ലക്ഷ്വറിയുടെ പരകോടി! പിറവിയെടുത്ത് റോൾസ് റോയ്‌സ് റെയ്ത്ത് ബ്ലാക്ക് ആരോ
ആഡംബര കാറുകളുടെ അവസാന വാക്കായി മാറുന്നവരാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ്. 1906-ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്ഥാപിതമായ കമ്പനിയുടെ നിരയിലെ ഗോസ്റ്റും ഫാന്റവും ഡോണും കലിനനും റെയ്ത്തുമെല്ലാം എതിരാളികളുടെ ഉറക്കം കെടുത്തുന്നവരാണ്. നമ്മുടെ നിരത്തുകളിൽ വരെ അപൂർവ കാഴ്ച്ചയാണ് റോൾസ് റോയ്‌സുകൾ.
രാജകീയ യാത്ര സമ്മാനിക്കുന്ന റോൾസ് റോയ്‌സുകളിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യുക എന്നത് സ്വപ്നം കാണാത്ത വാഹന പ്രേമികൾ തന്നെ ചുരുക്കമായിരിക്കും. 25,000 രൂപ മുടക്കിയാൽ ബോബി ചെമ്മണ്ണൂരിന്റെ റോൾസ് റോയ്സിൽ വേണേൽ ഒരു ട്രിപ്പ് ഒപ്പിക്കാനും നമുക്ക് അവസരമുണ്ട്. എന്നിരുന്നാലും സ്വന്തം കാർ പോലാവില്ലല്ലോ ഇതൊന്നും! ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ അത്യാഡംബര മോഡലുകൾ നിർമിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡ് പുതിയൊരു മോഡലുമായി വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ.

ധാരാളം പ്രത്യേകതകൾ നിറഞ്ഞ റെയ്ത്ത് ബ്ലാക്ക് ആരോ എന്ന ലക്ഷ്വറി ഭീമനാണ് ഇപ്പോൾ അവതാരപ്പിറവിയെടുത്തിരിക്കുന്നത്. ആഡംബര കാർ നിർമാതാക്കളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന പ്രത്യേക ലിമിറ്റഡ് എഡിഷൻ മോഡലാണിത്. റോൾസ് റോയ്‌സിന്റെ നിർമാണ ആസ്ഥാനമായ ഗുഡ്‌വുഡിൽ നിന്നുള്ള അവസാന കാറാണിത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. കൂടാതെ അവസാനമായി ഒരു V12 എഞ്ചിനും റോൾസ് റോയ്‌സ് കാറിൽ ഇടംപിടിക്കുന്നുവെന്നതും ഹൈലൈറ്റാണേ...
623 bhp കരുത്തിൽ പരമാവധി 870 Nm torque വരെ നൽകാൻ കഴിയുന്നതാണീ V12 എഞ്ചിൻ. ഭാവിയിൽ പൂർണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ പദ്ധതിയിടുന്നതിനാൽ റോൾസ് റോയ്‌സ് ഇതുവരെ നിർമിച്ചതിൽ അവസാനത്തെ V12 കൂപ്പെയായിരിക്കും റൈത്ത് ബ്ലാക്ക് ആരോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്പെഷ്യൽ മോഡൽ ലോകമെമ്പാടുമായി വെറും 12 യൂണിറ്റുകളിൽ മാത്രമേ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ. റോൾസ് റോയ്സ് കഴിഞ്ഞ 10 വർഷമായി റെയ്ത്ത് സീരീസ് കാറുകൾ പുറത്തിറക്കുന്നുണ്ട്.

2016-ൽ ലോഞ്ച് ചെയ്ത ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ പിന്തുടർന്നാണ് V12 എഞ്ചിനോടുകൂടിയ ബ്ലാക് ആരോ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്.ഈ ഗംഭീരമായ V12 കൂപ്പെ ബ്രാൻഡിന്റെ മുഖമുദ്രയിലൂടെയും സമാനതകളില്ലാത്ത ബെസ്‌പോക്ക് കഴിവുകളിലൂടെയും റെയ്‌ത്തിന്റെ പ്രാധാന്യവും ചൈതന്യവും ഉൾക്കൊള്ളുന്നുവെന്ന് റോൾസ് റോയ്‌സ് പറയുന്നു. 1930 കളിൽ ലോക ലാൻഡ് സ്പീഡ് റെക്കോർഡുകൾ സ്ഥാപിച്ച തണ്ടർബോൾട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഡലിന്റെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്.
ബ്ലാക്കും ഗ്രേയും കൂടികലർന്ന നിറത്തിലാണ് റെയ്ത്ത് ബ്ലാക്ക് ആരോ വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഗ്ലോസി യെല്ലോ ഹൈലൈറ്റുകളും കമ്പനി കോർത്തിണക്കിയിട്ടുണ്ട്. സെലിബ്രേഷൻ സിൽവർ, ബ്ലാക്ക് ഡയമണ്ട് എന്നീ രണ്ട് ടോണുകൾക്കിടയിലുള്ള കളർ ഗ്രേഡിംഗോടു കൂടിയ പ്രത്യേക ബെസ്‌പോക്ക് ഫിനിഷാണ് റോൾസ് റോയ്‌സ് റെയ്ത്ത് ബ്ലാക്ക് ആരോയിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് നിറങ്ങൾ തമ്മിലുള്ള എൻഹാൻസ്മെന്റ് വർധിപ്പിക്കുന്നതിന് ബ്ലാക്ക് ഡയമണ്ട് പെയിന്റിൽ ഒരു ഗ്ലാസ്-ഇൻഫ്യൂസ്ഡ് 'ക്രിസ്റ്റൽ' പെയിന്റ് ഓവർ ലെയറും കമ്പനി പ്രയോഗിച്ചിട്ടുണ്ട്.

ബമ്പർ ഇൻസെർട്ടുകളിലും ബെസ്‌പോക്ക് വീൽ പിൻസ്ട്രിപ്പുകളിലും ബ്രൈറ്റ് യെല്ലോ നിറം യോജിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ 1938-ൽ തണ്ടർബോൾട്ട് ലാൻഡ് സ്പീഡ് റെക്കോർഡ് സ്ഥാപിച്ച ബോൺവില്ലെ സാൾട്ട് ഫ്ലാറ്റിന്റെ ഓർമ്മപ്പെടുത്തലായി ഓപ്പൺ-പോർ വുഡ് ഡോർ ലൈനിംഗോടെയാണ് ബ്ലാക്ക് ആരോയുടെ ഉൾഭാഗം പണികഴിപ്പിച്ചിരിക്കുന്നത്. സീറ്റുകളിലും ആംറെസ്റ്റുകളിലും ഡാഷ്‌ബോർഡിലും ബ്ലാക്ക് ക്ലബ് ലെതർ റോൾസ് റോയ്സ് ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം ഫീൽ ഉയർത്തുന്നുണ്ട്.
അത്യാഡംബരമായി നിർമിച്ചിരിക്കുന്ന അകത്തളത്തിന് ഇതെല്ലാം വേറിട്ടൊരു ഫീലാണ് സമ്മാനിക്കാൻ കഴിയുന്നത്. സ്ട്രൈക്കിംഗ് യെല്ലോ കളർ ഇന്റീരിയറിലും സമൃദ്ധമായി റോൾസ് റോയ്‌സ് ഉപയോഗിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ, സീറ്റ് ടോപ്പുകൾ, ഹെഡ്‌റെസ്റ്റുകൾ എന്നിവയെ ഈ നിറം വേറിട്ടതാക്കുന്നു. റോൾസ് റോയ്‌സ് കാറിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ എൽഇഡി ലൈറ്റുകളുമായാണ് റെയ്ത്ത് ബ്ലാക്ക് ആരോ വരുന്നത്. തണ്ടർബോൾട്ടിന്റെ ഓർമ്മപ്പെടുത്തലിനായി കാറിന്റെ റൂഫിൽ 2,117 ഫൈബ്രോപ്റ്റിക് സ്റ്റാറുകളും ബ്രിട്ടീഷ് വാഹന നിർമാതാക്കൾ നൽകി.

1938 സെപ്റ്റംബർ 16-ന് രാത്രി ആകാശത്ത് തെളിഞ്ഞ മിൽക്കി വേയിലെ നക്ഷത്രങ്ങളെയാണ് ഇവ ചിത്രീകരിക്കുന്നത്. മോഡലിനെ കുറിച്ചുള്ള മറ്റ് സാങ്കേതിക വിവരങ്ങളൊന്നും റോൾസ് റോയ്‌സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഇതിന്റെ വിലയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാറിന്റെ 12 യൂണിറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഈ വേരിയന്റ് എത്തിയിട്ടുണ്ടോയെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. മിക്കവാറും വാഹനത്തിന്റെ മുഴുവൻ യൂണിറ്റുകളും വിദേശ വിപണിയിൽ തന്നെ വിറ്റഴിക്കപ്പെടാനാണ് സാധ്യത.


Click it and Unblock the Notifications








