ഫാൻസില്ലാത്ത മഹീന്ദ്ര കാർ, അടിപൊളിയായിട്ടും പാളിപ്പോയ വണ്ടിയുടെ ഭാവി ഇതായിരിക്കുമോ?
ഇന്ത്യയിൽ 7 സീറ്റർ എംപിവികൾക്കും എസ്‌യുവികൾക്കുമെല്ലാം ഡിമാന്റ് ഏറിവരുന്ന കാലമാണിത്. കൊവിഡ് കാലത്തോടെ വലിയ കുടുംബങ്ങൾക്കെല്ലാം ഒന്നിച്ച് യാത്ര ചെയ്യാനായി ഇത്തരം വാഹനങ്ങളിലേക്ക് ചേക്കേറി തുടങ്ങി. നേരത്തെ ഒരു ടൊയോട്ട ഇന്നോവ അല്ലെങ്കിൽ മാരുതി എർട്ടിഗ മാത്രം ഉണ്ടായിരുന്ന ഈ വിഭാഗത്തിൽ ഇപ്പോൾ മോഡേൺ വണ്ടികളുടെ ആറാട്ടാണ്.
എംപിവി വിഭാഗം നോക്കിയാൽ എർട്ടിഗക്ക് പുറമെ റെനോ ട്രൈബർ, കിയ കാരെൻസ് പോലുള്ള ശക്തരാണ് അണിനിരക്കുന്നത്. അതേസമയം മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ് പോലുള്ള 7 സീറ്റർ എസ്‌യുവികളും വിരാജിക്കുകയാണ്. ഇതിനിടയിൽ പെട്ടുപോയൊരു തട്ടുപൊളിപ്പൻ മോഡലാണ് മറാസോ. ചിലർ മനപൂർവം മറന്നുവെങ്കിൽ മറ്റുചിലർ മേൽപറഞ്ഞ മോഡേൺ വാഹനങ്ങൾക്കായി തഴഞ്ഞ മിടുക്കനായിരുന്നു മഹീന്ദ്രയുടെ മൾട്ടി പർപ്പസ് വാഹനം.

എംപിവി ശ്രേണിയിൽ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എർട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മറാസോ. കാഴ്ച്ചയിലും പെർഫോമൻസിലും യാത്രാ സുഖത്തിലുമെല്ലാം കേമനായിരുന്നിട്ടും വേണ്ടത്ര ശ്രദ്ധനേടാൻ ഇവനായില്ല എന്നതാണ് യാഥാർഥ്യം. എന്തുകൊണ്ടോ കമ്പനിക്ക് വേണ്ടവിധത്തിൽ മറാസോയെ മാർക്കറ്റ് ചെയ്യാൻ സാധിക്കാതെ പോയി. തുടക്ക കാലത്ത് മോശമല്ലാത്ത രീതിയിൽ വിപണി പിടിച്ചിരുന്നുവെങ്കിലും കാരെൻസ്, സഫാരി പോലുള്ള വമ്പൻമാരുടെ വരവോടെ പ്രതാപം പൂർണമായും നഷ്‌ടപ്പെടുകയായിരുന്നു.
വേണമെങ്കിൽ കാലം തെറ്റിയിറങ്ങിയ മോഡലായിരുന്നു മറാസോ എന്നുവേണമെങ്കിലും പറയാം. 2020-ൽ രണ്ടാംതലമുറ ഥാർ പുറത്തിറങ്ങിയതോടെ നേരത്തെയുണ്ടായിരുന്ന മഹീന്ദ്രയുടെ ഇമേജെല്ലാം മെച്ചപ്പെട്ടു. പിന്നാലെയെത്തിയ XUV700, സ്കോർപിയോ N മോഡലുകൾക്ക് ലഭിച്ച സ്വീകാര്യത തന്നെ കണ്ടാൽ അറിയാം ബ്രാൻഡിന്റെ ഇന്നത്തെ ലെവൽ. ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനുകളും സേഫ്റ്റിയുടെ അകമ്പടിയും കൊണ്ട് മഹീന്ദ്ര കാറുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായി മാറി.

ഥാർ 5-ഡോർ, XUV300 ഫെയ്‌സ്‌ലിഫ്റ്റ് പോലുള്ള വരാനിരിക്കുന്ന മോഡലുകളിലൂടെ ഇമേജ് വർധിപ്പിക്കാൻ പോവുന്ന മഹീന്ദ്ര പോലും മറാസോയെ മറന്നുവെന്നാണ് തോന്നുന്നത്. നിലവിൽ വളരെ കുറഞ്ഞ വിൽപ്പനയാണ് മറാസോയെ തേടിയെത്തുന്നത്. അടുത്ത വർഷത്തോടെ ഭാവിയില്ലാതെ പോവുന്ന ഈ എംപിവിയുടെ കാര്യത്തിൽ എന്താവും സംഭവിക്കാൻ പോവുന്നതെന്ന് പലർക്കും അറിയാം. 2023 നവംബറിൽ മഹീന്ദ്ര മറാസോയുടെ 49 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്.
കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മഹീന്ദ്രയുടെ വിൽപ്പന വെറും 282 യൂണിറ്റുകൾ മാത്രമായിരുന്നു. ഉത്സവ സീസണിൽ പോലും ഈ 7 സീറ്റർ കാറിന് തിളങ്ങാനാവാതെ പോയെന്നു വേണം പറയാൻ. ഇനി വിൽപ്പന വർധിപ്പിക്കുക എന്നത് ശരിക്കും നടപിടിയില്ലാത്ത കാര്യമാണ്. ആയതിനാൽ അടുത്ത വർഷം ഏപ്രിലിന് മുന്നോടിയായി മറാസോ കളമൊഴിഞ്ഞേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലുള്ള സ്വീറ്റ് സ്പോട്ട് ലക്ഷ്യമാക്കിയാണ് മഹീന്ദ്ര മറാസോയെ വിപണിയിലെത്തിച്ചത്. എന്നാൽ കമ്പനിയുടെ ഈ പ്ലാൻ വേണ്ടവിധത്തിൽ വർക്ക്ഔട്ടായില്ലെന്നതാണ് യാഥാർഥ്യം. ധാരാളം സ്പേസുള്ള കിടിലൻ ഇന്റീരിയറും സുഖകരമായ യാത്ര നൽകുന്ന ക്യാബിനുമെല്ലാം എംപിവിയുടെ ഹൈലൈറ്റുകളായിരുന്നു. പക്ഷേ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇല്ല, പെട്രോൾ എഞ്ചിൻ ഇല്ല തുടങ്ങിയ ചില പ്രധാന പോരായ്മകൾ ഇതിന് ഉണ്ടായിരുന്നു.
പോരാത്തതിന് ആളുകളെ കൈയിലെടുക്കാനുള്ള ഗിമ്മിക്കുകളോ ഫാൻസി ഫീച്ചറുകളോ മറാസോയിൽ വാഗ്ദാനം ചെയ്തിട്ടില്ലെന്നതും തിരിച്ചടിയായി. അങ്ങനെ വിപണിയിൽ ഫ്ലോപ്പായി പോവാനായിരുന്നു ഈ എംപിവിയുടെ വിധി. പക്ഷേ ഇതേ വിഭാഗത്തിൽ മഹീന്ദ്രയുടെ പദ്ധതി കടമെടുത്ത് വലിയതോതിൽ വിജയം നേടിയവരാണ് കിയ. കാരെൻസിലൂടെ കമ്പനി കാണിച്ച മാസ് അതൊന്നു വേറെ തന്നെയായിരുന്നു.

മഹീന്ദ്രയ്ക്ക് എന്തായാലും മറാസോയെ പുനരവതരിപ്പിക്കാൻ എന്തായാലും ഉദ്ദേശമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മഹീന്ദ്രയുടെ ഏറ്റവും മികച്ച ഓപ്ഷൻ മറാസോ നിർത്തലാക്കുന്നതാണ്. വരാനിരിക്കുന്ന എസ്‌യുവികൾക്ക് ആവശ്യമായ ഉത്പാദന ശേഷിയും ഇത് സ്വതന്ത്രമാക്കും. 1.5 ലിറ്റർ നാല് സിലിണ്ടർ D15 ഡീസൽ എഞ്ചിനാണ് മറാസോയിൽ പ്രവർത്തിക്കുന്നത്.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മറോസോയുടെ ഈ എഞ്ചിൻ അടുത്തിടെ ഥാറിന്റെ RWD വേരിയന്റുകളിൽ ഉപയോഗിച്ച തന്ത്രവും വിജയം കണ്ടിട്ടുണ്ട്. ആയതിനാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോവാനായിരിക്കും കമ്പനിയുടെ നീക്കം. തൽഫലമായി മറാസോ വിപണിയോട് ബൈ പറയുകയും ചെയ്യും.


Click it and Unblock the Notifications