ആളെക്കൂട്ടി നെക്സോണും പഞ്ചും, കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ വിറ്റഴിച്ചത് 5.38 ലക്ഷം കാറുകൾ
നിലവിൽ ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളിൽ ഒരാണ് ടാറ്റ മോട്ടോർസ്. സേഫ്റ്റിയുടെ ചുവടുപിടിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ കമ്പനി ഇന്ന് ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാസഞ്ചർ കാർ ബ്രാൻഡാണ്. ചിലപ്പോഴൊക്കെ വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറാറുമുണ്ട്.
അധികം വൈകാതെ ദക്ഷിണ കൊറിയൻ എതിരാളിയെ മറികടന്ന് ഈ രണ്ടാംസ്ഥാനം സ്ഥിരമായി കൈപ്പിടിയിലാക്കാനും ടാറ്റയ്ക്ക് സാധിക്കും. പരമ്പരാഗത പെട്രോൾ/ഡീസൽ വാഹനങ്ങൾക്ക് പുറമെ വാഹന വിപണിയുടെ ഭാവിയായി പറയപ്പെടുന്ന ഇലക്‌ട്രിക് വാഹന രംഗത്തെ ഒന്നാമനാണ് കമ്പനി. വരും മാസങ്ങളിൽ പുതിയ ഇവികൾ പുറത്തിറക്കി സ്ഥാനം ഊട്ടിയുറപ്പിക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്. 2022-23 സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഒരു സാമ്പത്തിക വർഷത്തിൽ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിൽപ്പനയാണ് 2022-23 കാലയളവിൽ കമ്പനി നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാർച്ച് വരെ ടാറ്റ മോട്ടോർസ് മൊത്തം 5,38,640 കാറുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 46 ശതമാനം വർധവാണ് ബ്രാൻഡ് കൈപ്പിടിയിലാക്കിയിരിക്കുന്നത്. നെക്‌സോൺ, പഞ്ച്, ഹാരിയർ, സഫാരി എന്നീ ജനപ്രിയ മോഡലുകൾ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന രേഖപ്പെടുത്തിയ കാലയളവ് കൂടിയാണ് കടന്നുപോവുന്നത്.
അതായത് മൊത്തം വിൽപ്പനയുടെ 66 ശതമാനവും കൊണ്ടുവന്നിരിക്കുന്നത് ഈ കാറുകളാണെന്ന് സാരം. അതേസമയം 2023 സാമ്പത്തിക വർഷത്തിൽ ടാറ്റയുടെ ഇലക്ട്രിക് വാഹന വിൽപ്പന ആദ്യമായി 50,000 യൂണിറ്റുകൾ കടന്നുവെന്നതും ശ്രദ്ധേയമായി. ഇത് 2022 സാമ്പത്തിക വർഷത്തേക്കാൾ 154 ശതമാനം ഉയർച്ചയിലേക്കാണ് നയിച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ, ടാറ്റ മോട്ടോർസ് തങ്ങളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ഇവി വിൽപ്പനയും കൈവരിച്ചു.

ഈ മൂന്നു മാസക്കാലയളവിൽ 15,960 ഇലക്ട്രിക് കാറുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനും ഇവി ശ്രേണി വിപുലീകരിക്കുന്നതിനുമായി ടാറ്റ ഏതാനും മാസങ്ങൾക്ക് മുമ്പ് ടിയാഗോ ഇവി അവതരിപ്പിച്ചിരുന്നു. എല്ലാ മോഡലുകളേയും പോലെ തന്നെ ഇതും വിപണിയിൽ തരംഗമാവുന്ന കാഴ്ച്ചയാണ് പിന്നീട് നാം കണ്ടത്. കൊവിഡ്-19 മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധി അവസാനിച്ചതിന് ശേഷം വാഹന വിപണിയിലുണ്ടായ ഉയർന്ന ഡിമാന്റിന്റെ സാക്ഷ്യമാണ് ടാറ്റയുടെ ഈ വലിയ വിൽപ്പന കണക്കുകൾ.
2023 മാർച്ച് മാസത്തിൽ 4 ശതമാനം വളർച്ചയോടെ ടാറ്റ 44,044 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്താനും ടാറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2022 മാർച്ചിൽ ഇത് 42,293 യൂണിറ്റുകളായിരുന്നു. 6,000 കാറുകൾ അധികമായി വിറ്റഴിച്ച് ഹ്യുണ്ടായി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. വരുന്ന മാസങ്ങളിൽ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് കൂടുതൽ വിൽപ്പന നേടാനാവുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.

നിലവിൽ ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ്. അതേസമയം രണ്ടാമതായി മൈക്രോ സ്പോർട് യൂട്ടിലിറ്റി മോഡലായ പഞ്ച് രണ്ടാമതായുണ്ട്. ഈ വാഹനത്തിന്റെ വരവ് കമ്പനിയുടെ വിൽപ്പന വേഗം ഉയർത്താൻ കാരണമായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ ഇതുവരെ 1.80 ലക്ഷം യൂണിറ്റ് വിൽപ്പന പഞ്ച് നേടിയിട്ടുണ്ട്. നെക്‌സണും പഞ്ചും കൂടാതെ, എൻട്രി ലെവൽ ടിയാഗോ കോംപാക്‌ട് ഹാച്ച്‌ബാക്ക് വർഷങ്ങളായി സ്ഥിരമായ വിൽപ്പന നേടിക്കൊടുക്കുന്നുണ്ട്.
2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ഹാരിയർ ഇവി, കർവ് മിഡ്-സൈസ് കൂപ്പെ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ടായി. അവ വരുന്ന വർഷത്തോടെ വിപണിയിൽ അരങ്ങേറ്റം കുറിച്ചേക്കും. അതോടൊപ്പം ആൾട്രോസിന്റെ ഇലക്ട്രിക് മോഡലും യാഥാർഥ്യമാവാൻ സാധ്യതയുണ്ട്. ടിയാഗോയ്ക്ക് മുമ്പ് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൂടുതൽ താങ്ങാനാവുന്ന മോഡലിനെ കൊണ്ടുവരാനാണ് കമ്പനി മുൻതൂക്കം നൽകിയത്. അങ്ങനെയാണ് ടിയാഗോ ഇവിക്ക് നറുക്ക് വീഴുന്നത്.

19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തിയത്. ശേഷി കൂടിയ പതിപ്പ് 315 കിലോമീറ്റർ റേഞ്ചും കുറഞ്ഞ പതിപ്പ് 250 കിലോമീറ്റർ റേഞ്ചുമാണ് പൂർണ ചാർജിൽ അവകാശപ്പെടുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് ടിയാഗോ ഇവിയുടെ വിവിധ വേരിയന്റുകളുടെ ആമുഖ വിലയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് 8.69 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയായി മോഡലിന്റെ വില കമ്പനി ഉയർത്തുകയും ചെയ്‌തു.


Click it and Unblock the Notifications








