വരുന്നവർക്കെല്ലാം മാരുതിയുടെ ഈ കാർ മതി! ബലേനോയെ പിന്നിലാക്കി ഫ്രോങ്ക്‌സ്; ഒപ്പം പുതിയ നേട്ടവും
ഇന്ത്യയിലെ ജനങ്ങളുടെ പൾസറിഞ്ഞ് കാറുകൾ പുറത്തിറക്കുന്നവരാണ് മാരുതി സുസുക്കി. വാഹന വിപണിയെന്ന കൊടിമുടിയെ ഒറ്റയ്ക്ക് കീഴടക്കി കുതിക്കുന്ന ബ്രാൻഡ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കൂടിയാണ്. ഏത് സെഗ്മെന്റ് എടുത്താലും മാരുതിയുടെ മോഡലുകൾ ജനമനസുകൾ കീഴടക്കി പായുന്നത് കാണാം. സേഫ്റ്റിയില്ല, പപ്പടമാണെന്ന കളിയാക്കലുകളൊക്കെ കേൾക്കുന്നുണ്ടെങ്കിലും വിശ്വസിച്ച് കാർ വാങ്ങണമെങ്കിൽ പലരും ഓടിയെത്തുന്നത് മാരുതി ഷോറൂമുകളിലേക്ക് തന്നെയാവും.
ഈ വർഷം ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പല സർപ്രൈസ് എൻട്രി ഒരുക്കിയാണ് മാരുതി കളംനിറഞ്ഞത്. ഇതിനുശേഷം ബ്രാൻഡിന്റെ വിൽപ്പന ഇരട്ടിയായി കുതിക്കുകയാണ്. ഇക്കൊല്ലമെത്തിയ ഫ്രോങ്ക്‌സും ജിംനിയും വാങ്ങാനാണ് ഇപ്പോൾ ഷോറൂമുകളിൽ ആളുകൾ കൂട്ടത്തോടെയെത്തുന്നത്. എന്തെങ്കിലും പുതുമയുള്ളത് വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം പ്രിയം ഫ്രോങ്ക്‌സ് എന്ന കൂപ്പെ സ്റ്റൈൽ എസ്‌യുവിയോടാണ്.

മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയാണിത്. ജനപ്രിയനായ ബലേനോയ്ക്ക് ഭീഷണിയായി കുതിക്കുകയാണ് ഫ്രോങ്ക്‌സിപ്പോൾ. ഒരേസമയം ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും ഗുണം ചെയ്യുന്ന വാഹനമെന്ന ഖ്യാതിയോടെ എത്തിയ മോഡൽ ഇപ്പോൾ 75,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളിലാണ് മുക്കാൽ ലക്ഷം കാറുകൾ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2016-ൽ പുറത്തിറങ്ങി ഏകദേശം എട്ട് മാസത്തിന് ശേഷമാണ് ബലേനോ ഈ നേട്ടം കൈവരിച്ചത്. അതായത് പ്രീമിയം ഹാച്ചിനേക്കാൾ രണ്ട് മാസത്തെ വേഗത ഫ്രോങ്ക്‌സിന്റെ വിൽപ്പനയിൽ കാണാനാവുമെന്ന് സാരം. കൂടാതെ, വിൽപന സംഖ്യയുടെ കാര്യത്തിൽ ഫ്രോങ്ക്സ് അടുത്തിടെ ബലേനോയെ മറികടന്നതും വലിയ വാർത്തയായിരുന്നു. ഡിസൈനിലെ പുതുമയും സമ്പന്നമായ ഫീച്ചർ നിരയുമാണ് ഫ്രോങ്ക്‌സിന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമായത്.

ഒരുക്കിയാണ് ഈ മോഡൽ അണിഞ്ഞൊരുങ്ങിയത്. സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതുകയായിരുന്നുവെന്ന് പറയാം. ക്രോം ആക്‌സന്റുകളോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവയാണ് മനോഹരമായ രൂപം സമ്മാനിക്കുന്നത്.
ലുക്കിന്റെ കാര്യത്തിൽ കുഞ്ഞൻ ഗ്രാൻഡ് വിറ്റാരയെന്ന് വിളിച്ചാലും തെറ്റൊന്നും പറയാനാവില്ല. ഇനി അകത്തളത്തിലേക്ക് കയറിയാലും വിസ്‌മയിപ്പിക്കും വിധത്തിലുള്ള സ്പേസും ഫീച്ചറുകളും ആരെയും ഒന്നിരുന്ന് യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. ഇന്റീരിയറിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം രണ്ട് ട്വീറ്ററുകളുള്ള നാല് സ്പീക്കറുകളുമായി കോർത്തിണക്കിയിട്ടുണ്ട്.

ഇതോടൊപ്പം സുസുക്കി കണക്റ്റ് ടെലിമാറ്റിക്‌സ്, വയർലെസ് ഫോൺ ചാർജിംഗ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ഹെഡ്‌സ്-അപ്-ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ഫൂട്ട്‌വെൽ ഇല്യൂമിനേഷൻ, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയെല്ലാമാണ് ഫ്രോങ്ക്‌സിന്റെ പ്രധാന സവിശേഷതകളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത് എന്നതിൽ സേഫ്റ്റിയുടെ കാര്യത്തിലും ഒന്നുംപേടിക്കാനില്ല. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിലാണ് വണ്ടി തെരഞ്ഞെടുക്കാനാവുന്നത്. ബലേനോയിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഫ്രോങ്ക്‌സിന് തുടിപ്പേകുന്നത്.

ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 90 bhp കരുത്തിൽ 113 Nm torque വരെ വികസിപ്പിക്കാനാവും. പഴയ ബലേനോ RS പതിപ്പിലൂടെ കണ്ട 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിന് എഞ്ചിന് ഫ്രോങ്ക്‌സിൽ 100 bhp പവറിൽ പരമാവധി 148 Nm torque വരെ നൽകാനാവും. രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനി കോർത്തിണക്കിയിട്ടുണ്ട്.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സാണ് ലഭിക്കുക. അതേസമയം ടർബോയിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് സ്വന്തമാക്കാനാവുന്നത്. 7.47 ലക്ഷം മുതൽ 13.14 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications