ട്രാക്കുകൾക്ക് തീപടർത്താൻ ഇലക്‌ട്രിക് കാറോട്ട മത്സരം; ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ-പ്രിക്‌സ് നാളെ ഹൈദരാബാദിൽ
ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസിംഗ് ഫോർമുല ഇ ഇന്ത്യയിലേക്ക്. കാറോട്ട മത്സരത്തിന് നാളെ ഹൈദരാബാദിൽ അരങ്ങുണരും. രാജ്യത്ത് ആദ്യമായാണ് ഓൾ-ഇലക്ട്രിക് കാറോട്ട മത്സരത്തിന് കളമൊരുങ്ങുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തെലങ്കാനയിലെ ഹുസൈൻ സാഗർ തടാകത്തിന് ചുറ്റുമുള്ള ഒരു സ്ട്രീറ്റ് സർക്യൂട്ടിലാണ് റേസ്ട്രാക്ക് ഒരുക്കിയിരിക്കുന്നത്. മൊത്തം 11 ടീമുകളാണ് ഇതിൽ മത്സരിക്കാൻ എത്തുന്നത്.
ശരിക്കും പറഞ്ഞാൽ ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ഒരു ടോപ്പ്-ടയർ മോട്ടോർസ്‌പോർട്ട് സീരീസിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ ഗ്രേറ്റർ നോയിഡ 2011, 2012, 2013 വർഷങ്ങളിൽ ഫോർമുല വൺ റേസുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഓൾ-ഇലക്‌ട്രിക് റേസിംഗ് ഇതാദ്യമായാണ് നമ്മുടെ രാജ്യത്തേക്ക് എത്തുന്നത്. ഫോർമുല ഇ 2014-ൽ ആരംഭിച്ച ഒരു ഇലക്ട്രിക്കൽ പവർഡ് റേസിംഗ് സീരീസാണ്. പാരീസ്, ഹോങ്കോംഗ്, ന്യൂയോർക്ക്, ബെർലിൻ എന്നിവിടങ്ങളിലെ സ്ട്രീറ്റ് സർക്യൂട്ടുകളിലാണ് ഫോർമുല ഇ റേസ് നടക്കുന്നത്.

ഹൈദരാബാദ് സ്ട്രീറ്റ് സർക്യൂട്ട് ഇപ്പോൾ ഇ-പ്രിക്സ് നടത്തുന്ന മുപ്പതാമത്തെ വേദിയാണ്. മുൻ എഫ്ഐഎ പ്രസിഡന്റ് ജീൻ ടോഡിന്റെയും സ്പാനിഷ് വ്യവസായി അലജാൻഡ്രോ അഗാഗിന്റെയും ആശയമായിരുന്നു ഫോർമുല ഇ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേസ് കാറുകൾ ഉൾപ്പെടുന്ന ആദ്യത്തെ ഫോർമുല ഇ റേസ് 2014 സെപ്റ്റംബറിൽ ചൈനയിലെ ബെയ്ജിംഗിൽ വെച്ചാണ് അരങ്ങേറ്റം കുറിച്ചത്.
ബെയ്ജിംഗ്, മലേഷ്യയിലെ പുത്രജയ, ഉറുഗ്വേയിലെ പൂന്താ ഡെൽ എസ്റ്റെ, ബ്യൂണസ് ഐറിസ്, കാലിഫോർണിയയിലെ ലോംഗ് ബീച്ച്, മിയാമി, മോണ്ടെ കാർലോ, ബെർലിൻ, മോസ്‌കോ, ലണ്ടൻ എന്നിവ ഉൾപ്പെടുന്ന 10 നഗരങ്ങളിലായി 11 മത്സരങ്ങളാണ് ഉദ്ഘാടന സീസണിൽ നടന്നത്. രണ്ട് ഡ്രൈവർമാർ വീതമുള്ള 10 ടീമുകൾ ഇതിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഔഡി സ്‌പോർട് എബിടി ടീമിലെ ലൂക്കാസ് ഡി ഗ്രാസിയാണ് ആദ്യത്തെ ഫോർമുല ഇ റേസ് കിരീടമണിഞ്ഞത്.

മഹീന്ദ്ര റേസിംഗ് ടീമിനായി ബ്രൂണോ സെന്നയെ പങ്കാളിയാക്കി ഇന്ത്യയുടെ കരുണ് ചന്ദോക്കിനും ആദ്യ ഫോർമുല ഇ സീസണിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പിന്നീട് ബിഎംഡബ്ല്യു, നിസാൻ, മെർസിഡീസ് ബെൻസ്, പോർഷ തുടങ്ങിയ വമ്പൻമാരും പല സീസണുകളിലായി ഇലക്ട്രിക് കാറോട്ട മത്സരങ്ങളിലെ സാന്നിധ്യമായി മാറുകയുണ്ടായി. നടന്നുകൊണ്ടിരിക്കുന്ന 2022-23 സീസണിലാണ് ഫോർമുല ഇ മൂന്നാം തലമുറ കാറുകൾ മത്സരിക്കുന്നത്. മുകളിൽ പറഞ്ഞുപോലെ 11 ടീമുകളാണ് സീസണിൽ മത്സരിക്കുന്നത്.
അതിൽ ഡിഎസ് പെൻസ്കെ, നിയോ 333 റേസിംഗ്, എബിടി കുപ്ര, നിയോം മക്ലാരൻ, മസെരാട്ടി എംഎസ്ജി, മഹീന്ദ്ര റേസിംഗ്, ജാഗ്വർ ടിസിഎസ്, ടാഗ് ഹിയെർ പോർഷ, എൻവിഷൻ റേസിംഗ്, നിസ്സാൻ, അവലാഞ്ച് ആൻഡ്രെറ്റി എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. സീസണിൽ മൂന്ന് മത്സരങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. അതിൽ ഒന്ന് മെക്സിക്കോ സിറ്റിയിലും രണ്ട് സൗദി അറേബ്യയിലെ ദിരിയയിലുമാണ് പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് ശേഷം കേപ്ടൗൺ, സാവോപോളോ തുടങ്ങിയ പുതിയ നഗരങ്ങളിലേക്കും ഫോർമുല ഇ മത്സരമെത്തും.

ഫോർമുല വണ്ണിൽ നിന്നും മറ്റേതൊരു എഫ്‌ഐഎ വേൾഡ് ചാമ്പ്യൻഷിപ്പ് റേസ് ഫോർമാറ്റിൽ നിന്നും ഫോർമുല ഇ വളരെ വ്യത്യസ്തമാണെന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. വ്യക്തമായ ലൈനുകളിൽ, പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ-വീൽഡ് റേസ് കാറുകളാണ് ഇതിൽ മാറ്റുരയ്ക്കുന്നത്. സമാനമായ സ്പെസിഫിക്കേഷനുകളുള്ള കാറുകളാണ് ഇലക്ട്രിക് റേസിൽ പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫോർമുല ഇയിൽ മത്സരിക്കുന്ന മൂന്നാംതലമുറ കാറുകൾക്ക് ഇപ്പോൾ 350 kW പവർ ഔട്ട്പുട്ടും 322 കി.മീ. വേഗതയുമാണ് പുറത്തെടുക്കാനാവുന്നത്.
ഫോർമുല ഇ ഇവന്റ് സംഘടിപ്പിക്കുന്നതിനായി ഹൈദരാബാദ് സ്ട്രീറ്റ് സർക്യൂട്ട് താത്ക്കാലികമായി നിർമിച്ചതാണ്. ഹുസൈൻ സാഗർ തടാകത്തിന്റെ ചുറ്റും സ്ട്രീറ്റ് സർക്യൂട്ട് 2.83 കിലോമീറ്റർ നീളത്തിൽ 18 കർവുകളുമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഫോർമുല ഇ-യുടെ മെച്ചപ്പെടുത്തിയ റീജനറേറ്റീവ് ബ്രേക്കിംഗ് പ്രയോജനപ്പെടുത്താനാണ് ട്രാക്ക് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവന്റിനായുള്ള ടിക്കറ്റുകൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. ടിക്കറ്റുകൾക്ക് 100 രൂപ മുതൽ 1,25,000 രൂപ വരെയാണ് ചെലവഴിക്കേണ്ടി വരിക. ഹൈദരാബാദിൽ എത്തി ഇലക്ട്രിക് കാറോട്ട മത്സരം നേരിട്ട് കാണാനാവാത്ത ആളുകൾക്ക് സ്റ്റാർ സ്പോർട്‌സ് സെലക്‌ട് 2 അല്ലെങ്കിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഗ്രീൻകോ ഹൈദരാബാദ് ഇപ്രിക്‌സ് കാണാനാവും.


Click it and Unblock the Notifications