19.30 കിലോമീറ്റർ മൈലേജുള്ള കാറിന് 99,000 രൂപ ഓഫർ, എക്സ്റ്ററിനെ വെല്ലാൻ ഫ്രഞ്ച് കമ്പനിയുടെ തന്ത്രം
ഇന്ത്യൻ വിപണിയിൽ വന്ന് ഫ്രഞ്ച് വിപ്ലവത്തിന് തയാറെടുത്ത വാഹന നിർമാതാക്കളാണ് സിട്രൺ. എന്നാൽ ആഗോളതലത്തിലെ മേൻമകൾ കൊട്ടിഘോഷിച്ച് രാജ്യത്തിറങ്ങിയ ബ്രാൻഡിന്റെ തുടക്കം അത്ര നന്നായില്ലെന്നു വേണം പറയാൻ. തന്ത്രങ്ങളെല്ലാം പാളിപ്പോയെന്ന് വളരെ ലളിതമായി പറയാം.
ആദ്യംകൊണ്ടുവന്ന C5 എയർക്രോസ് ഒരു നല്ല വാഹനമായിരുന്നുവെങ്കിലും വില നിർണയത്തിലെ തീരുമാനമാണ് സിട്രണിന് കിട്ടിയ ആദ്യ തിരിച്ചടി. അറിയാതെയാണെങ്കിലും സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാവുന്ന കുഴപ്പം കമ്പനിക്ക് പ്രതീക്ഷിച്ച തുടക്കം കിട്ടാതെ പോവാൻ കാരണമായി. എന്നാൽ രണ്ടാമതായി കൊണ്ടുവന്ന C3 ശരിക്കും വിപണി പിടിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ബജറ്റ് സെഗ്മെന്റിലേക്കിറങ്ങി സിട്രൺ അരങ്ങ് തകർക്കുമെന്ന പ്രതീക്ഷ ലോഞ്ചോടു കൂടി തീർന്നു.

ശരിക്കും നനഞ്ഞ പടക്കമായിരുന്നോ ഇതെന്ന് വരെ തോന്നിയിട്ടുണ്ട്. എസ്‌യുവി രൂപമുണ്ടായിരുന്നിട്ടും ഹാച്ച്ബാക്കായി വിപണിയിൽ പ്രതിഷ്ഠിക്കാനെടുത്ത മണ്ടൻ തീരുമാനം പിന്നോട്ടടിച്ചു. വിലയെല്ലാം കിടുവായിരുന്നുവെങ്കിലും കൈക്കൊണ്ട ചെലവ് ചുരുക്കൽ എതിരാളികൾക്ക് മുന്നിൽ തലകുനിക്കാൻ കാരണമായി. എങ്കിലും പതിയെ ചില മാറ്റങ്ങൾ കൊണ്ടുവന്ന് C3 ഹാച്ച്ബാക്കിനെ ജനകീയനാക്കാനുള്ള ശ്രമങ്ങളും ഫ്രഞ്ച് ബ്രാൻഡിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്.
പിന്നാലെ C3 ഇലക്‌ട്രിക് കൊണ്ടുവന്ന് ഞെട്ടിച്ച കമ്പനി രാജ്യത്തെ ഹോട്ട് സെല്ലിംഗ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാണ് ചുവടുവെച്ചത്. C3 എയർക്രോസ് എന്ന തട്ടുപൊളിപ്പൻ മോഡലിനെ 5,7 സീറ്റർ വേരിയന്റുകളിലാണ് കൊണ്ടുവന്നിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ നാലാളറിയുന്ന തരത്തിലേക്ക് വളരാൻ സിട്രണിന് സാധിച്ചു. ഇപ്പോഴിതാ ഉത്സവ സീസണിലേക്കായി ഓഫറുകളും ആനുകൂല്യങ്ങളുമായി എത്തിയിരിക്കുകയാണ് കമ്പനി.

'കെയർ ഫെസ്റ്റിവൽ' എന്ന പേരിലാണ് സിട്രൺ ഇന്ത്യ ഓഫറുകൾ പരിചയപ്പെടുത്തുന്നത്. ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി 40 പോയിന്റ് വെഹിക്കിൾ ഹെൽത്ത് പാക്കേജ്, കാർ മോഡലുകളിലെ കിഴിവുകൾ, ആക്‌സസറികൾ, ലേബർ ചാർജുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ കെയർ ഫെസ്റ്റിവലിലൂടെ ലഭിക്കും. ഒക്ടോബർ 17 നും നവംബർ നാലിനും ഇടയിലാണ് കെയർ ഫെസ്റ്റിവൽ കമ്പനി സംഘടിപ്പിച്ചിരിക്കുന്നത്. തീർന്നില്ല, ഇവയ്ക്ക് പുറമെ മറ്റ് ആകർഷകമായ സംഭവങ്ങളും പ്രഖ്യാപനത്തിലുണ്ട്.
ഓൺലൈൻ അപ്പോയ്ൻമെന്റുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ, കാർ കെയർ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം കിഴിവ്, തെരഞ്ഞെടുത്ത ആക്‌സസറികളിലും ലേബർ ചാർജുകളിലും 10 ശതമാനം കിഴിവ് എന്നിവയാണ് ഫെസ്റ്റിവലിന്റെ ഹൈലൈറ്റുകളായി സിട്രൺ എടുത്തുകാണിക്കുന്നത്. തുടർന്ന് C3 പീസ് ഓഫ് മൈൻഡ് ഓഫറും ശ്രദ്ധേയമായ തീരുമാനമാണ്. ഇത് ഒക്ടോബർ 31 വരെയുള്ള എല്ലാ ഡെലിവറികൾക്കും ബാധകമാണെന്ന് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

C3 ഹാച്ച്ബാക്കിൽ 99,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സിട്രൺ ഉത്സവ സീസണിലേക്കായി വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ വാഹനം വാങ്ങുന്ന ഉപഭോക്താവിന് C3 ബൈ നൌ പേ ലേറ്റർ എന്നപോലെ 2024 മുതൽ ഇഎംഐകൾ അടച്ച് തുടങ്ങാം. 5 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ മെയിന്റനെൻസും 5 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും ഉൾപ്പെടുന്ന ഒരു മെയിന്റനൻസ് പ്രോഗ്രാമും സിട്രണിന്റെ പുതിയ പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ലൈവ്, ഫീൽ, ഷൈൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് C3 വാഗ്ദാനം ചെയ്യുന്നത്. 6.16 ലക്ഷം രൂപ മുതൽ 8.80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ, ടാറ്റ ടിയാഗോ, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവ പോലുള്ള വ്യത്യസ്‌ത സെഗ്മെന്റിലെ മോഡലുകളുമായി മത്സരിക്കാൻ C3 ഹാച്ചിന്റെ വില സിട്രണിനെ സഹായിക്കുന്ന കാര്യമാണ്.

C3-യിൽ മാത്രമാണ് കമ്പനി ഇപ്പോൾ കെയർ ഫെസ്റ്റിവൽ ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നതെന്നാണ് വിവരം. ബ്രാൻഡിന്റെ മറ്റ് മോഡലുകളിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭ്യമാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. ശരിക്കും വണ്ടിയിൽ വരുത്തിയിരിക്കുന്ന് വിട്ടുവീഴ്ച്ചകൾ മാറ്റിനിർത്തിയാൽ മുടക്കുന്ന വിലയ്ക്കുള്ള മുതലുണ്ട് എസ്‌യുവി സ്റ്റൈലുള്ള C3 ഹാച്ച്ബാക്ക്. കിടിലൻ എഞ്ചിൻ ഓപ്ഷനുകൾ, അടിപൊളി സസ്പെൻഷൻ എന്നിവയെല്ലാമാണ് മോഡലിന്റെ ഹൈലൈറ്റുകൾ.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് C3 ഹാച്ചിന്റെ ഹൃദയം. ഇതിലെ NA എഞ്ചിൻ പരമാവധി 80 bhp പവറിൽ 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടർബോ പെട്രോൾ വേരിയന്റുകൾ 108 bhp കരുത്തിൽ 190 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ സെഗ്മെന്റിലെ തന്നെ ഏറ്റവും പവർഫുൾ യൂണിറ്റുകളിൽ ഒന്നാണ്.

രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വരുന്നത്. നിലവിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓഫറിൽ ഇല്ലെന്നത് വലിയൊരു പോരായ്‌മ തന്നെയാണ്. രണ്ട് എഞ്ചിനുകൾക്കും 19.3 കിലോമീറ്റർ ആണ് ARAI അവകാശപ്പെടുന്ന മൈലേജ് എന്ന് സിട്രൺ പറയുന്നു. നിലവിൽ ഷോറൂമുകളുടേയും സർവീസ് സെന്ററുകളുടേയും അഭാവമാണ് ഫ്രഞ്ച് ബ്രാൻഡിന് വലിയ തിരിച്ചടിയാവുന്ന കാര്യം. ഇതിൽ ഉടനെ തീരുമാനമെടുത്തില്ലെങ്കിൽ രാജ്യത്ത് പിടിച്ചു നിൽക്കാനാവില്ലെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications








