ഹൈബ്രിഡ്, പെട്രോൾ, സിഎൻജി! ഇനി ഗ്രാൻഡ് വിറ്റായിൽ എല്ലാമുണ്ട്; എസ്‌യുവിയുടെ CNG വേരിയന്റുമായി Maruti
തങ്ങളുടെ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി വകഭേദങ്ങൾ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സ്ട്രോംഗ് ഹൈബ്രിഡ്, പെട്രോൾ എന്നീ ഓപ്ഷനുകൾക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ മോഡലിന് പുതിയ ക്ലീനർ ഫ്യുവൽ ഓപ്ഷനും സമ്മാനിച്ചിരിക്കുന്നത്. നെക്‌സ നിരയിലേക്ക് സിഎൻജി കൊണ്ടുവരുന്ന കമ്പനിയുടെ മൂന്നാമത്തെ കാറാണ് ഗ്രാൻഡ് വിറ്റാര.

ഗ്രാൻഡ് വിറ്റാരയുടെ S-സിഎൻജി പതിപ്പ് ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഗ്രാൻഡ് വിറ്റാര എസ്-സിഎൻജി ഡെൽറ്റയുടെ വില 12.85 ലക്ഷം രൂപയും സീറ്റ വേരിയന്റിന് 14.84 ലക്ഷം രൂപയുമാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില. ഇന്ധനവില കുതിച്ചുയരുന്നതിനാൽ മാരുതി കൂടുതൽ കാര്യക്ഷമമായ ഓപ്ഷനുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് മികച്ച തീരുമാനമാണ്. ഗ്രാൻഡ് വിറ്റാര സിഎൻജിയുടെ എഞ്ചിൻ എർട്ടിഗ സിഎൻജിയിലും XL6 സിഎൻജിയിലും കാണപ്പെടുന്നതിന് സമാനമാണ്.

ഈ 1.5 ലിറ്റർ K15C, ഫോർ സിലിണ്ടർ എഞ്ചിൻ XL6, എർട്ടിഗ എന്നിവയ്ക്ക് സമാനമായ പെർഫോമൻസ് കണക്കുകൾ തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. പെട്രോളിൽ ഓടുമ്പോൾ ഗ്രാൻഡ് വിറ്റാര 101 bhp കരുത്തിൽ 136 Nm torque നൽകുമ്പോൾ സിഎൻജിയിൽ 88 bhp പവറും 121.5 Nm torque ഉം ആണ് ഉത്പാദിപ്പിക്കുക. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിക്ക് സമാനമായ 26.6 കി.മീ/കിലോ ആണ് എസ്‌യുവിയുടെ ഇന്ധനക്ഷമത.

ഇത് അതിന്റെ മൈൽഡ്-ഹൈബ്രിഡ് എതിരാളികളേക്കാൾ വളരെ ലാഭകരമാണെന്നതും ശ്രദ്ധേയമാവും. എന്നാൽ ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ 27.97 കി.മീ/ലിറ്ററിനേക്കാൾ അൽപ്പം കുറവാണ് സിഎൻജി പതിപ്പിന്റെ മൈലേജ് എന്നതും പ്രത്യേകം എടുത്തു പറയാം. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനോടു കൂടിയാണ് സിഎൻജി വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത്. AWD, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ ഓഫറിൽ എസ്‌യുവിയുടെ സിഎൻജി മോഡലിൽ ലഭ്യമാവില്ല.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് സൗകര്യം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ നീണ്ട ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇതിന് പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് എസി നിയന്ത്രണങ്ങൾ, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്റ് ഇന്റഗ്രേഷൻ, കണക്റ്റഡ് കാർ ഫീച്ചറുകൾ, റിമോട്ട് ഇഗ്നിഷൻ എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

മൊത്തം 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ ഒരുക്കിയിട്ടുള്ളത്. അടുത്തിടെ ടൊയോട്ട ഹൈറൈഡറിനും ഗ്ലാൻസയ്ക്കും സിഎൻജി സാങ്കേതികവിദ്യ മാരുതിയിൽ നിന്നും ലഭിച്ചിരുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് മുമ്പാണ് ഹൈറൈഡർ സിഎൻജി പ്രഖ്യാപിച്ചത്. പ്ലാറ്റ്‌ഫോം പങ്കാളികൾ എന്ന നിലയിൽ ഗ്രാൻഡ് വിറ്റാരയ്ക്ക് സിഎൻജി സാങ്കേതികവിദ്യ മാരുതി നൽകുമ്പോൾ ടൊയോട്ട ഹൈബ്രിഡ് സംവിധാനം മറുവശത്തേക്കും നൽകുന്നു.

ടൊയോട്ട ഹൈറൈഡർ സിഎൻജി S, G വേരിയന്റുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളിലും ഗ്രാൻഡ് വിറ്റാര സിഎൻജി വാഗ്ദാനം ചെയ്യുന്നു. ഗ്രാൻഡ് വിറ്റാരയ്‌ക്കൊപ്പം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 5,500 rpm-ൽ 114 bhp പവറും 4,400-4,800 rpm-ൽ 122 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കും. ഒരു ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമേ ഇത് തെരഞ്ഞെടുക്കാനാവൂ.

ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഒരേയൊരു എസ്‌യുവിയാണ് ഗ്രാൻഡ് വിറ്റാര. എന്നിരുന്നാലും മാനുവൽ ഗിയർബോക്സുള്ള കെ-സീരീസ് എഞ്ചിനിൽ മാത്രമേ ഇത് ലഭ്യമാകൂ. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ തുടങ്ങിയ വമ്പൻമാർക്കെതിരെ പോരാടാൻ മാരുതിക്ക് ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി പതിപ്പും മൈലേജ് നൽകും.

2022 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തതു മുതൽ ഗ്രാൻഡ് വിറ്റാരയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. അതിന്റെ എസ്‌യുവി ആകർഷണവും ഒന്നിലധികം ഫ്യൂച്ചർ-റെഡി പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയാണ് വാഹനത്തെ ഹിറ്റാക്കിയത്. ഇതോടൊപ്പം എസ്-സിഎൻജി ഓപ്ഷന്റെ ആമുഖം ഗ്രാൻഡ് വിറ്റാരയുടെ ആകർഷണം കൂടുതൽ വിപുലീകരിക്കുന്നുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു. ഗ്രാൻഡ് വിറ്റാര S-CNG തങ്ങളുടെ ഗ്രീൻ-പവർട്രെയിൻ ഓഫറുകൾ 14 മോഡലുകളിലേക്ക് വിപുലീകരിക്കാനുള്ള കമ്പനിയുടെ ആക്രമണാത്മക പദ്ധതിക്ക് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








