ഹൈലക്‌സും വി-ക്രോസും പെട്ടിയെടുത്തോ... സ്കോർപിയോ N പിക്കപ്പുമായി മഹീന്ദ്ര
ഇന്ത്യൻ വിപണിയുടെ നെറുകയിലേക്ക് കുതിക്കുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ശരിക്കും പറഞ്ഞാൽ സ്പോർട് യൂട്ടിലിറ്റി മോഡലുകളുടെ അതികായകൻമാരായി മഹീന്ദ്ര വളർന്നു കഴിഞ്ഞു. 2020-ൽ രണ്ടാം തലമുറ ഥാർ പുറത്തിറക്കിയതു മുതൽ ബ്രാൻഡിന്റെ ലെവൽ ഒന്നു വേറെ തന്നെയാണ്. പിന്നാലെ XUV700, സ്കോർപിയോ N തുടങ്ങിയ തട്ടുപൊളിപ്പൻ എസ്‌യുവികൾ കൂടിയിറങ്ങിയതോടെ സംഭവം കളറായി.
ഇന്ന് ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഡിമാന്റുള്ളതുമായ വാഹനങ്ങളിൽ ഒന്നാണ് പുത്തൻ സ്കോർപിയോ N. സേഫ്റ്റിയും അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയും കിടിലൻ എഞ്ചിൻ ഓപ്ഷനുകളുമെല്ലാമാണ് എസ്‌യുവിയെ ഇത്രയും ജനപ്രിയമാക്കിയത്. ഇപ്പോഴിതാ ഇസൂസു ഡി-മാക്‌സ് വി-ക്രോസും ടൊയോട്ട ഹൈലക്‌സിനും എതിരാളിയായി ഒരു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിനെ കൊണ്ടുവരാനാണ് മഹീന്ദ്രയുടെ പുതിയ പ്ലാൻ.

അത് സ്കോർപിയോ N എസ്‌യുവി അടിസ്ഥാനമാക്കിയായാലോ? മുമ്പുണ്ടായിരുന്ന സ്കോർപിയോ ഗെറ്റ്അവേയിൽ കൊണ്ടുവന്നു പൊളിഞ്ഞ ഐഡിയ ആണിതെങ്കിലും ഇന്ന് സ്കോർപിയോയ്ക്കുള്ള സ്വീകാര്യത തന്നെയാണ് ഇത്തരത്തിൽ ചിന്തിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് പ്രചോദനമായത്. ഓഗസ്റ്റ് 15 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ അരങ്ങേറ്റം കുറിക്കുന്ന മോഡലിന്റെ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ടിപ്പോൾ.
ഒരു ആഗോള പിക്കപ്പ് ട്രക്കിന്റെ കൺസെപ്റ്റ് രൂപത്തിലായിരിക്കും വാഹനം വരികയെന്നു മാത്രം. മഹീന്ദ്ര സ്‌കോർപിയോ എൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പിക്കപ്പ് ട്രക്ക് ഒരുങ്ങുന്നതെന്ന് ടീസർ വീഡിയോയിലൂടെ വ്യക്തമാണ്. വരാനിരിക്കുന്ന ഥാർ 5-ഡോറും ഇതേ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായിരിക്കും. ആന്തരികമായി Z121 എന്ന കോഡ്‌നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാൻഡേർഡ് സ്‌കോർപിയോ N എസ്‌യുവിയേക്കാൾ നീളമുള്ള വീൽബേസിലാവും വരിക.
Get ready to go global.
— Mahindra Automotive (@Mahindra_Auto) July 29, 2023
Experience freedom. Break boundaries. Our new Global Pik Up vision is ready to be unleashed. #Futurescape #GoGlobal
📌Cape Town, South Africa
🗓️15th August, 2023 pic.twitter.com/5BEDzDU9D2
ഇത് പിന്നിലെ കാർഗോ ഡെക്ക് ഏരിയയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്യും. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 2,600 മില്ലീമീറ്റർ വീൽബേസ് ഉണ്ട്. അതേസമയം ഈ എസ്‌യുവിയുടെ പിക്കപ്പ് പതിപ്പിന് 3,000 മില്ലീമീറ്ററിലധികം വീൽബേസാവുമുള്ളത്. മഹീന്ദ്ര സ്കോർപിയോ N പിക്കപ്പ് സിംഗിൾ, ഡബിൾ ക്യാബ് ബോഡി ശൈലികളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
കൂടാതെ സ്റ്റാൻഡേർഡ്, ട്രേ-ബാക്ക് ബെഡ് വേരിയന്റുകളിലും മോഡൽ വിപണനത്തിന് എത്തും. വരാനിരിക്കുന്ന പിക്കപ്പ് ട്രക്ക് കൺസെപ്‌റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഫ്-റോഡിംഗ് പോലുള്ള എല്ലാ സാഹചര്യങ്ങളിലും കടന്നുചെല്ലാൻ വാഹനം പ്രാപ്‌തമായിരിക്കുമെന്ന് ഏവർക്കും ഊഹിക്കാം. സ്കോർപിയോ N പിക്കപ്പ് പോലെയുള്ള പുതിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മഹീന്ദ്രയ്ക്ക് ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളിൽ കൂടുതൽ ശോഭിക്കാനാവും.

എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ അധികം വിൽപ്പന പിടിക്കാനാവുമോ എന്നാണ് സംശയം. കാരണം ഇന്ത്യയിൽ അത്രയധികം യൂണിറ്റുകൾ വിറ്റുപോവുന്നൊരു സെഗ്മെന്റല്ല ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. പ്രായോഗികമാണെങ്കിലും ഇവയുടെ വിലയ്ക്ക് മറ്റ് എസ്‌യുവികൾ ലഭ്യമായതിനാൽ ആളുകൾക്ക് പ്രിയങ്കരം ഇത്തരം വാഹനങ്ങളോടാണ്. ഇനി സ്കോർപിയോ N അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് വരുമ്പോൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കാനും ഇടയുണ്ട്.
മഹീന്ദ്ര സ്കോർപിയോ N പിക്കപ്പ് ട്രക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025-ഓടെ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എസ്‌യുവിയുടെ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പിക്കപ്പ് ട്രക്കിന് പങ്കിടാനാകും. ആയതിനാൽ തന്നെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാങ്ങാനുമാവും. കൂടാതെ എവിടെയും കയറിചെല്ലാനാവുന്ന വിധത്തിൽ നിർമിക്കുന്നതിനാൽ 2WD, 4WD ഓപ്ഷനുകളിൽ വാഹനം വരുമെന്ന് പ്രതീക്ഷിക്കാം.

സ്കോർപിയോ N 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് വിപണിയിൽ എത്തുന്നത്. ഇതിൽ പെട്രോൾ മോഡലുകൾക്ക് 200 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക്കാണെങ്കിൽ ടോർക്ക് 380 Nm ആയി ഉയരും. ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂണുകളിലാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ബേസ് മാനുവലിൽ 130 bhp, 300 Nm torque എന്നിങ്ങനെ ലഭിക്കും.
അതേസമയം ഓട്ടോമാറ്റിക്കിൽ മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയുടെ ഡീസൽ ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 400 Nm torque വരെ നൽകും. ഡീസൽ വേരിയന്റുകളിൽ ഒരു 4WD ഓപ്ഷൻ ലഭ്യമാണ്. ഇത് എസ്‌യുവിയുടെ ഓഫ്-റോഡിംഗ് ശേഷി വർധിപ്പിക്കുന്ന കാര്യമാണ്. എന്തായാലും പിക്കപ്പിന് പുറമെ ഇലക്ട്രിക് മോഡലുകളിൽ കൂടി ബ്രാൻഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ മഹീന്ദ്രക്ക് കൂടുതൽ ആളുകളെ അടുപ്പിക്കാനാവുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications