ആൾട്രോസ്, നെക്സോൺ ഡീസൽ ഇനിയില്ലേ? കൈയൊഴിയാൻ ടാറ്റയും
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടാറ്റ മോട്ടോർസ്. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നീ വിഭാഗങ്ങളിലെല്ലാം കാറുകളുള്ള ഒരേയൊരു കമ്പനിയും ടാറ്റയാണെന്ന് പറയാം. സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്ത കമ്പനി പണ്ടത്തെ സ്റ്റൈലെല്ലാം വിട്ട് വേറെ റേഞ്ചിലാണ് എത്തിനിൽക്കുന്നത്.
രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഡീസൽ വാഹനങ്ങൾ ബജറ്റ് സെഗ്മെന്റിൽ നിന്നും പടിയിറങ്ങുന്ന കാഴ്ച്ചയാണ് 2020 മുതൽ നാം കണ്ടുവരുന്നത്. ബിഎസ്-VI ചട്ടങ്ങളുടെ ആദ്യഘട്ടത്തിൽ മാരുതി സുസുക്കിയും റെനോയും സ്കോഡയുമെല്ലാം ഡീസൽ എഞ്ചിനുകൾ ഉപേക്ഷിച്ചപ്പോൾ രണ്ടാം ഘട്ടത്തിൽ ഹ്യുണ്ടായി പോലുള്ള ബ്രാൻഡുകൾ ചെറുകാർ വിഭാഗത്തിൽ നിന്നും ഡീസൽ എഞ്ചിനുകൾ ഒഴിവാക്കി. എന്നാൽ ജനപ്രിയരായ ടാറ്റ മോട്ടോർസ് ഇതിലൊന്നും കുലുങ്ങാതെ പിടിച്ചു നിൽക്കുകയായിരുന്നു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാവുന്ന ഡീസൽ കാറുകളായി ആൾട്രോസും നെക്സോണും അങ്ങനെ പേരെടുത്തു. എന്നാൽ ഈ സന്തോഷം അധികനാളുണ്ടാവില്ലെന്നാണ് വിവരം. ഡീസലിന് ബദലായി സിഎൻജി കാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ടാറ്റയും വീണിരിക്കുകയാണ്. ആയതിനാൽ പ്രീമിയം ഹാച്ച്ബാക്കിൽ നിന്നും കോംപാക്‌ട് എസ്‌യുവിയിൽ നിന്നും ഡീസൽ വേരിയന്റുകൾ ഒഴിവാക്കാൻ കമ്പനി അധികം വൈകാതെ തീരുമാനം എടുത്തേക്കാമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഹാച്ച്ബാക്ക്, കോംപാക്‌ട് എസ്‌യുവി, പ്രീമിയം എസ്‌യുവി ഉൾപ്പെടെയുള്ള എല്ലാ സെഗ്‌മെന്റിലും ഡീസൽ വാഹനങ്ങളുടെ ഡിമാന്റ് വൻതോതിൽ കുറഞ്ഞുവരികയാണ്. ആയതിനാൽ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവയോടൊപ്പം ടാറ്റ മോട്ടോർസും സിഎൻജി ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിച്ചുവരികയാണ്. ഡീസൽ നിലവിലുള്ള സെഗ്‌മെന്റുകളിൽ കമ്പനി സിഎൻജി കൊണ്ടുവരുമെന്ന് ടാറ്റ മോട്ടോർസ് പിവിയുടെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി.

സിഎൻജി ഇന്ധനം പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, CAFÉ സ്കോറും കുറയ്ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരുതി, ഹ്യുണ്ടായി, ടൊയോട്ട, സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവ തങ്ങളുടെ നിരയിൽ നിനുംന് ചെറിയ ഡീസൽ എഞ്ചിനുകൾ ക്രമേണ നീക്കം ചെയ്യുമ്പോൾ മഹീന്ദ്രയും ടാറ്റയും ഇപ്പോഴും ഡീസൽ എസ്‌യുവികളിൽ ഇത് തുടർന്നും വാഗ്‌ദാനം ചെയ്യുകയാണ്. ഇതുതന്നെയാണ് ഈ രണ്ട് ബ്രാൻഡുകളുടെയും ഹൈലൈറ്റും.
ബിഎസ്-VI ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ തങ്ങളുടെ ജനപ്രിയമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ വൻതുക നിക്ഷേപിച്ച് പരിഷ്ക്കരിക്കുകയുണ്ടായി. ആൾട്രോസ് ഹാച്ചിലും നെക്‌സോണിലും ഈ യൂണിറ്റുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ ചട്ടങ്ങൾ പാലിക്കാനായി ടാറ്റ താരതമ്യേന വിലകുറഞ്ഞ ഐഡിൾ സെലക്ടീവ് കാറ്റലറ്റിക് റിഡക്ഷൻ (SCR) സൊല്യൂഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ആയതിനാൽ ഇതൊരു ദീർഘകാല അടിസ്ഥാനത്തിലേക്കുള്ള ഉത്തരമല്ല.

ഇക്കാരണമെല്ലാം കണക്കിലെടുത്താണ് ഡീസലിൽ പ്രവർത്തിക്കുന്ന ആൾട്രോസ്, നെക്‌സോൺ വേരിയന്റുകളെ ഘട്ടംഘട്ടമായി നിർത്തലാക്കാൻ കമ്പനി ആലോചിക്കുന്നത്. അടുത്ത റൗണ്ട് നിയന്ത്രണൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നതോടെ ഇക്കാര്യം സംഭവിക്കാനാണ് സാധ്യത. പക്ഷേ ഉപഭോക്താക്കളെ കൈയിലെടുക്കാനായി ഇതേ വിഭാഗത്തിൽ സിഎൻജി വാഹനങ്ങൾ കൊണ്ടുവരാൻ ടാറ്റ മുതിരും. നിലവിൽ ചെറുകാർ സെഗ്മെന്റിൽ ഇന്ന് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ ശ്രദ്ധനേടുന്നതും ടാറ്റയ്ക്ക് മൈലേജാവും.
നേരത്തെ സിഎൻജി കാർ വാങ്ങുമ്പോൾ സുരക്ഷയുടെ കാര്യമോർത്തും ഡിക്കി സ്പേസിനെ കുറിച്ചോർത്തും ആളുകൾക്ക് ആശങ്കകളുണ്ടായിരുന്നു. ആൾട്രോസ് ഐ-സിഎൻജി വകഭേദത്തിന്റെ വരവോടെ ഇക്കാര്യത്തിനെല്ലാം ടാറ്റ അറുതി വരുത്തുകയുണ്ടായി. ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎൻജി മോഡൽ കൂടിയാണിത്. ട്വിൻ സിലിണ്ടറുകൾ ലഗേജ് ഏരിയകൾക്ക് കീഴിൽ സ്ഥാപിച്ചാണ് മികച്ച ബൂട്ട് സ്പേസ് കൈവരിച്ചിരിക്കുന്നത്. ടാങ്കുകൾ പരസ്പരം സമാന്തരമായി ക്രമീകരിച്ചതിനാൽ അത്യാവിശ്യം ലഗേജുമായുള്ള യാത്രകളെല്ലാം അനായാസമാണ്.


Click it and Unblock the Notifications








