ടാറ്റയ്ക്ക് എക്സ്റ്ററിന്റെ വക പഞ്ച്, പോയ മാസം ഹ്യുണ്ടായി വിറ്റ കാറുകളുടെ എണ്ണം കണ്ടോ
സാൻട്രോ എന്ന ബജറ്റ് ഫ്രണ്ട്ലി കാറിലൂടെ ഇന്ത്യയിലേക്കെത്തിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. പിന്നീട് മറ്റ് പല മോഡലുകളും നമ്മുടെ നിരത്തുകളിലേക്ക് എത്തിച്ച് കമ്പനി നടന്നു കയറിയത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന നേട്ടത്തിലേക്കായിരുന്നു. ഇന്നും ആ സ്ഥാനം നിലനിർത്തി മുന്നോട്ടു പോവുന്ന ബ്രാൻഡ് ഓരോ മാസവും വിൽപ്പന കണക്കുകളുമായി വളരെ വേഗം മുന്നോട്ടു കുതിക്കുകയാണ്.
2023 ഓഗസ്റ്റ് മാസവും ഹ്യുണ്ടായി സംബന്ധിച്ച് മികച്ച വിൽപ്പനയുള്ള ദിനങ്ങളായിരുന്നു. പോയ മാസത്തെ വിൽപ്പനയിൽ 8.72 ശതമാനം വളർച്ച രേഖപ്പെടുത്തിക്കൊണ്ട് മൊത്തത്തിൽ കമ്പനി വിറ്റത് 71,435 കാറുകളായിരുന്നു. കയറ്റുമതി വിപണികൾക്കായുള്ള 17,605 യൂണിറ്റുകളെയും കൂട്ടിയാണ് ഈ കണക്കുകകൾ. ഈ വർഷം ഓഗസ്റ്റിൽ വാഹന നിർമാതാക്കളുടെ ആഭ്യന്തര വിൽപ്പന 53,830 യൂണിറ്റായിരുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 49,510 യൂണിറ്റുകളെ അപേക്ഷിച്ച് വളരെ മികച്ച മുന്നേറ്റമായിരുന്നു.

അങ്ങനെ ആഭ്യന്തര വിപണിയിലെയും കയറ്റുമതിയിലെയും ഹ്യുണ്ടായി ഇന്ത്യയുടെ സഞ്ചിത വിൽപ്പന കഴിഞ്ഞ മാസം 71,435 യൂണിറ്റായിരുന്നു. ഇത് 2022 ഓഗസ്റ്റിൽ വിറ്റ 62,210 യൂണിറ്റുകളിൽ നിന്ന് 14.82 ശതമാനം വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. മറുവശത്ത് പ്രധാന എതിരാളിയായ ടാറ്റ മോട്ടോർസിനേക്കാൾ വലിയ മാർജിനിൽ മറികടക്കാൻ കമ്പനിക്കായതും ശ്രദ്ധേയമാണ്. ഓണം വിൽപ്പനയോടെ ഉത്സവ സീസണിന്റെ തുടക്കം ഗംഭീരമാക്കാനും കൊറിയൻ ബ്രാൻഡിനായി.
ഓഗസ്റ്റിലെ ആഭ്യന്തര വിൽപ്പനയിൽ എസ്‌യുവികൾ 60 ശതമാനത്തിലധികം സംഭാവന നൽകിതിനാലാണ് വിൽപ്പനയിൽ ഗണ്യമായ വർധനവ് നേടിയെടുക്കാനായതെന്നും ഹ്യുണ്ടായി പറയുന്നു. എക്‌സ്‌റ്റർ ലോഞ്ച് ചെയ്തതിന് ശേഷം ഏകദേശം 65,000 ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി സ്ഥിരീകരിച്ചു. മൈക്രോ എസ്‌യുവിയുടെ വരവും ഹ്യുണ്ടായിക്ക് മൈലേജായിട്ടുണ്ട്. പ്രത്യേകിച്ച് ടാറ്റ പഞ്ച് അരങ്ങുവാണിരുന്ന സെഗ്മെന്റിൽ ഇത്രയും നേട്ടം അതിവേഗം കൈവരിക്കാനായത് തീർച്ചയായും കൈയടി അർഹിക്കുന്ന കാര്യമാണ്.

ഹ്യുണ്ടായിയുടെ നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ് എക്‌സ്‌റ്റർ. മോഡലിന് മത്സരാധിഷ്ഠിതമായി വില നിർണയിച്ചതും കിടിലൻ ഫീച്ചറുകളുടെ അകമ്പടിയേകിയതുമാണ് ഈ വലിയ വിജയത്തിന് കാരണമായത്. 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില. ക്യാബിനിനുള്ളിൽ ധാരാളം ഇടം വാഗ്ദാനം ചെയ്യുന്നതിനാൽ പലരും ഹാച്ച്ബാക്കുകളെ ഉപേക്ഷിച്ച് എക്സ്റ്ററിലേക്ക് ചേക്കേറുകയാണിപ്പോൾ.
കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും ആളുകളെ പിടിക്കാൻ സഹായിച്ചിട്ടുണ്ട്. എക്‌സ്‌റ്ററിലെ എഎംടി വേരിയന്റിന് ഡിമാൻഡ് വർധിക്കുന്നുണ്ടെന്ന് കമ്പനി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഗ്രാൻഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സ്‌റ്ററും. അതേ എഞ്ചിൻ ഓപ്ഷനുകളും ഗിയർബോക്‌സ് കോമ്പിനേഷനുമാണ് ഇത് പങ്കിടുന്നതും.

എക്‌സ്‌റ്ററിന് പുറമെ വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ എന്നിവയും മികച്ച വിൽപ്പന കൈവരിക്കുന്നുണ്ട്. ഗ്രാൻഡ് i10 നിയോസ് മുതൽ അയോണിക് 5 ഇലക്ട്രിക് എസ്‌യുവി വരെയുള്ള 13 മോഡലുകൾ ഉൾപ്പെടുന്ന ഒരു നീണ്ട നിരയാണ് ഹ്യുണ്ടായി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എകത്തിക്കുന്നത്. രാജ്യത്തുടനീളം 1,354 സെയിൽസ് ടച്ച് പോയിന്റുകളിലും 1,531 സർവീസ് പോയിന്റുകളിലും കമ്പനി പ്രവർത്തിക്കുന്നു.
മാരുതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡീലർ നെറ്റ്‌വർക്കും സർവീസ് സെന്ററുകളുമുള്ള കമ്പനിയാണ് ഹ്യുണ്ടായി. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യാ പസഫിക് എന്നിവയുൾപ്പെടെ 88-ലധികം രാജ്യങ്ങൾക്കായി വിതരണം ചെയ്യുന്ന കമ്പനി ഇന്ത്യയിൽ ഏറ്റവും വലിയ കാറുകൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനം കൂടിയാണെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ, ഉൽപ്പാദനം വിപുലീകരിക്കുന്നതിനായി ജനറൽ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ തലേഗാവിൽ ഒരു പുതിയ നിർമാണ സൗകര്യം ഏറ്റെടുക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തായാലും വിപണിയിലെ എസ്‌യുവി വിഭാഗത്തിൽ ടാറ്റയുമായാണ് ഹ്യുണ്ടായി നേരിട്ട് മത്സരിക്കുന്നത്. ടാറ്റ സാന്നിധ്യമറിയിച്ചിരിക്കുന്ന എല്ലാ വിഭാഗത്തിലും ഹ്യുണ്ടായിയും മോഡലുകൾ പുറത്തിറക്കുന്നുണ്ട്. ഒരിടയ്ക്ക് വിൽപ്പനയുടെ കാര്യത്തിൽ ദക്ഷിണ കൊറിയൻ ബ്രാൻഡിനെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി ടാറ്റ പേരെടുത്തിരുന്നുവെങ്കിലും പിന്നീട് തങ്ങളുടെ സ്ഥാനം തിരികെ പിടിച്ച് കുതിക്കുകയാണ് ഇപ്പോൾ ഹ്യുണ്ടായി.


Click it and Unblock the Notifications








