഒരു അധിക ഉത്പാദന സൗകര്യം സ്ഥാപിച്ച് ഇന്ത്യയിൽ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കമ്പനി പ്രവർത്തിക്കുന്നു. എന്തായാലും മഹീന്ദ്ര ആൻഡ് മഹീന്ദ്ര എംജിയുടെ ഓഹരി വാങ്ങിയാൽ അതൊരു ചരിത്രം തന്നെയാവും ഉണ്ടാക്കുക.


Click it and Unblock the Notifications








