കാരെൻസ് മുതലാളിമാരേ... ചെറിയൊരു പണിക്ക് വണ്ടി തിരികെയെത്തിക്കണമെന്ന് കിയ
കൊവിഡിന് ശേഷം ഇന്ത്യയിൽ വലിയ വാഹനങ്ങളുടെ ഡിമാന്റ് കുതിച്ചുയരുകയാണ്. ആഡംബര കാറുകളുടെ കാര്യമല്ല ഈ പറയുന്നത്. 7 സീറ്റർ എസ്‌യുവികൾ, എംപിവി എന്നിവയുടെ ആവശ്യം വർധിക്കുന്നതിനെ പറ്റിയാണ് ഉദ്ദേശിച്ചത്. 2020-ന് മുമ്പ് ഒരു മാരുതി എർട്ടിഗ, റെനോ ട്രൈബർ അല്ലെങ്കിൽ ഇന്നോവ ക്രിസ്റ്റ അതുമല്ലെങ്കിൽ മഹീന്ദ്ര മറാസോ മാത്രമാണ് ഈ ക്രയറ്റീരിയയിൽ വിപണിയിലുണ്ടായിരുന്നത്.
എന്നാൽ വെറും മൂന്ന് വർഷംകൊണ്ട് ഇന്ത്യൻ വിപണി കണ്ടത് വലിയൊരു മാറ്റത്തിനായിരുന്നു. ഇന്ന് 7 ലക്ഷം രൂപ മുതൽ ഇത്തരം മൾട്ടി പർപ്പസ് വാഹനങ്ങൾ ധാരാളം ലഭിക്കും. ഉദാഹരണം പറഞ്ഞാൽ നീണ്ടയൊരു ലിസ്റ്റ് തന്നെയെടുക്കേണ്ടി വരും. നിങ്ങളിൽ പലർക്കും അതുകൊണ്ട് ഇക്കാര്യം അറിയാമെന്നതിനാൽ മനപൂർവം ഇതിനെ വിസ്‌മരിക്കുകയാണ്. എംപിവി സെഗ്മെന്റിന്റെ മുഖഛായ തന്നെ മാറ്റിമറിച്ച് വൻഹിറ്റടിച്ച മോഡലാണ് കിയ കാരെൻസ്.

പണ്ട് ടൊയോട്ട ഇന്നോവ വാങ്ങാൻ കാശില്ലാത്തവരെല്ലാം മറിച്ചൊരു ചിന്തയില്ലാതെ മാരുതി എർട്ടിഗയിലേക്ക് ചേക്കേറിയിരുന്നിടത്തേക്കാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കാരെൻസ് എന്ന അത്ഭുതത്തെ കൊണ്ടുവരുന്നത്. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത തരം എഞ്ചിൻ ഓപ്ഷനുകളും മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ സംവിധാനങ്ങളും പരിചയപ്പെടുത്തികൊണ്ട് കാരെൻസ് വലിയ തരംഗം തന്നെയാണ് സൃഷ്‌ടിച്ചത്.
കാരെൻസ് വാങ്ങിയവർക്ക് ചെറിയൊരു തലവേദനയായിക്കൊണ്ട് എംപിവിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് കിയ ഇപ്പോൾ. പക്ഷേ സംഭവം ചെറിയൊരു പണി മാത്രമാണെന്നാണ് കമ്പനിയുടെ അഭിപ്രായം. മൾട്ടി പർപ്പസ് മോഡലിന്റെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി കാരെൻസിന്റെ 30,000-ത്തിലധികം യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നതിൽ ഉൾപ്പെടുന്നതെന്നതാണ് കിയയുടെ ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് എംപിവി തിരിച്ചുവിളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ നിർമിച്ച മോഡലുകളാണ് തിരികെവിളിച്ചിരിക്കുനന്ത്. കൊറിയൻ വാഹന ഭീമൻ പറയുന്നതനുസരിച്ച്, മൊത്തം 30,297 യൂണിറ്റ് കാരെൻസുകൾ തിരികെ ബ്രാൻഡിന്റെ അംഗീകൃത സർവീസ് സെന്ററിൽ എത്തേണ്ടതുണ്ട്. കമ്പനിയുടെ ഗ്ലോബൽ സ്റ്റാൻഡേർഡ് അനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന ഘടകങ്ങളുടെ പതിവ് പരിശോധനകളും കർശനമായ ചെക്കപ്പുകളും നടത്തുന്നതിന്റെ ഭാഗമാണിത്.
തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്ന കാരെൻസിന്റെ എല്ലാ യൂണിറ്റുകളും പരിശോധിക്കും. തുടർന്ന് ആവശ്യമെങ്കിൽ, ബാധിച്ച എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നൽകുമെന്നും കിയ ഇന്ത്യ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ക്ലസ്റ്റർ ബൂട്ടിംഗ് പ്രക്രിയയിൽ സാധ്യമായ എന്തെങ്കിലും പിശക് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളിക്കൽ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇതിൽ തകരാർ പരിഹരിച്ചില്ലെങ്കിൽ ക്ലസ്റ്റർ പൂർണമായും പ്രവർത്തന രഹിതമാവാൻ ഇടയാവുമെന്നും ഉടമകളെ കിയ ഓർമപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കിയ അവസാനമായി കാരെൻസിനെ തിരിച്ചുവിളിച്ചത്. സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം മൂന്നുവരി എംപിവിയുടെ 4,000-ത്തിലധികം യൂണിറ്റുകളാണ് കഴിഞ്ഞ തവണ തിരിച്ചുവിളിക്കപ്പെട്ടതിൽ ഉൾപ്പെട്ടിരുന്നത്. എന്തായാലും ഉപഭോക്താക്കൾക്ക് തടസങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാവാത്ത രീതിയിലാണ് കമ്പനി ഈ നടപടികളെല്ലാം പൂർത്തിയാക്കുന്നത് എന്ന കാര്യം തികച്ചും സ്വാഗതാർഹമാണ്.
നിലവിൽ 10.45 ലക്ഷം രൂപ മുതൽ 18.90 ലക്ഷം രൂപ വരെയാണ് കിയ കാരെൻസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. എംപിവി 6 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. വാഹനം ബുക്ക് ചെയ്‌താൽ ഏകദേശം 10 മാസം വരെ വെയിറ്റിംഗ് പിരീഡാണ് എംപിവിക്കായി കിയ ആവശ്യപ്പെടുന്നത്. കൊറിയൻ ബ്രാൻഡിൽ നിന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് കാരെൻസ്.

മെയ് മാസത്തിൽ കിയ രാജ്യത്തുടനീളം 4,612 യൂണിറ്റ് കാരെൻസ് മോഡലുകളാണ് വിറ്റഴിച്ചത്. വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഏപ്രിലിൽ വാഹനത്തിന് ഒരു പുതിയ ലക്ഷ്വറി ഓപ്ഷൻ വേരിയന്റും കമ്പനി അവതരിപ്പിക്കുകയുണ്ടായി. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള ഓട്ടോമാറ്റിക് പതിപ്പുകളിൽ മാത്രമേ ഇത് ലഭ്യമാകൂവെന്ന് മാത്രം. എന്തായാലും മാരുതി എർട്ടിഗയുടെ അപ്രമാദിത്തം തീർത്ത പ്രകടനമാണ് കാരെൻസ് കാഴ്ച്ചവെക്കുന്നത്.


Click it and Unblock the Notifications








