അംബാനിയോ മഹീന്ദ്രയോ അല്ല! എംജിക്ക് പുതിയ ഇന്ത്യന്‍ മുതലാളി; ആരാണെന്ന് കണ്ടോ?
ഇന്ത്യയിൽ എസ്‌യുവി വിപ്ലവത്തിന് തുടക്കമിട്ടവരിൽ പ്രധാനിയാണ് ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ആദ്യ മോഡലായ ഹെക്‌ടറിലൂടെ തന്നെ രാജ്യത്ത് വെന്നിക്കൊടി പാറിക്കാൻ ഈ ബ്രിട്ടീഷ് പൈതൃകമുള്ള ബ്രാൻഡിനായി എന്നതും വലിയൊരു നേട്ടമായിരുന്നു. ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായുള്ള SIAC മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എംജി മോട്ടോര്‍ ഇന്ത്യ.
കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാന്‍ ഓഹരികള്‍ വില്‍ക്കുന്നതായി ഏതാനും മാസങ്ങൾക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര തുടങ്ങിയവർ എംജിയിൽ നിക്ഷേപത്തിന് തയാറായേക്കുമെന്ന് വരെ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എംജി ഇന്ത്യയുടെ ഓഹരി ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലായിരുന്നു വണ്ടിഭ്രാന്തൻമാരെല്ലാം. ഒടുവിൽ ഇതേസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിക്കുകയാണിപ്പോൾ.

കഥയില്‍ ചെറിയ ട്വിസ്റ്റോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്. എന്തെന്നുവെച്ചാൽ പലരും പ്രതീക്ഷിച്ചിരുന്നതു പോലെ മുകേഷ് അംബാനിയോ ആനന്ദ് മഹീന്ദ്രയോ അല്ല പകരം ശതകോടീശ്വരനും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനുമായ സജ്ജന്‍ ജിന്‍ഡാലാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ സജ്ജൻ ജിൻഡാലും SAIC മോട്ടോർ കോർപ്പറേഷനും എംജി മോട്ടോർ ഇന്ത്യ ഉൾപ്പെടുന്ന സഖ്യത്തിനുള്ള കരാർ വ്യവസ്ഥകൾ അന്തിമമാക്കിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
മോറിസ് ഗരാജസ് എന്നറിയപ്പെടുന്ന എംജി ചൈന ആസ്ഥാനമായുള്ള SAIC മോട്ടോർ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണിപ്പോൾ. സജ്ജൻ ജിൻഡാൽ ബ്രാൻഡിന്റെ ഓഹരി സ്വന്തമാക്കിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എംജിയുടെ പ്രാദേശിക വ്യവസായത്തിന്റെ മൂല്യനിർണയം 1 ബില്യൺ ഡോളറിലെത്താൻ സാധ്യതയുണ്ടെന്ന് ക്രോസ്-ബോർഡർ ഇടപാടിനെക്കുറിച്ച് പരിചയമുള്ള ഇൻസൈഡർമാർ വെളിപ്പെടുത്തുകയും ചെയ്‌തു. എന്തായാലും കമ്പനിക്ക് ഒരു ഇന്ത്യൻ ഉടമ എത്തുന്നത് വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

സജ്ജൻ ജിൻഡാലും SAIC മോട്ടോർ കോർപ്പറേഷനും തമ്മിൽ ലീഗൽ ഡോക്യുമെന്റേഷൻ നടക്കുന്നുണ്ടെന്നും ദീപാവലിയോട് അനുബന്ധിച്ച് ഔപചാരികമായ പ്രസ്താവന ഉണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. ചർച്ചകൾ പ്രകാരം 2024 ജനുവരിയോടെ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ പുതിയ സഖ്യം പദ്ധതിയിടുന്നുണ്ടെന്നതും ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്. പ്രാരംഭ ഘട്ടത്തിൽ എംജി മോട്ടോർ ഇന്ത്യയുടെ 32 മുതൽ 35 ശതമാനം ജിൻഡാലിനും 51 ശതമാനം SAIC മോട്ടോർ കോർപ്പറേഷനും 6 ശതമാനം ജീവനക്കാരും ഡീലർമാരും സ്വന്തമാക്കും.
കൂടാതെ ഒരു അജ്ഞാത ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് എംജിയിൽ 6 മുതൽ 7 ശതമാനം ഓഹരികൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സഞ്ചിത നഷ്ടങ്ങൾ SAIC-ന്റെ ഇക്വിറ്റിയിൽ നിന്ന് എഴുതിത്തള്ളപ്പെടും. കൂടാതെ എല്ലാ നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നിയന്ത്രണം മാറ്റുന്നതിനുള്ള ആസൂത്രണങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. നഷ്‌ടങ്ങൾ നീക്കം ചെയ്‌തുകഴിഞ്ഞാൽ, അതിന്റെ സ്റ്റോക്ക് ക്രമേണ 38-40 ശതമാനമായി കുറയ്‌ക്കുന്നതിന് ഓഫർ ഫോർ സെയിൽ (OFS) ഏറ്റെടുക്കാൻ SAIC-നെ സമീപിക്കാനാണ് പദ്ധതി.

ജിൻഡാൽ ഓഹരി 49-51 ശതമാനമായും ജീവനക്കാരുടെ ഡീലർമാർ 8-9 ശതമാനമായും ഉയർത്തും. എംജി മോട്ടോർ ഇന്ത്യയുടെ മൂല്യം ഏകദേശം 1.2-1.5 ബില്യൺ ഡോളർ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 9,800 കോടി രൂപ മുതൽ 12,300 കോടി രൂപ വരെ. പ്രാഥമിക മൂല്യനിർണയ പ്രതീക്ഷയായ 8-10 ബില്യൺ ഡോളറിനേക്കാൾ വളരെ കുറവാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.ഗുജറാത്തിലെ ഹലോളിലെ പ്ലാന്റിൽ പ്രതിവർഷം 1.20 ലക്ഷം യൂണിറ്റ് നിർമാണത്തിനുള്ള ശേഷിയാണ് കമ്പനിക്ക് ഇപ്പോഴുള്ളത്.
ഏകദേശം 170,000 വാഹനങ്ങളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്. 2028 ഓടെ ശേഷി 300,000 യൂണിറ്റായി ഉയർത്താനാണ് ഇപ്പോഴുള്ള പദ്ധതി. ആസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയ്ക്ക് പുറമെ കോമെറ്റ്, ZS ഇലക്ട്രിക് എസ്‌യുവി എന്നീ മോഡലുകളാണ് ഇപ്പോൾ എംജി ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും 2019-ൽ ലോഞ്ച് ചെയ്യുമ്പോൾ എംജി ബ്രാൻഡിന്റെ ബ്രിട്ടീഷ് പൈതൃകം ഉയർത്തിക്കാട്ടാനാണ് ലക്ഷ്യമിട്ടത്. നടൻ ബെനഡിക്റ്റ് കംബർബാച്ചിനെ ബ്രാൻഡ് അംബാസഡറായി നിയമിക്കുകയും ചെയ്‌തിരുന്നു.

എന്തായാലും ഈ പദ്ധതി വിജയം കണ്ടപ്പോൾ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായി അതിവേഗം മോറിസ് ഗരാജസ് വളർന്നു. പുതിയ നീക്കത്തോടെ എംജി മോട്ടോര്‍ ഇന്ത്യയുടെ ഏകദേശം 51 ശതമാനം ഓഹരികളും ഇന്ത്യക്കാരുടെ കൈവശമായി മാറും. ബാക്കി 49 ശതമാനം നിലവിലെ ഉടമയായ SAIC മോട്ടോര്‍ നിലനിര്‍ത്തും. ഇങ്ങനെ നടന്നാല്‍ ചൈനീസ് കമ്പനിയെന്ന പേരില്‍ നിന്ന് എംജി മോട്ടോര്‍ ഇന്ത്യ ഒരു ഇന്ത്യന്‍ സ്ഥാപനമായി മാറുകയാണ്.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ബ്രാന്‍ഡിന് വലിയ അടിയായി മാറി. ഇക്കാരണമാണ് ഓഹരി വിൽക്കാൻ SAIC നിർബന്ധിതമായത്. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനായ സജ്ജന്‍ ജിന്‍ഡാൽ ഉൾപ്പടെയുള്ളവരായിരിക്കും ഇനി എംജി മോട്ടോർ ഇന്ത്യയുടെ തലപ്പത്തുണ്ടാവുക.


Click it and Unblock the Notifications








