വില കൂടിപ്പോയോ? ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് പതിപ്പ് വാങ്ങാൻ ആളെത്തുന്നില്ലെന്ന് മാരുതി
ഇന്ത്യയിൽ ഓളമുണ്ടാക്കി വിപണിയിലേക്ക് ഓടിയെത്തിയ മാരുതി സുസുക്കിയുടെ ഏറ്റവും പുത്തൻ വാഹനങ്ങളിൽ ഒന്നാണ് ഫ്രോങ്ക്‌സ്. ബലേനോയുടെ ക്രോസ്ഓവർ പതിപ്പെന്നും കുട്ടി ഗ്രാൻഡ് വിറ്റാര എന്നൊക്കെ പല ചെല്ലപ്പേരുകളുണ്ടെങ്കിലും ഷോറൂമുകളിലേക്ക് ആളെക്കൂട്ടാൻ മോഡലിനായിട്ടുണ്ട്. നിരവധി പ്രത്യേകതകളും ഫ്രോങ്ക്‌സിൽ മാരുതി കരുതിവെച്ചിട്ടുണ്ടെന്നതും കൗതുകകരമായി.
ബലേനോ RS പെർഫോമൻസ് കാറിൽ കണ്ടിരുന്ന ടർബോ എഞ്ചിന്റെ തിരിച്ചുവരവായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇങ്ങനെ ഏപ്രിലിൽ പുറത്തിറക്കിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് യുവതലമുറയെ കൈയിലെടുക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ബുക്കിംഗ് ആരംഭിച്ചതു മുതൽ ഈ വെറൈറ്റി കാറിനെ സ്വന്തമാക്കാൻ ആളുകൾ തിരക്കുകൂട്ടുകയും ചെയ്‌തു. പക്ഷേ പ്രതീക്ഷകളെല്ലാം തെറ്റിച്ച് കൂടുതൽ ആളുകളും ഫ്രോങ്ക്‌സിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തെരഞ്ഞെടുക്കുന്നത്.

ഫ്രോങ്ക്‌സിന്റെ മൊത്തം വിൽപ്പനയുടെ 13 ശതമാനം മാത്രമാണ് ബൂസ്റ്റർജെറ്റ് വേരിയന്റിനുള്ളതെന്നാണ് മാരുതി സുസുക്കി ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്. മറ്റ് പല മാരുതി സുസുക്കി മോഡലുകളിലും കാണപ്പെടുന്ന 1.2 ലിറ്റർ K-സീരീസ് പെട്രോൾ ഓപ്ഷന് കൂടുതൽ മൈലേജ് നൽകുമെന്ന വിശ്വാസവും ടർബോ വേരിയന്റുകളുടെ അമിത വിലയുമായിരിക്കും പലരേയും ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് മോഡലുകളിൽ നിന്നും അകറ്റി നിർത്തുന്നതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
കാറിന്റെ 1.2 ലിറ്റർ NA മോഡലുകളും കൂടുതൽ കരുത്തുറ്റ ബൂസ്റ്റർജെറ്റ് എഞ്ചിൻ വേരിയന്റുകൾ തമ്മിൽ വിലയിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. കൃത്യമായി പറഞ്ഞാൽ ഫ്രോങ്ക്‌സിന്റെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ മോഡലുകൾക്ക് 7.47 ലക്ഷം മുതൽ 9.28 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ബൂസ്റ്റർജെറ്റ് മോഡലുകൾക്ക് 9.73 ലക്ഷം മുതൽ 13.14 ലക്ഷം വരെയും മുടക്കേണ്ടി വരും.

ഫ്രോങ്ക്‌സിന്റെ രണ്ട് എഞ്ചിൻ ഓപ്ഷന്റെയും ടോപ്പ് വേരിയന്റുകൾക്ക് ഏതാണ്ട് 2.70 ലക്ഷം രൂപയാണ് വ്യത്യാസം വരുന്നത്. ഇക്കാരണം തന്നെയാവും 1.2 ലിറ്റർ മോഡലുകൾ ബുക്കിംഗുകളുടെ സിംഹഭാഗവും നേടാൻ കാരണമായിരിക്കുന്നത്. പക്ഷേ കൂടുതൽ ഫീച്ചറുകളും വേണമെന്ന് ആഗ്രഹിക്കുന്നവർ വിലകൂടിയ ബൂസ്റ്റർജെറ്റ് എഞ്ചിനിനൊപ്പം പോകുകയല്ലാതെ മറ്റൊരു മാർഗവുമില്ല. എന്തായാലും മൊത്തത്തിൽ നോക്കുമ്പോൾ വാഹനത്തിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നതാണ് വാസ്‌തവം.
മെയ് മാസത്തിൽ ഫ്രോങ്ക്സിന്റെ 9,863 യൂണിറ്റുകളാണ് മാരുതി സുസുക്കി വിപണനം ചെയ്‌തത്. ഏപ്രിലിൽ രജിസ്റ്റർ ചെയ്ത 8,784 യൂണിറ്റുകളേക്കാൾ ഉയർന്ന കണക്കുകളാണിത് എന്നതും ശ്രദ്ധേയമാണ്. അതായത് വിപണിയിലെത്തി രണ്ട് മാസത്തിനുള്ളിൽ 18,647 ഫ്രോങ്ക്സുകളാണ് കമ്പനി നിരത്തിലെത്തിച്ചതെന്ന് സാരം. കൃത്യമായ സെഗ്മെന്റ് ഇല്ലെങ്കിലും വിലയുടെ അടിസ്ഥാനത്തിൽ ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയുമായാണ് കാറിന്റെ പ്രധാന മത്സരം.

സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ച് എഴുതിയിട്ടുണ്ട്. ക്രോം ആക്‌സന്റുകളോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിന്റെ ഡിസൈനിനെ പൂരകമാക്കുന്നത്.
ആദ്യ കാഴ്ച്ചയിൽ ഗ്രാൻഡ് വിറ്റാരയാണെന്ന് തോന്നിയാലും അതിശയിക്കാനൊന്നുമില്ല. ഇന്റീരിയറും സവിശേഷതകളാൽ സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മാരുതി ഫ്രോങ്ക്‌സ് പണികഴിപ്പിച്ചിരിക്കുന്നത്. 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയുമായാണ് ഫ്രോങ്ക്സ് വരുന്നത്.
മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ 1.2 പെട്രോൾ മാനുവലിന് 21.79 കിലോമീറ്റർ ഇന്ധനക്ഷമതയും 1.2 പെട്രോൾ എഎംടിക്ക് 22.89 കിലോമീറ്ററും, 1.0 ബൂസ്റ്റർജെറ്റ് പെട്രോൾ മാനുവലിന് 21.5 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 20.01 കിലോമീറ്റർ എന്നിങ്ങനെയാണ് ഇന്ധനക്ഷമത വരുന്നത്. എന്തായാലും ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് വേരിയന്റുകളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ മാരുതി പുതിയ എന്തെങ്കിലും തന്ത്രങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications