വരുന്നൂ കാറുകൾക്ക് ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷ; ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഒക്ടോബർ മുതൽ
പുതിയൊരു കാർ വാങ്ങാൻ പോവുമ്പോൾ മൈലേജ് നോക്കുന്ന കാലമൊക്കെ കടന്നുപോയെന്നു വേണം പറയാൻ. ഇപ്പോൾ ഇന്ത്യക്കാർ വരെ സേഫ്റ്റി അടിസ്ഥാനമാക്കിയാണ് വാഹനം വാങ്ങുന്നതെന്ന പഠന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വാഹനങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നതും ആളുകള്‍ പരിഗണിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ് ഇതെല്ലാം.
വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നമ്മുടെ കേന്ദ്ര സർക്കാരും വാഹന നിർമാതാക്കളെ നിർബന്ധിച്ചുതുടങ്ങിയിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾക്കും ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ക്രാഷ് ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിംഗ് നൽകുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയൊരു വിജ്ഞാപനത്തിൽ അറിയിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം.

ഇന്ത്യയിലെ കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റിനുള്ള അവസരം ഒരുക്കുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നതാണ് സന്തോഷകരമായ കാര്യം. 3.5 ടണ്ണിൽ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 'ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം' (Bharat-NCAP) ബാധകമാകുമെന്ന് കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. M1 വിഭാഗത്തിൽ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക.
സ്റ്റാൻഡേർഡ് ലബോറട്ടറി പരിശോധനകളുടെ അടിസ്ഥാനത്തിൽ കാറുകളുടെ ക്രാഷ് സേഫ്റ്റി പ്രകടനത്തിന്റെ ന്യായവും അർഥവത്തായതും വസ്തുനിഷ്ഠവുമായ മൂല്യനിർണയം നൽകുന്നതിനാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂല്യനിർണയത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും സംവിധാനങ്ങളും ഇത് നൽകുന്നു. ക്രാഷ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ ഗതാഗത മന്ത്രാലയം അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മഹ്‌മൂദ് അഹ്‌മദ് പറഞ്ഞു.

ജൂലൈ 1 മുതലുള്ള 30 ദിവസക്കാലയളവിലാണ് ഭാരത് NCAP മാനദണ്ഡങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ, ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ, സേഫ്റ്റി അസിസ്റ്റ് ടെക്നോളജീസ് എന്നിങ്ങനെ മൂന്ന് മേഖലകൾക്ക് കീഴിലാവും ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം പ്രവർത്തിക്കുക. ഓരോ മൂല്യനിർണയ മേഖലയ്ക്കും വ്യക്തിഗത പരിശോധനകളും വിലയിരുത്തലുകളും ഉണ്ടെന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്.
ഇതിനു പുറമെ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാത്ത രൂപകല്‍പന, ആഘാതം താങ്ങാനുള്ള കാറിന്റെ ശേഷി, അകത്തും പുറത്തുമുള്ള സുരക്ഷാ സാങ്കേതികവിദ്യകള്‍, തുടങ്ങി വിവിധ ഘടകങ്ങളും ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഉൾക്കൊള്ളിക്കും. ഇക്കാര്യങ്ങൾ അടിസ്ഥാനമാക്കി ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാറാണ് കാറുകള്‍ക്ക് ലഭിക്കുക. ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ഫ്രണ്ടൽ ഇംപാക്റ്റ് ടെസ്റ്റ്, സൈഡ് ഇംപാക്റ്റ് ടെസ്റ്റ്, പോൾ സൈഡ് ഇംപാക്റ്റ് ടെസ്റ്റ് എന്നീ നടത്തേണ്ട മൂന്ന് ക്രാഷ്ടെസ്റ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിംഗ് നിശ്ചയിക്കുക.

കാര്‍ നിര്‍മാതാക്കള്‍ക്ക് ക്രാഷ് ടെസ്റ്റിനായി വാഹനങ്ങള്‍ നേരിട്ടു നല്‍കാനാവുമെന്നതും സ്വീകാര്യമായ നടപടിയാണ്. പെട്രോള്‍, ഡീസല്‍ കാറുകള്‍ മാത്രമല്ല സിഎന്‍ജി, ഇലക്ട്രിക് കാറുകളും ഭാരത് NCAP ക്രാഷ് ടെസ്റ്റ് നടത്താനാവും. ഇന്ത്യക്ക് സ്വന്തമായി ക്രാഷ് ടെസ്റ്റ് ലഭിക്കുന്നതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാറുകളുടെ കയറ്റുമതി മൂല്യത്തെ ഉയരുകയും ഈ വാഹനങ്ങളിൽ ആഭ്യന്തര ഉപഭോക്താവിന്റെ വിശ്വാസം വർധിക്കുകയും ചെയ്യും.
ഇന്ത്യയിലെ കാര്‍ നിര്‍മാണ കമ്പനികള്‍ക്ക് ഗുണകരമാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിനായി കാറുകള്‍ വിദേശത്തേക്ക് കൊണ്ടുപോവേണ്ട ചിലവ് കമ്പനികള്‍ക്ക് ഒഴിവാക്കാനാവുമെന്നതും ഒരു നേട്ടമാണ്. കൂടാതെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഉയർന്ന റേറ്റിംഗുകൾ നേടുന്നതിനായി വിപുലമായ സുരക്ഷാ സാങ്കേതികവിദ്യകൾ തങ്ങളുടെ മോഡലുകൾക്ക് നൽകാൻ നിർമാതാക്കളെ ഈ താരുമാനം പ്രോത്സാഹിപ്പിക്കുമെന്നുമാണ് വിലയിരുത്തൽ.


Click it and Unblock the Notifications








